നെടുന്പാശേരി: കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിന്റെ (സിയാൽ) 23-ാം വാർഷിക പൊതുയോഗം സെപ്റ്റംബർ 16നു രാവിലെ 11ന് എറണാകുളം ഫൈൻ ആർട്സ് സൊസൈറ്റി ഹാളിൽ ചേരും. സിയാൽ ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷനായിരിക്കും.
ഡയറക്ടർ ബോർഡിലുള്ള മന്ത്രിമാരായ തോമസ് ഐസക്, വി.എസ്. സുനിൽകുമാർ, മാത്യു ടി. തോമസ്, മാനേജിംഗ് ഡയറക്ടർ വി.ജെ. കുര്യൻ എന്നിവർ പങ്കെടുക്കും.
സിയാൽ ഡ്യൂട്ടി ഫ്രീയുടെ 2016 ഏപ്രിൽ, മേയ് മാസങ്ങളിലെ വരുമാനം മാത്രമാണു ബാലൻസ് ഷീറ്റിലുള്ളത്, 487.28 കോടി രൂപ വരവും 179.45 കോടി രൂപ അറ്റാദായവും. പുതുതായി രൂപീകരിച്ച ഉപകന്പനിയായ സിയാൽ ഡ്യൂട്ടി ഫ്രീ ആൻഡ് റീട്ടെയിൽ സർവീസസ് ലിമിറ്റഡിന്റെ അവശേഷിക്കുന്ന 10 മാസത്തെ വരുമാനമായ 181.78 കോടി രൂപ കൂടി കൂട്ടുന്പോൾ വരുമാനം 669.06 കോടി രൂപയാകും.
ഓഹരി ഉടമകൾക്ക് 25 ശതമാനം ഡിവിഡന്റാണു ഡയറക്ടർ ബോർഡ് ശിപാർശ ചെയ്തിട്ടുള്ളത്. ഇതംഗീകരിച്ചാൽ ഡിവിഡന്റ് കൊടുക്കാൻ 95,64,36,873 രൂപയും ഇതിന്റെ നികുതി ഇനത്തിൽ 19,47,11,419 രൂപയും ചെലവാകും. നിലവിവുള്ള ഡയറക്ടർമാരായ എൻ.വി. ജോർജ്, ഇ.എം. ബാബു എന്നിവരുടെ പുനർനിയമനം അംഗീകാരത്തിനായി സമർപ്പിക്കും.
റിട്ടയർ ചെയ്ത ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദിനു പകരം സർക്കാരിന്റെ നോമിനിയെ അംഗീകരിക്കും. സ്റ്റാറ്റ്യൂട്ടറി ഓഡിറ്ററുടെ നിയമനമാണ് അജൻഡയിലെ മറ്റൊരു വിഷയം. ആഭ്യന്തര-അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ പിന്നിട്ട വർഷം സിയാൽ 15.06 ശതമാനം വർധന കൈവരിച്ചു.
15 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള പുതിയ അന്താരാഷ്ട്ര ടെർമിനൽ പ്രവർത്തനക്ഷമമായി. വിമാനത്താവളത്തിലേക്കു നാലുവരി പാതയും മേൽപ്പാലവും നിർമിച്ചു.
സിയാലിൽ 25 ശതമാനം ഡിവിഡന്റിനു ശിപാർശ
01:30 AM Aug 19, 2017 | Deepika.com