കാഞ്ഞിരപ്പള്ളി: സമർപ്പിത ചൈതന്യത്തോടെ ആറു പതിറ്റാണ്ടോളം സമുദായപ്രവർത്തനത്തിന് ചുക്കാൻ പിടിച്ച അത്മായ നേതാവായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച കാഞ്ഞിരപ്പള്ളി മണ്ണിപ്പറന്പിൽ എം.ഡി. ജോസഫ് (84). കാർഷിക രംഗത്ത് ഒരു ഗവേഷകന്റെ മനസായിരുന്നു അപ്പച്ചൻചേട്ടൻ എന്ന എംഡി ജോസഫിന്. കേരളത്തിൽ എക്യുമെനിക്കൽ പ്രസ്ഥാനത്തിന് ചൈതന്യം പകർന്ന നേതാവുമായിരുന്നു ഇദ്ദേഹം.
അഖില കേരള കത്താലിക്കാ കോണ്‍ഗ്രസിന്റെ നേതൃനിരയിൽ മുപ്പതു വർഷത്തോളം പ്രവർത്തിച്ചു. സംസ്ഥാന പ്രസിഡന്റായി പതിനാറു വർഷവും, സംസ്ഥാന ട്രഷററായി മൂന്നു തവണയും പ്രവർത്തിച്ചു. നിലയ്ക്കൽ പള്ളി പുനരുദ്ധാരണത്തിന് 1983-84 കാലഘട്ടങ്ങളിൽ കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റായിരിക്കെ എം.ഡി. ജോസഫ് മുൻകൈ എടുത്തു നടത്തിയ ശ്രമങ്ങളുടെ ഫലമായാണ് നിലയ്ക്കലിൽ എക്യുമെനിക്കൽ ദേവാലയം സ്ഥാപിതമായത്. 1989ൽ നിലയ്ക്കൽ സെന്റ് തോമസ് എക്യുമെനിക്കൽ ദേവാലയത്തെപ്പറ്റി പാശ്ചാത്യസഭയിൽ പ്രചരിപ്പിക്കുന്നതിനായി വിവിധ സഭാ മേലധ്യക്ഷൻമാർക്കൊപ്പം യൂറോപ്പിലുടനീളം ഇദ്ദേഹവും സന്ദർശനം നടത്തി.
തൃശിനാപ്പള്ളി, ബംഗളൂരു എന്നിവിടങ്ങളിൽ കോളജ് വിദ്യാഭ്യാസം പൂർത്തിയാക്കി എറണാകുളം ലോ കോളജിൽ നിന്നു നിയമബിരുദവുമെടുത്തശേഷം തനിക്കിഷ്ടം കൃഷിയാണെന്നു പറഞ്ഞ ജോസഫ് മണ്ണിലേക്കിറങ്ങി. പ്ലാന്റേഷൻ രംഗത്ത്, പ്രത്യേകിച്ചും റബർ കൃഷിയുടെ വ്യാപകനത്തിന് വലിയ സംഭാവനകൾ നൽകി.
ശാസ്ത്രീയ റബർ കൃഷിയെപ്പറ്റിയും പുതിയ ക്ലോണ്‍ ഇനങ്ങളെപ്പറ്റിയും ഏറെ പഠിക്കുകയും അത് മണ്ണിൽ പരീക്ഷിക്കുകയും ചെയ്ത എംഡി ജോസഫ് റബർ ബോർഡിൽ മൂന്നു തവണ വൈസ് ചെയർമാനായിരുന്നു. റബർ ബോർഡു മെംബറായി ഒന്‍പതു വർഷമുണ്ടായിരുന്നതുകൊണ്ട് കാലാകാലങ്ങളിൽ റബർ കർഷകരുടെയും റബർ കൃഷിസംബന്ധമായും ഏറെ പ്രശ്നങ്ങൾക്കു പരിഹാരങ്ങൾ കാണാൻ കഴിഞ്ഞു. റബർകൃഷി റീപ്ലാന്റിംഗിനൊപ്പം ന്യൂ പ്ലാന്റിംഗിനും സബ്സിഡി ലഭ്യമാക്കുന്നതിൽ വലിയ പങ്ക് ഇദ്ദേഹം വഹിച്ചിട്ടുണ്ട്. കുടിയേറ്റ കർഷകരെ കുടിയിറക്കാനുള്ള നീക്കങ്ങൾക്കെതിരെ നടന്ന പ്രക്ഷോഭങ്ങളുടെ മുന്നിണ പോരാളികളിലൊരാൾ ജോസഫായിരുന്നു.
ഗൂഡല്ലൂർ കർഷക കുടിയിറക്കിൽ പ്രതിഷേധിച്ച് ഗൂഡല്ലൂരിൽ നിന്നു തിരുവനന്തപൂരത്തേക്കു ജാഥ നയിച്ച് നടപടികൾ നിറുത്തിവപ്പിച്ചതിൽ വലിയ പങ്കു വഹിച്ചു. ചരിത്രത്തിന്റെ ഏടുകളറിയാൻ താളിയോലകളും ശേഷിപ്പുകളും പരതി കാഞ്ഞിരപ്പള്ളി പഴയപള്ളി എന്ന പേരിൽ പുസ്തകം പ്രസിദ്ധീകരിച്ചു. ഇതു പള്ളിയുടെ മാത്രമല്ല കാഞ്ഞിരപ്പള്ളിയുടെയും കൂടി ചരിത്രമായിരുന്നു.
ഇന്ദിരാഗാന്ധി സോളിഡാരിറ്റി അവാർഡ്, കത്തോലിക്ക കോണ്‍ഗ്രസ് അശീതി അവാർഡ്, മർത്തോമ്മ അവാർഡ്, നിലക്കൽ എക്യുമെനിക്കൽ അവാർഡ്, ദീപിക പുരസ്കാരം, നസ്രാണി ശ്രേഷ്ഠ അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററൽ കൗണ്‍സിൽ അംഗം, സെന്റ് ഡൊമിനിക്സ് കത്തീഡ്രൽ ട്രസ്റ്റി തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
സംസ്കാരം തിങ്കളാഴ്ച രാവിലെ ഒന്പതിനു കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലിൽ നടക്കും. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ കാർമികത്വം വഹിക്കും. നാളെ രാവിലെ 11ന് മൃതദേഹം കാഞ്ഞിരപ്പള്ളി ഒന്നാം മൈലിലുള്ള വസതിയിൽ പൊതുദർശനത്തിനായി എത്തിക്കും.
വിടപറഞ്ഞത് സമുദായസ്നേഹിയും കർഷകപ്രമുഖനും
01:39 AM Aug 19, 2017 | Deepika.com