കോട്ടയം: ബ്ലൂ വെയ്ൽ പോലുള്ള സൈബർ കെണിയിൽ കുട്ടികൾ അകപ്പെടാതിരിക്കാൻ രക്ഷിതാക്കളുടെ ശ്രദ്ധയാണ് ഏറ്റവും അനിവാര്യമെന്ന് ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റി ഭാരവാഹികളായ ഡോ. റോയി കള്ളിവയലിലും ഡോ. വർഗീസ് പുന്നൂസും ചൂണ്ടിക്കാട്ടി.
കുട്ടികൾ പഠന ഭാരത്തിലേക്കും ഇന്റർനെറ്റ്, ടിവി ആശ്രയത്വത്തിലേക്കും ആഴ്ന്നിറങ്ങിയതോടെ രക്ഷിതാക്കളുമായി വീടുകളിൽ ആശയ വിനിമയം കുറഞ്ഞു. ഒറ്റപ്പെട്ട മുറികളിൽ ഏകാന്തരാണ് ഓരോ അംഗവും.
കുട്ടികൾ കംപ്യൂട്ടറിലും വാട്സ് ആപ്പിലും നടത്തുന്ന ആശയവിനിമയത്തെക്കുറിച്ചു രക്ഷിതാക്കൾ പലപ്പോഴും അജ്ഞരാണ്. തിരക്കിന്റെ നെട്ടോട്ടത്തിൽ രക്ഷിതാക്കൾ ജോലി കഴിഞ്ഞു വീട്ടിലെത്തുന്നതു കടുത്ത പിരിമുറക്കത്തിലാണ്. കുട്ടികൾ എപ്പോൾ ഉറങ്ങുന്നു, ഉണരുന്നു തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കാൻ ഇവർക്കു കഴിയുന്നില്ല.
പഠനത്തിനു മാത്രമാണു കുട്ടികൾ കംപ്യൂട്ടറും സ്മാർട് ഫോണും ഉപയോഗിക്കുന്നതെന്നു രക്ഷിതാക്കൾ ധരിക്കും. എന്നാൽ, വഴി തെറ്റിക്കാവുന്ന ആശവിനിമ ഉപാധികളായി ഇവ തീരാമെന്നതിന്റെ തെളിവാണ് ബ്യൂവെയ്ൽ സംഭവങ്ങൾ.
ഒന്നോ രണ്ടോ ദിവസത്തെ മാനസിക മാറ്റങ്ങളിൽ നിന്നല്ല, മറിച്ച് കുറെക്കാലമായി തുടരുന്ന മാനസിക പിരിമുറുക്കമോ വൈകല്യമോ ആസക്തിയോ ആവാം കുട്ടികളെ ബ്ലൂ വെയ്ൽ പോലുള്ള ഗെയിമുകളിലേക്കു നയിക്കുക. വൈകാരികമായ തകരാറുകളാണു കുട്ടികളെ അപകടത്തിലേക്കും ആത്മഹത്യയിലേക്കും കൊണ്ടുപോകുന്നത്.
കുട്ടികളുടെ സ്വഭാവവ്യതിയാനങ്ങൾ രക്ഷിതാക്കൾ ഓരോ നിമിഷവും ശ്രദ്ധിക്കണം. മൗനം, ഉറക്കക്കുറവ്, പഠനത്തിലെ അശ്രദ്ധ, പെരുമാറ്റ വൈകല്യം, പുതിയ ബന്ധങ്ങൾ എന്നിവയൊക്കെ ഓണ്‍ലൈൻ ആസക്തിയുടെ ഭാഗമായി സംഭവിക്കാം. ഇത്തരക്കാർക്ക് അപ്പോൾത്തന്നെ തിരുത്തലും കൗണ്‍സിലിംഗും ചികിത്സയുമൊക്കെ നൽകേണ്ടിവരും. പ്രഫഷണൽ സൈക്യാട്രിസ്റ്റുകളുള്ള ചൈൽഡ് കൗണ്‍സിലിംഗ് കേന്ദ്രങ്ങളെ മാത്രമേ ഇതിന് ആശ്രയിക്കാവൂ.
സ്കൂളുകളിൽ അക്കാഡമിക് ഭാഗമായി കുട്ടികൾക്കു നൽകുന്ന കൗണ്‍സിലിംഗ് തികച്ചും ശാസ്ത്രീയമായിരിക്കണം. നിലവിൽ കാലോചിത പരിശീലനമോ അറിവോ ഉള്ളവരല്ല കൗണ്‍സിലിംഗ് രംഗത്തു കുട്ടികളെ കൈകാര്യം ചെയ്യുന്നത്. ബിഎഡ്, ടിടിസി അധ്യാപക പരിശീലന കോഴ്സുകളിലെ സിലബസ് കാലോചിതമായി പരിഷ്കരിക്കേണ്ടതുണ്ടെന്നും ഇവർ അഭിപ്രായപ്പെട്ടു.
രക്ഷിക്കേണ്ടതു രക്ഷിതാക്കൾ തന്നെയെന്ന് ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റി
02:48 AM Aug 19, 2017 | Deepika.com