കൊച്ചി: നഷ്ടത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ് എന്‍ജനീയറിംഗ് പ്രൊഡക്ടിനെ (കെല്) കരകയറ്റാന്‍ സംസ്ഥാന സര്‍ക്കാര്‍ 23 കോടി രൂപ ധനസഹായം നല്‍കും. അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തി ഉത്പാദനക്ഷമത കൂട്ടാനാണ് തുക നല്‍കുന്നത്. തുക കിട്ടുന്നതോടെ കെല്ലിന്റെ പുനരുദ്ധാണ പ്രവര്‍ത്തനങ്ങള്‍ക്കു ജീവന്വയ്ക്കുമെന്നു കെല് എംഡി ഷാജി എം. വര്‍ഗീസ് പറഞ്ഞു.
ബജറ്റ് വിഹിതമായ 18 കോടിയും റോ മെറ്റീരിയല്‍സ് വാങ്ങാന്‍ അഞ്ചു കോടിയുമാണു സര്‍ക്കാര്‍ അനുവദിച്ചത്. കെല്ലിന്റെ ഉത്പാദന യൂണിറ്റുകളുടെ നവീകരണത്തിനും പുതിയ മെഷിനറികള്‍ വാങ്ങുന്നതിനും തുക വിനിയോഗിക്കും. ഇതുവഴി പുതിയ സാങ്കേതിക വിദ്യകള്‍ അവലംബിച്ചു മെച്ചപ്പെട്ട ഉത്പന്നങ്ങള്‍ പുറത്തിറക്കാനാകുമെന്ന പ്രതീക്ഷയിലാണു കെല്.
സഞ്ചിതനഷ്ടത്തില്നിന്നു കരകയറിയില്ലെങ്കിലും കഴിഞ്ഞ സാമ്പത്തിക വര്‍ഷം 125 കോടി വിറ്റുവരവു നേടിയിരുന്നു. അപ്പോഴും 20 കോടിയുടെ നഷ്ടത്തിലാണു കഴിഞ്ഞ സാമ്പത്തിക വര്‍ഷം ക്ലോസ് ചെയ്തത്. 15-16 സാമ്പത്തിക വര്‍ഷം 113 കോടിയുടെ വരുമാനമുണ്ടായപ്പോള്‍ 17 കോടിയായിരുന്നു നഷ്ടം.
ചെലവ് കുറച്ചും ഉത്പാദനം വര്‍ധിപ്പിച്ചും കൂടുതല്‍ വരുമാനം നേടാനാണു ശ്രമം. ഇതിന്റെ ഭാഗമായി 12.5 കോടി മുടക്കി നിര്‍മിച്ച എറണാകുളം മാമലയിലെ പുതിയ പ്ലാന്റില്‍നിന്ന് 25 എംവിഎ കപ്പാസിറ്റിയുള്ള ട്രാന്‍സ്ഫോര്‍മറുകള്‍ നിര്‍മിച്ചു നല്കി വരുമാനമുണ്ടാക്കുകയെന്നതാണ് ആദ്യപടി. വ്യവസായ സ്ഥാപനങ്ങളിലേക്കുള്ള ട്രാന്‍സ്ഫോര്‍മറാണിത്. കെഎസ്ഇബിക്കു പുറമേ മറ്റു സംസ്ഥാനങ്ങളിലെ മാര്‍ക്കറ്റും കെല് ലക്ഷ്യം വയ്ക്കുന്നുണ്ട്.
ട്രെയിനുകളില്‍ ലൈറ്റും ഫാനും നിയന്ത്രിക്കാനുള്ള ഓള്ട്ടര്നേറ്ററുകള് നിര്‍മിക്കുന്ന കൊല്ലം കുണ്ടറയിലെ പ്ലാന്റില്‍ ഉത്പാദനം വര്‍ധിപ്പിച്ചും മലപ്പുറത്തെ എടരിക്കോട് പ്ലാന്റില്‍ ഖരരൂപത്തിലുള്ള റെസിന്‍ ഉപയോഗിക്കുന്ന ട്രാന്‍സ്ഫോമറുകള്‍ കൂടുതലായി നിര്‍മിച്ചും വരുമാനം കൂട്ടും.
ഇലക്ട്രിക്കല്‍, ഇലക്ട്രോണിക് രംഗത്തുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ പങ്കെടുപ്പിച്ചു വ്യവസായ എക്സ്പോ (എലെക്സ്) നടത്തും. കെല്ലിന്റെ ഉത്പന്നങ്ങള്‍ പരിചയപ്പെടുത്തി മാര്‍ക്കറ്റ് പിടിച്ചടക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണിത്. സ്വകാര്യ കോര്‍പറേറ്റ് കമ്പനികളെയും എക്സ്പോയില്‍ പങ്കെടുപ്പിക്കും. വിജയിച്ചാല്‍ വര്‍ഷംതോറും എക്സ്പോ സംഘടിപ്പിക്കും.
കെല്ലിനെ രക്ഷിക്കാന്‍ സര്‍ക്കാര്‍ 23 കോടി നല്‍കും
02:20 AM Aug 19, 2017 | Deepika.com