തൃശൂർ: അരിഷ്ടാസവങ്ങൾ വിൽക്കുന്ന ആയുർവേദ ഒൗഷധ വിൽപനശാലകൾക്കു ലൈസൻസ് നൽകുന്നതു ലളിതവും വേഗത്തിലുമാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പു നൽകിയതായി ഒൗഷധ നിർമാതാക്കളുടെ സംഘടനാ നേതാക്കൾ അറിയിച്ചു.
എന്നാൽ, മുഖ്യമന്ത്രി ഇടപെട്ടിട്ടും അരിഷ്ടാസവങ്ങൾ വിൽക്കുന്നതിന്റെ പേരിൽ ആയുർവേദ ഒൗഷധശാലകൾക്കെതിരേ എക്സൈസ് അധികൃതർ കേസെടുക്കുകയാണെന്ന് ആയുർവേദ മേഖലയുമായി ബന്ധപ്പെട്ട വിവിധ സംഘടനകളുടെ നേതാക്കൾ ആരോപിച്ചു.
അരിഷ്ടാസവങ്ങൾ ഉത്പാദിപ്പിക്കുന്ന 380 സ്ഥാപനങ്ങൾ കേരളത്തിലുണ്ട്. ഇവയ്ക്കെല്ലാമായി 9,500 വിൽപനശാലകളുമുണ്ട്.
അരിഷ്ടാസവങ്ങൾ വിൽക്കാൻ ആവശ്യമായ ലൈസൻസ് ആയിരത്തോളം വിൽപനശാലകൾക്കു മാത്രമേയുള്ളൂ. നടപടിക്രമങ്ങൾ സങ്കീർണമായതിനാലാണു ലൈസൻസില്ലാതെ പലരും പ്രവർത്തിക്കുന്നതെന്നു ഭാരവാഹികൾ അഭിപ്രായപ്പെട്ടു.
ലൈസൻസ് നൽകാൻ വ്യാപാരശാലകളുടെ പേരുവിവരങ്ങൾ ആയുഷ് ഡിപ്പാർട്ടുമെന്റിൽ സമർപ്പിക്കണമെന്നു മുഖ്യമന്ത്രി നിർദേശിച്ചു.
മുഖ്യമന്ത്രി വിളിച്ചുകൂട്ടിയ യോഗത്തിൽ എക്സൈസ് മന്ത്രി, എക്സൈസ് കമ്മീഷണർ, എക്സൈസ് സെക്രട്ടറി, ആയുഷ് സെക്രട്ടറി തുടങ്ങിയവരും ഒൗഷധ നിർമാതാക്കളുടെ സംഘടനാ നേതാക്കളും പങ്കെടുത്തിരുന്നു.
മുഖ്യമന്ത്രി ഇടപെട്ടിട്ടും ആയുർവേദ ഒൗഷധശാലകളെ എക്സൈസ് വേട്ടയാടുകയാണെന്നും ഇതു നിർത്തണമെന്നും പ്രമുഖ ഒൗഷധശാലാ മേധാവികൾ ആവശ്യപ്പെട്ടു. കേസുകളുണ്ടാക്കണമെന്ന ടാർജറ്റ് നേടാനാണ് എക്സൈസ് ഉദ്യോഗസ്ഥരുടെ ശ്രമമെന്ന് അഷ്ടവൈദ്യൻ ഡോ. ഇ.ടി. നീലകണ്ഠൻ മൂസ്, ഡോ. പി.എം. വാര്യർ, ഡോ. പി.കെ. ഹരിദാസ്, ഡോ. ഉസ്മാൻ സാഹിബ്, ഡോ. കെ.വി. വിജിത്ത്, പി.യു. രാജു, ഡോ. ബേബി കൃഷ്ണൻ എന്നിവർ ആരോപിച്ചു.
ഒൗഷധശാലകൾ: ലൈസൻസ് ലളിതമാക്കുമെന്നു മുഖ്യമന്ത്രി; ഒൗഷധ വേട്ടയ്ക്ക് എക്സൈസ്
02:20 AM Aug 19, 2017 | Deepika.com