കൊച്ചി: മതം മാറിയ മകളെ വിട്ടുകൊടുക്കണമെന്നാവശ്യപ്പെട്ടു മതമൗലിക സംഘടനകൾ ഭീഷണിപ്പെടുത്തുന്നെന്നാരോപിച്ചു മാതാപിതാക്കൾ നൽകിയ ഹർജിയിൽ ഹൈക്കോടതി പോലീസ് സംരക്ഷണം അനുവദിച്ചു. കേരളത്തിൽ ഇത്തരം പ്രവണത വച്ചുപൊറുപ്പിക്കാനാവില്ലെന്നു സിംഗിൾ ബെഞ്ച് വാക്കാൽ വ്യക്തമാക്കി. സീനിയർ ഗവണ്മെന്റ് പ്ലീഡറെ കോടതിയിൽ വിളിച്ചുവരുത്തിയാണു പോലീസ് സംരക്ഷണം നൽകാൻ നിർദേശിച്ചത്.
ഹർജിക്കാരന്റെ 24 വയസുള്ള മകൾ ശ്രുതിയെ 2014 മേയ് 16 മുതൽ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി ഇവർ നേരത്തേ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ശ്രുതി മതം മാറി പരിയാരം സ്വദേശി അനീസ് അഹമ്മദിനെ വിവാഹം കഴിച്ചെന്നു പോലീസ് റിപ്പോർട്ട് നൽകിയതിനെത്തുടർന്ന് ഈ ഹർജി തീർപ്പാക്കി.
പിന്നീട് ജൂണ്‍ 21നു ശ്രുതിയെ പയ്യന്നൂർ ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ പോലീസ് ഹാജരാക്കി. തനിക്കു മാതാപിതാക്കൾക്കൊപ്പം പോയാൽ മതിയെന്നു വ്യക്തമാക്കിയ ശ്രുതിയെ കോടതി ഇവർക്കൊപ്പം വിടുകയുംചെയ്തു. ഇതേത്തുടർന്നു ശ്രുതിയെ മാതാപിതാക്കൾ തടവിലാക്കിയെന്ന് ആരോപിച്ച് അനീസ് പയ്യന്നൂർ കോടതിയിൽ സ്വകാര്യ അന്യായം നൽകി. മാതാപിതാക്കൾ ഹാജരാകാതിരുന്നതിനാൽ ഈ കേസിൽ കോടതി വാറന്റ് പുറപ്പെടുവിച്ചു. ഇതിനെയും ഹർജിയിൽ ചോദ്യം ചെയ്യുന്നുണ്ട്.
അനീസ് മതമൗലികവാദ സംഘടനകളുമായി ചേർന്നു തങ്ങളെയും മകളെയും ഭീഷണിപ്പെടുത്തുകയാണെന്നും സോഷ്യൽ മീഡിയയിലടക്കം ഭീഷണി വ്യാപകമാണെന്നും മാതാപിതാക്കളുടെ ഹർജിയിൽ പറയുന്നു. ഹൈക്കോടതിയിൽ ഹാജരായ പെണ്‍കുട്ടി മതമൗലിക സംഘടനകളുടെ ഭീഷണിയുണ്ടെന്നും വിശദീകരിച്ചു. തുടർന്നാണു പോലീസ് സംരക്ഷണം നൽകാൻ നിർദേശിച്ചത്. ഹർജി ഓഗസ്റ്റ് 25നു വീണ്ടും പരിഗണിക്കും. കണ്ണൂർ സ്വദേശികളായ രാജനും ഗീതയും നൽകിയ ഹർജിയാണു ഹൈക്കോടതി പരിഗണിക്കുന്നത്.
മതം മാറിയ മകളെ വിട്ടുകൊടുക്കാൻ ഭീഷണി; മാതാപിതാക്കൾക്കു പോലീസ് സംരക്ഷണം
02:48 AM Aug 19, 2017 | Deepika.com