തിരുവനന്തപുരം: നിലമ്പൂർ- നഞ്ചൻകോട് റെയിൽപാത നിർമാണത്തെ എതിർക്കുന്നതു കർണാടകയാണെന്നു മന്ത്രി സുധാകരൻ നിയമസഭയിൽ പറഞ്ഞു. കർണാടകയാണു നമ്മുടെ ശത്രു. ശത്രുവെന്നു പറഞ്ഞാൽ അവരുടെയും കുഴപ്പമല്ല. കടുവാസങ്കേതമുള്ളതിനാൽ അതിന്റെ നടുവിലൂടെയാണു പാത കടന്നു പോകുന്നത്. ഇതു പറ്റില്ലല്ലോ. അതുകൊണ്ട് ബദൽ അലൈൻമെന്റ് ശരിയാക്കുന്നു.
നിലമ്പൂർ- നഞ്ചൻകോട് റെയിൽപാതയുടെ കാര്യത്തിൽ വയനാടുകാർ കിടന്നു ചാടിയിട്ടു കാര്യമില്ല. ജനപ്രതിനിധികൾ അവരെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കണമെന്നും ഐ.സി ബാലകൃഷ്ണന്റെ സബ്മിഷനു മറുപടി നൽകവേ മന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ കേരള സർക്കാർ സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. പാത വേണം എന്നതിൽ കേരളം ഉറച്ചുനിൽക്കുന്നു. കർണാടകത്തെക്കൂടി ബോധ്യപ്പെടുത്തി മുന്നോട്ടു പോകുമെന്നു മന്ത്രി പറഞ്ഞു.
റോഡ് പുനർനിർമാണ പ്രശ്നത്തിൽവിജിലൻസുമായി ചർച്ച
തിരുവനന്തപുരം: പുലാമന്തോൾ -പട്ടാമ്പി റോഡ് പുനർനിർമാണവുമായി ബന്ധപ്പെട്ട പ്രശ്നം വിജിലൻസുമായി ചർച്ച ചെയ്യുമെന്നു മന്ത്രി ജി. സുധാകരൻ നിയമസഭയിൽ അറിയിച്ചു. മുഹമ്മദ് മുഹ്സിന്റെ സബ്മിഷനു മറുപടി പറയുകയായിരുന്നു മന്ത്രി.
8.5 കോടിയുടെ ഭരണാനുമതി ലഭിച്ച റോഡിന്റെ നിർമാണം കുറെ പൂർത്തിയായി. ഇതിനിടയിലാണ് വിജിലൻസിന്റെ മിന്നൽ പരിശോധന നടന്നത്. ഇതേ തുടർന്നു പ്രവൃത്തിയുമായി മുന്നോട്ടു പോകാൻ കഴിയാത്ത അവസ്ഥയുണ്ടായി. പുലാമന്തോൾ പാലത്തിലെ ടോൾ നിർത്തലാക്കുന്നത് ധനകാര്യവകുപ്പിന്റെ അനുമതിയോടെയെ പറ്റൂവെന്നും മന്ത്രി പറഞ്ഞു.
മേൽപ്പാല നിർമാണ അനുമതിക്കു ശ്രമം തുടരും
തിരുവനന്തപുരം: കൊച്ചി വാത്തുരുത്തി റെയിൽവേ മേൽപ്പാലത്തിന്റെ നിർമാണത്തിനായി മതിയായ എല്ലാ അനുമതിക്കുമുള്ള ശ്രമം തുടരുന്നുവെന്നു മന്ത്രി ജി. സുധാകരൻ നിയമസഭയിൽ അറിയിച്ചു. കെ.ജെ മാക്സിയുടെ സബ്മിഷനു മറുപടി നൽകുകയായിരുന്നു മന്ത്രി.
പോർട് ട്രസ്റ്റിന്റെയും കേന്ദ്ര തുറമുഖ വകുപ്പിന്റെയും അനുമതി ആവശ്യമാണ്. റെയിൽവേയുമായി ബന്ധപ്പെട്ടും നടപടി ക്രമങ്ങൾ പൂർത്തിയാക്കാനുണ്ട്. നാവിക വിമാനത്താവളം അടുത്തുള്ളതിനാൽ അവരുടെ അനുമതിയും വേണം. സുരക്ഷിത മേഖലയിലാണ് എന്നതിനാൽ ഇക്കാര്യങ്ങളെല്ലാം ചെയ്യാൻ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. കളക്ടറുടെ റിപ്പോർട്ട് കിട്ടട്ടെ. തിരക്കു പിടിച്ചിട്ടു കാര്യമില്ല. അതിനുശേഷം കിഫ്ബിയുടെ അനുമതിക്കു സമർപ്പിക്കാമെന്നും മന്ത്രി അറിയിച്ചു.
കുട്ടമ്പുഴ കോളജ്: റിപ്പോർട്ട് കിട്ടി
തിരുവനന്തപുരം: കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിൽ ആർട്സ് ആൻഡ് സയൻസ് കോളജ് തുടങ്ങുന്നതു സംബന്ധിച്ച് കോളജ് വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ട് ലഭിച്ചതായി മന്ത്രി ജി. സുധാകരൻ നിയമസഭയിൽ അറിയിച്ചു. ആന്റണി ജോണിന്റെ സബ്മിഷനു മറുപടി നൽകുകയായിരുന്നു മന്ത്രി. ഈ സാധ്യതാ പഠനറിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കുമെന്നു മന്ത്രി പറഞ്ഞു.
നിലമ്പൂർ - നഞ്ചൻകോട് റെയിൽപാത : എതിർക്കുന്നതു കർണാടകയെന്നു ജി. സുധാകരൻ
01:59 AM Aug 19, 2017 | Deepika.com