തിരുവനന്തപുരം: പ്രവാസികൾക്കു ഡിവിഡന്റ് പെൻഷൻ പദ്ധതിയെന്ന ആശയവുമായി കേരള പ്രവാസി ക്ഷേമ ബോർഡ്. തവണകളായി നിക്ഷേപം സ്വീകരിച്ച് ജീവിതകാലം മുഴുവൻ പെൻഷൻ ലഭ്യമാക്കുന്നതാണ് പദ്ധതി.
വിദേശത്ത് ജോലി ചെയ്യുമ്പോൾ പണം നിക്ഷേപമായി സ്വീകരിച്ച്, മടങ്ങിയെത്തുമ്പോൾ ഡിവിഡന്റ് പെൻഷൻ നൽകുക എന്നതാണു പദ്ധതി ലക്ഷ്യമിടുന്നത്. വിശദമായ പദ്ധതി റിപ്പോർട്ട് സർക്കാരിന്റെ അനുമതിക്കുവേണ്ടി സമർപ്പിച്ചതായി പ്രവാസി ക്ഷേമ ബോർഡ് ചെയർമാൻ പി.ടി. കുഞ്ഞുമുഹമ്മദ് പത്രസമ്മേളനത്തിൽ അറിയിച്ചു.
വാർധക്യ കാലത്ത് പ്രവാസികൾക്കു നേരിടേണ്ടി വരുന്ന പ്രതിസന്ധികൾ കണക്കിലെടുത്താണ് ഇവർക്കായി പെൻഷൻ പദ്ധതി നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസികളിൽനിന്ന് അഞ്ചു ലക്ഷം രൂപയിൽ കുറയാത്ത തുക നിക്ഷേപമായി സ്വീകരിക്കും. മൂന്നു വർഷത്തിനുശേഷം നിശ്ചിത രൂപ എല്ലാ മാസവും ഡിവിഡന്റായി നൽകും. വിദേശത്തോ സ്വദേശത്തോ ഉള്ള പ്രവാസികൾക്ക് അഞ്ച് ലക്ഷം മുതൽ 50 ലക്ഷം വരെ രൂപ നിക്ഷേപിക്കാൻ സാധിക്കും. ഈ തുക ആറു തവണകളായോ ഒരുമിച്ചോ നിക്ഷേപിക്കാം. ഫണ്ട് പൂർണമായും സർക്കാരിന് ലഭിച്ച് മൂന്നു വർഷത്തിനു ശേഷം ഗവണ്മെന്റ് നിശ്ചയിക്കുന്ന ഡിവിഡന്റ് നിക്ഷേപകനു മാസാമാസം ലഭ്യമാകും.
നിക്ഷേപകനു മരണംവരെയും അതിനുശേഷം ഭാര്യയ്ക്ക് അല്ലെങ്കിൽ ഭർത്താവിനുമാണ് ഡിവിഡന്റ് അനുവദിക്കുക. ഇവരുടെയും മരണശേഷം നിക്ഷേപമായി സ്വീകരിച്ച തുക നിയമപരമായ അവകാശികൾക്കു കൈമാറും. പ്രതിമാസം 5000 രൂപയെങ്കിലും ആനുകൂല്യമായി ലഭിക്കുന്നതരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. നിക്ഷേപതുക ഇടയ്ക്കുവച്ച് പിൻവലിക്കാനോ, നിക്ഷേപത്തിനുമേൽ ലോണ് എടുക്കാനോ കഴിയില്ല.
നിലവിലുള്ള പെൻഷൻ പദ്ധതിയിൽ അംശാദായം ഒടുക്കുന്നതിൽ ഒരു വർഷത്തിലേറെ കാലതാമസം വരുത്തി അംഗത്വം നഷ്ടപ്പെട്ടവരുടെ അംഗത്വം പുനസ്ഥാപിക്കുന്നതിനായി സെപ്റ്റംബർ മുതൽ ആറു മാസത്തേക്ക് പലിശയും പിഴപലിശയും ഒഴിവാക്കാൻ 24-ാമത് ബോർഡ് യോഗം തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു.പ്രവാസി വെൽഫെയർ ബോർഡ് സിഇഒ സി.ജോസ്, ഡയറക്ടർമാരായ അർ. കൊച്ചുകൃഷ്ണൻ, എൻ.വി ബാദുഷ, കെ.സി സജീവ് തൈക്കാട് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
പ്രവാസികൾക്കു ഡിവിഡന്റ് പെൻഷൻ പദ്ധതി
01:59 AM Aug 19, 2017 | Deepika.com