തൊടുപുഴ: ദേശസാൽകൃത ബാങ്ക് കൗണ്ടർ വഴി ലക്ഷങ്ങളുടെ കള്ളനോട്ട് മാറിയ കേസിൽ ഒൻപതു വർഷമായി ഒളിവിലായിരുന്ന പ്രതിയെ ക്രൈംബ്രാഞ്ച് പോലീസ് സംഘം അറസ്റ്റ് ചെയ്തു. തൃശൂർ മുകുന്ദപുരം മാന്പ്രക്ക് സമീപം സഹായിപ്പറന്പിൽ ഷാജഹാൻ (ഷാജി-51) നെയാണ് സംഘടിത കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന പ്രത്യേക സംഘം അറസ്റ്റു ചെയ്തത്.
ബംഗളൂരുവിനു സമീപം ഹൊസൂറിൽ നടത്തി വന്നിരുന്ന സൂപ്പർമാർക്കറ്റിൽനിന്നുമാണു പ്രതിയെ പിടികൂടിയത്. 2008ലാണ് കേസിനാസ്പദമായ സംഭവം. യൂണിയൻ ബാങ്കിന്റെ കട്ടപ്പന ശാഖയിൽ ജീവനക്കാരുടെ സഹായത്തോടെ രണ്ടു ലക്ഷം രൂപയുടെ കള്ളനോട്ട് നൽകിയ ശേഷം പകരം യഥാർഥ നോട്ടുകൾ മാറിയെടുക്കുകയാണ് ഷാജഹാൻ ചെയ്തത്. കൗണ്ടറിൽനിന്നു വ്യാപാര സ്ഥാപനത്തിനു വിതരണം ചെയ്ത നോട്ടിൽ കള്ളനോട്ട് കണ്ടെത്തിയതോടെ സംഭവം ബാങ്ക് അധികൃതർ തന്നെ പോലീസിൽ അറിയിക്കുകയായിരുന്നു.
ഇതേത്തുടർന്ന് കട്ടപ്പന പോലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ ബാങ്കിലെ പ്യൂണ്‍ ശിവരാജൻ കുഞ്ഞ്, കാഷ്യർ സുകുമാരൻ എന്നിവർ അറസ്റ്റിലായിരുന്നു. ഇവരെ പിന്നീട് ബാങ്കിൽനിന്നു നീക്കം ചെയ്യുകയും ചെയ്തിരുന്നു. രണ്ടു പേർ അറസ്റ്റിലായതോടെ മുങ്ങിയ മുഖ്യ പ്രതിയായ ഷാജഹാൻ വർഷങ്ങളായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. ഇതിനിടെയാണു ഹൊസൂരിൽ രണ്ടു യുവതികളെ വിവാഹം ചെയ്തു പ്രതി ഒളിവിൽ കഴിയുന്ന രഹസ്യവിവരം അന്വേഷണ സംഘത്തിനു ലഭിക്കുന്നത്.
സ്ഥലത്തെത്തിയ പ്രത്യേക അന്വേഷണ സംഘം ഷാജഹാനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കട്ടപ്പന ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ക്രൈംബ്രാഞ്ച് എസ്.പി ഉണ്ണിരാജൻ, ഡിവൈ.എസ്.പി ജോണ്സണ് ജോസഫ്, സിഐ അഗസ്റ്റിൻ മാത്യു, എസ്.ഐ അരുണ്‍ നാരായണൻ, സിവിൽ പോലീസ് ഓഫീസർ നിസാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്.
ബാങ്ക് വഴി കള്ളനോട്ട് വിതരണം: മുഖ്യപ്രതി പിടിയിൽ
02:20 AM Aug 19, 2017 | Deepika.com