കൊച്ചി: കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് എട്ടര ലക്ഷം രൂപ തട്ടിയ കേസിലെ പ്രതി അറസ്റ്റിൽ. കൊടുങ്ങല്ലൂർ കച്ചേരിപ്പറന്പ് അബി എന്ന അഭിലാഷ് (38) ആണ് കടവന്ത്ര പോലീസിന്റെ പിടിയിലായത്. കടവന്ത്ര സ്വദേശി ബിജുവിന്റെ പരാതിയിൽ അബിയെ പോലീസ് കുറച്ചു നാളായി അന്വേഷിക്കുകയായിരുന്നു. 2015ലാണ് തട്ടിപ്പു നടന്നത്. വിദേശത്തേക്കു റിക്രൂട്ട് ചെയ്യുന്ന വി ട്രസ്റ്റ് ഓവർസീസ് എമിഗ്രേഷൻ കണ്സൾട്ടന്റ്സ് എന്ന സ്ഥാപനം എറണാകുളം കതൃക്കടവിൽ പ്രതി നടത്തിയിരുന്നു.
പരാതിക്കാരന്റെ ഭാര്യ മുൻപു ജോലി ചെയ്തിരുന്നതു പ്രതിയുടെ സ്ഥാപനത്തിലായിരുന്നു. ഈ പരിചയം വച്ചു കാനഡയിൽ ജോലി ശരിയാക്കിത്തരാമെന്നു പറഞ്ഞ് അബി ബിജുവിനെ സമീപിക്കുകയായിരുന്നുവെന്നാണു പരാതിയിൽ പറയുന്നത്. തുടർന്നു ബിജുവിൽനിന്ന് എട്ടര ലക്ഷം രൂപ കൈപ്പറ്റുകയും ചെയ്തു. കാനഡയിൽ നേരിട്ടു വീസ ലഭിക്കാൻ പ്രയാസമായതിനാൽ ഇക്വഡോറിലേക്കു വീസ ശരിയാക്കാമെന്നും അവിടുന്നു കാനഡയിലേക്ക് എളുപ്പത്തിൽ വീസ ലഭിക്കുമെന്നും പ്രതി ബിജുവിനെ വിശ്വസിപ്പിച്ചു.
ഇതുപ്രകാരം ഇക്വഡോറിലേക്കു പോയ ബിജു അവിടെ പെട്ടുപോയി. അവിടെ ചെന്ന് അഞ്ചു മാസങ്ങൾക്കു ശേഷമാണ് ഇക്വഡോറിൽ സ്വന്തമായി ഭൂമിയോ വീടോ ഉണ്ടെങ്കിൽ മാത്രമേ കാനഡയിലേക്കു വിസ ലഭിക്കൂവെന്നു പ്രതി ബിജുവിനോടു പറയുന്നത്.
തുടർന്നു സ്വയം പണംമുടക്കിയാണു ബിജു നാട്ടിലെത്തിയത്. വീസയ്ക്കായി നൽകിയ പണം തിരികെ നൽകാമെന്നു പറഞ്ഞിരുന്നെങ്കിലും പലവട്ടം കബളിക്കപ്പെട്ടതോടെ ബിജു പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു.
തുടർന്ന് ഒളിവിൽ പോയ പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതപ്പെടുത്തി. വൈറ്റില ഭാഗത്തെ ഒരു ഫ്ളാറ്റിൽ പ്രതി ഇടയ്ക്കിടെ എത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് അബി വലയിലായത്. വിദേശത്തു ജോലി വാഗ്ദാനംചെയ്തു നിരവധി പേരെ പ്രതി കബളിപ്പിച്ചതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.
കാനഡയിൽ ജോലി വാഗ്ദാനംചെയ്ത് എട്ടരലക്ഷം തട്ടിയ പ്രതി അറസ്റ്റിൽ
01:30 AM Aug 19, 2017 | Deepika.com