തൃശൂർ: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട മാഡത്തെക്കുറിച്ച് പിന്നീട് പറയാമെന്നും അവരേക്കുറിച്ച് താൻ എഴുതിക്കൊണ്ടിരിക്കുകയാണെന്നും വിയ്യൂർ ജയിലിലെത്തിയ മാധ്യമപ്രവർത്തകരോട് പ്രതി പൾസർ സുനി. എഴുതിക്കഴിയുമ്പോൾ എല്ലാവർക്കും വിതരണം ചെയ്യുമെന്നും സുനി പറഞ്ഞു.
കാക്കനാട് ജയിലിൽവച്ചു ചിലർ ദേഹോപദ്രവം ഏൽപ്പിച്ചുവെന്ന സുനിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണു പ്രതിയെ ജയിൽ മാറ്റാൻ നിർദേശിച്ചത്. കേസിലെ മാഡത്തെക്കുറിച്ചു പറയാൻ ഒരുങ്ങുന്പോഴും ഉപദ്രവമുണ്ടെന്നു സുനി പറഞ്ഞിരുന്നു. ജയിൽ മാറ്റിയെങ്കിലും റിമാൻഡ് കാലാവധി നീട്ടുന്നതുൾപ്പെടെയുള്ള നടപടിക്കായി പ്രതിയെ അങ്കമാലി കോടതിയിൽ എത്തിക്കും.
സുനിയെ പ്രത്യേക പോലീസ് വാഹനത്തിലും, മറ്റുള്ള എട്ടുപേരെ വലിയ പോലീസ് വാഹനത്തിലുമാണ് കാക്കനാടു നിന്ന് വിയ്യൂരിൽ എത്തിച്ചത്. വിയ്യൂർ ജയിലിലെത്തിയ സുനിയും സഹതടവുകാരും ജയിൽ കാന്റീനിൽനിന്ന് ഉച്ചഭക്ഷണം കഴിച്ചശേഷമാണ് ജയിലിനകത്തേക്കു പോയത്.
കാക്കനാട് ജയിലിൽ തങ്ങൾക്കു ക്രൂരമായ പീഡനമായിരുന്നുവെന്നു സുനിയോടൊപ്പം വന്ന സഹതടവുകാരൻ പറഞ്ഞു. കാക്കനാട് ജയിലിൽനിന്ന് മൊത്തം ഒമ്പതു തടവുകാരെയാണ് വെള്ളിയാഴ്ച വിയ്യൂർ ജയിലിലേക്കു മാറ്റിപ്പാർപ്പിച്ചത്. സെൻട്രൽ ജയിലിനകത്തു തടവുകാരെ പാർപ്പിക്കുവാൻ സൗകര്യമില്ലാത്തതുകൊണ്ട് ഇവരെ ജില്ലാ ജയിലിലേക്കു കൊണ്ടുപോയി. ഇന്നലെ വന്ന ഒമ്പതു തടവുകാരെയും ജില്ലാ ജയിലിലാണ് പാർപ്പിച്ചത്. വിലകൂടിയ ചെരിപ്പും ഒരു ജോഡി ഷൂസും രണ്ടു ബക്കറ്റും പുതപ്പും വസ്ത്രവുമായാണ് സുനി വിയ്യൂരിലെത്തിയത്.
മാഡത്തെക്കുറിച്ച് എഴുതുന്നത് എല്ലാവർക്കും നൽകും: പൾസർ സുനി
02:20 AM Aug 19, 2017 | Deepika.com