കൊച്ചി: വൊക്കേഷണൽ ഹയർ സെക്കൻഡറി വകുപ്പിൽ (വിഎച്ച്എസ്ഇ) ഇംഗ്ലീഷ് അധ്യാപക നിയമനരംഗത്തെ പ്രതിസന്ധിക്കു പരിഹാരം. 19 വർഷം മുൻപു ക്ലറിക്കൽ തസ്തികയിൽനിന്നു താത്കാലികമായി അധ്യാപകരായി നിയമിക്കപ്പെട്ടവർ പഴയ ജോലിയിലേക്കു തിരിച്ചുപോകണമെന്നു കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ (കെഇടി) ഉത്തരവിട്ടു. ഇതോടെ പിഎസ് സി റാങ്ക് ലിസ്റ്റിൽനിന്നു നിയമനത്തിനും ജൂണിയർ അധ്യാപകരുടെ പ്രമോഷനും വഴിയൊരുങ്ങി.
കേരള സർവീസ് ആൻഡ് സബോർഡിനേറ്റ് സർവീസ് റൂൾ 9എ(1) പ്രകാരമാണു ക്ലറിക്കൽ തസ്തികയിലുള്ളവരെ അധ്യാപകരായി നിയമിച്ചത്. പിഎസ് സിയുടെ റാങ്ക് പട്ടിക വരുന്നതോടെ ഇവർ പഴയ ജോലിയിലേക്കു തിരിച്ചുപോകണമെന്നതായിരുന്നു ചട്ടം. 61 പേരെയാണ് ഇത്തരത്തിൽ നിയമിച്ചത്. 2007ൽ പിഎസ് സി റാങ്ക് പട്ടിക തയാറായപ്പോൾ ഇവരിൽ ഒരു വിഭാഗം ലിസ്റ്റിൽ ഉൾപ്പെട്ട് സ്ഥിരനിയമനം നേടി.
ചിലർ ചട്ടപ്രകാരം ക്ലറിക്കൽ തസ്തികയിലേക്കു മടങ്ങിപ്പോയിട്ടുണ്ട്. പഴയ തസ്തികയിലേക്കു മടങ്ങിപ്പോകണമെന്ന ചട്ടം 21 പേർ രാഷ്ട്രീയ സ്വാധീനങ്ങളുടെ ബലത്തിൽ അട്ടിമറിച്ചുവെന്ന് അന്നുതന്നെ ആരോപണമുയർന്നിരുന്നു. ഇക്കാര്യത്തിൽ സർക്കാരിന്റെ ഉത്തരവും പാലിക്കപ്പെട്ടില്ല. ക്ലറിക്കൽ തസ്തികയിൽനിന്നെത്തി അധ്യാപന ജോലിയിൽ പ്രവേശിച്ചവർക്കു വിഎച്ച്എസ്ഇ ചട്ടപ്രകാരമുള്ളതും പിഎസ് സി അനുശാസിക്കുന്നതുമായ യോഗ്യതകളോ ഇല്ലെന്നു ചൂണ്ടിക്കാട്ടി സമർപ്പിക്കപ്പെട്ട ഹർജിയുടെ അടിസ്ഥാനത്തിലാണു കെഇടിയുടെ തീരുമാനം. ജൂണിയർ അധ്യാപകരും പിഎസ് സി റാങ്ക് പട്ടികയിലുള്ളവരുമാണു ഹർജി നൽകിയത്.
സെപ്റ്റംബർ ഒന്നിനകം ഉത്തരവ് നടപ്പാക്കണമെന്നാണു വിഎച്ച്എസ്ഇ ഡയറക്ടർക്കു കെഇടി നിർദേശം നൽകിയിട്ടുള്ളത്. പിഎസ് സിയുടെ റാങ്ക് പട്ടികയുടെ കാലാവധി തീർന്നെങ്കിലും പട്ടികയിലുള്ളവർ കോടതിയെ സമീപിച്ചതിനെത്തുടർന്നു കെഇടി ഉത്തരവു വരുന്നതു വരെ പട്ടികയുടെ കാലാവധി നീട്ടിനൽകിയിട്ടുണ്ട്.
സിജോ പൈനാടത്ത്
വിഎച്ച്എസ്ഇ ഇംഗ്ലീഷ് അധ്യാപക നിയമനപ്രതിസന്ധി തീരുന്നു
01:30 AM Aug 19, 2017 | Deepika.com