ആലപ്പുഴ: ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരെ പുതിയ ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. കൈയേറിയ ക്ഷേത്രഭൂമി വിട്ടുകൊടുക്കുന്നില്ലെന്നാണ് ആരോപണം. മാർത്താണ്ഡം കായലിലെ കൃഷി ഭൂമി നികത്തിയെന്നും സ്വന്തം റിസോർട്ടിലേക്ക് എംപി ഫണ്ടുകളും ഹാർബർ എൻജിനിയറിംഗ് വിഭാഗത്തിന്റെ ഫണ്ടുമുപയോഗിച്ചു റോഡ് നിർമിച്ചെന്നുമുള്ള ആരോപണത്തിനുമൊപ്പമാണ് കുമ്മനം രാജശേഖരൻ പുതിയ ആരോപണം ഉന്നയിച്ചത്.
റിസോർട്ട്, നിലം നികത്തൽ വിവാദങ്ങളുമായി ബന്ധപ്പെട്ടു ബിജെപി ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലേക് പാലസ് റിസോർട്ടിലേക്കു നടത്തിയ മാർച്ച് ഉദ്ഘാടനംചെയ്തു പ്രസംഗിക്കവെയാണു കുമ്മനം രാജശേഖരൻ പുതിയ ആരോപണം ഉന്നയിച്ചത്. മാത്തൂർ ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള 34 ഏക്കർ പാടശേഖരമാണു കോടതി വിധിയുണ്ടായിട്ടും തോമസ് ചാണ്ടി വിട്ടുനൽകാൻ തയാറാകാത്തതെന്നു കുമ്മനം പറയുന്നു. മന്ത്രിയുടെ വീടിനുമുന്നിലുള്ള ഈ പാടശേഖരം സംബന്ധിച്ചു ചേർത്തല ലാൻഡ് ട്രൈബ്യൂണലിലും 2010ൽ ജില്ലാ അപ്പലേറ്റ് അഥോരിട്ടിയിലും കേസ് നടക്കുകയും ക്ഷേത്രത്തിനു അനുകൂലമായ വിധിയുണ്ടാകുകയും ചെയ്തു. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ക്ഷേത്രത്തിന് അനുകൂല വിധിയാണുണ്ടായത്.
2014ൽ നാലുമാസത്തിനുള്ളിൽ വിഷയത്തിൽ തീർപ്പുണ്ടാക്കണമെന്ന ഉത്തരവ് ലാൻഡ് ട്രൈബ്യൂണൽ ജില്ലാ അപ്പലേറ്റ് അഥോരിട്ടിക്ക് ഹൈക്കോടതി നൽകിയെങ്കിലും യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നും കുമ്മനം കുറ്റപ്പെടുത്തി.
നിയമവിരുദ്ധമായി ഒരു സെന്റ് ഭൂമി പോലും താൻ കൈയേറിയിട്ടില്ലെന്നും അത്തരം കൈയേറ്റം കണ്ടെത്തിയാൽ മന്ത്രിസ്ഥാനവും നിയമസഭാ അംഗത്വവും താൻ രാജിവയ്ക്കുമെന്നും സഭയിൽ പ്രഖ്യാപിച്ച തോമസ് ചാണ്ടി എന്തുകൊണ്ടാണ് ക്ഷേത്രത്തിന്റെ 34 ഏക്കർ ഭൂമി കൈയടക്കിയിരിക്കുന്നതു വിട്ടുകൊടുക്കാത്തതെന്നു വ്യക്തമാക്കണമെന്നും കുമ്മനം പറഞ്ഞു.
ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമൻ അധ്യക്ഷതവഹിച്ചു. നേതാക്കളായ വെള്ളിയാകുളം പരമേശ്വരൻ, പി.കെ. വാസുദേവൻ, എൽ.പി. ജയചന്ദ്രൻ, ഡി. അശ്വനി ദേവ്, ശ്രീജിത്ത്, ഡി. പ്രദീപ്, ജി. വിനോദ്കുമാർ തുടങ്ങിയവർ സംസാരിച്ചു. കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപത്തുനിന്ന് ആരംഭിച്ച മാർച്ച് ലേക് പാലസിനു സമീപം പോലീസ് തടഞ്ഞു. തുടർന്നു പ്രവർത്തകരും പോലീസും തമ്മിൽ നേരിയ ഉന്തും തള്ളുമുണ്ടായി. പിന്നീടു പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു.
ഹൈക്കോടതി വിധിയുണ്ടായിട്ടും ക്ഷേത്രംവക 34 ഏക്കർ മന്ത്രി വിട്ടുകൊടുക്കുന്നില്ലെന്ന് കുമ്മനം
01:59 AM Aug 19, 2017 | Deepika.com