കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നടൻ ദിലീപ് സമർപ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നു പരിഗണിക്കും. ഒരു മാസത്തിലേറെയായി റിമാൻഡിൽ കഴിയുന്ന ദിലീപ് തന്റെ പുതിയ അഭിഭാഷനായ ബി. രാമൻപിള്ള മുഖാന്തിരം കഴിഞ്ഞ പത്തിനാണു ജാമ്യാപേക്ഷ സമർപ്പിച്ചത്. പോലീസിനെതിരേയും സിനിമാ മേഖലയിലെ ചില ഉന്നതർക്കെതിരേയും ശക്തമായ ആരോപണം ഉന്നയിച്ചാണു ദിലീപ് ജാമ്യഹർജി നൽകിയിരിക്കുന്നത്.
ജാമ്യാപേക്ഷയിൽ സർക്കാരിന്റെ വിശദീകരണം തേടിയ ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കുന്നതിനു ഇന്നേക്കു മാറ്റുകയായിരുന്നു. ദിലീപ് ആദ്യം നൽകിയ ജാമ്യാപേക്ഷ ജൂലൈ 24നു ഹൈക്കോടതി തള്ളിയിരുന്നു. കേസിലെ നിർണായക തെളിവായ മൊബൈൽ ഫോണ് കണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ലെന്നും ദിലീപിന്റെ മാനേജർ അപ്പുണ്ണി ഒളിവിലായതിനാൽ ഇയാളെ ചോദ്യം ചെയ്യാൻ കഴിഞ്ഞില്ലെന്നുമുള്ള പ്രോസിക്യൂഷൻ വാദത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഹർജി തള്ളിയത്. ഹർജി പരിഗണിച്ച സിംഗിൾ ബെഞ്ചിനു മുന്പാകെതന്നെയാണു ദിലീപ് വീണ്ടും ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുള്ളത്.
ദിലീപിന്റെ ജാമ്യാപേക്ഷ ഇന്നു പരിഗണിക്കും
02:28 AM Aug 18, 2017 | Deepika.com