തളിപ്പറമ്പ്: സഹകരണവകുപ്പ് മുന്‍ ഡെപ്യൂട്ടി രജിസ്ട്രാര്‍ പി. ബാലകൃഷ്ണന്റെ ദുരൂഹമരണവുമായും കോടികളുടെ സ്വത്ത് തട്ടിയെടുത്തതുമായും ബന്ധപ്പെട്ട കേസില്‍ ഒളിവിലായിരുന്ന മുഖ്യപ്രതികള്‍ അറസ്റ്റിൽ. പയ്യന്നൂര്‍ ബാറിലെ അഭിഭാഷക തായിനേരിയിലെ കിഴക്കേക്കര വണ്ണാടില്‍ ഷൈലജ(49), ഭര്‍ത്താവ് കൃഷ്ണകുമാര്‍(58) എന്നിവരെയാണ് പയ്യന്നൂര്‍ സിഐ എം.പി ആസാദ് അറസ്റ്റ് ചെയ്തത്. ഇരുവരും ഇന്നലെ രാവിലെ 9.50ന് തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി. വേണുഗോപാല്‍ മുമ്പാകെ കീഴടങ്ങുകയായിരുന്നു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി.
ഹൈക്കോടതിയിൽ സമർപ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് കീഴടങ്ങാന്‍ ഇരുവരും നിര്‍ബന്ധിതരായത്. വൈദ്യപരിശോധനയടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം പ്രതികളെ പയ്യന്നൂര്‍ ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. ഷൈലജ, കൃഷ്ണകുമാര്‍ എന്നിവരുടെ മൊഴി രേഖപ്പെടുത്തല്‍ മാത്രമാണ് ഇന്നലെ നടന്നത്. ഡിവൈഎസ്പി കെ.വി. വേണുഗോപാലും സിഐ എം.പി. ആസാദും ചേർന്ന് വനിതാപോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ഷൈലജയുടെ മൊഴിയെടുത്തത്.
അന്വേഷണവുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ കൃഷ്ണകുമാറിൽനിന്നു ലഭിച്ചതായാണ് വിവരം. ആദ്യഘട്ടത്തിലൊന്നും പോലീസിനോടു സഹകരിക്കാതിരുന്ന ഷൈലജയുടെ പെരുമാറ്റം പലപ്പോഴും പോലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടയുന്ന നിലയിലേക്കുവരെ എത്തിയതായി ഡിവൈഎസ്പി കെ.വി. വേണുഗോപാല്‍ പറഞ്ഞു.
ഇതുകാരണം മണിക്കൂറുകള്‍ നീണ്ട മൊഴിയെടുക്കല്‍ പൂര്‍ത്തിയായത് ഉച്ചകഴിഞ്ഞ് 2.45നാണ്.
ബാലകൃഷ്ണനും തന്റെ സഹോദരി ജാനകിയും പയ്യന്നൂര്‍ വിഠോബ ക്ഷേത്രത്തില്‍ വിവാഹിതരായെന്ന നിലപാടിൽനിന്നു ഷൈലജ അണുവിട മാറിയില്ല. കേസന്വേഷണവും തെളിവെടുപ്പും പൂര്‍ത്തിയാക്കാൻ പ്രതികളെ തിരുവനന്തപുരം, കൊടുങ്ങല്ലൂർ, തളിപ്പറമ്പ്, പയ്യന്നൂര്‍ എന്നിവിടങ്ങളില്‍ കൊണ്ടുപോയി വിവരങ്ങൾ ശേഖരിക്കണം. അതിന് ഇരുവരെയും കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പോലീസ് കോടതിയിൽ ഹര്‍ജി നല്‍കും.
സൈന്യത്തില്‍ ഉന്നത ഉദ്യോഗസ്ഥനായിരുന്ന തളിപ്പറമ്പിലെ ഡോ. പി. കുഞ്ഞമ്പുനായരുടെയും മകന് ബാലകൃഷ്ണന്റെയും ശതകോടികള്‍ വിലവരുന്ന സ്വത്തുക്കള്‍ ഷൈലജ, കൃഷ്ണകുമാര്‍, ജാനകി എന്നിവര്‍ കൃത്രിമ രേഖകളുണ്ടാക്കി തട്ടിയെടുത്തെന്നാണു കേസ്.
പയ്യന്നൂര്‍ കോടതി ഉത്തരവിനെത്തുടര്‍ന്ന് ജൂലൈ 21ന് കേസെടുത്തത് മുതല്‍ ഷൈലജയും കൃഷ്ണകുമാറും ഒളിവിലായിരുന്നു. കേസില്‍ പയ്യന്നൂര്‍ കോറോം കിഴക്കെ വണ്ണാടില്‍ ജാനകി (72) കഴിഞ്ഞ രണ്ടിന് അറസ്റ്റിലായിരുന്നു. ഇവർക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു.
ബാലകൃഷ്ണന്റെ മരണം : അഭിഭാഷകയും ഭർത്താവും പോലീസിൽ കീഴടങ്ങി
01:59 AM Aug 19, 2017 | Deepika.com