തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടിയും പി.വി. അൻവർ എംഎൽഎയും അധികാര ദുർവിനിയോഗം നടത്തിയെന്നും ഇതു സംബന്ധിച്ച് സർക്കാർ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.
ആലപ്പുഴ പുന്നമടയിൽ റിസോർട്ട് നിർമാണത്തിനായി മന്ത്രി തോമസ് ചാണ്ടിയും കോഴിക്കോട് കൂടരഞ്ഞിയിൽ വാട്ടർ തീം പാർക്ക് സ്ഥാപിക്കുന്നതിനായി പി.വി. അൻവറും അധികാര ദുർവിനിയോഗം നടത്തിയെന്ന് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്കിയ വി.ടി. ബൽറാം ആരോപിച്ചു. സർക്കാർ ഇപ്പോൾ മോഹൻ ഭാഗവതിനും പി.വി. അർവറിനും തോമസ് ചാണ്ടിക്കും ഒപ്പമാണ്. തോമസ് ചാണ്ടി റിസോർട്ടിലേക്കുള്ള റോഡ് നിർമിച്ചത് സർവ മാനദണ്ഡങ്ങളും ലംഘിച്ചാണ്.
അഞ്ചു ഘട്ടത്തിലും നിർമാണ പ്രവർത്തനങ്ങളുടെ കണ്വീനറായി പ്രവർത്തിച്ചതു മന്ത്രി തോമസ് ചാണ്ടിയുടെ ജീവനക്കാരനായ ജിജി എന്ന വ്യക്തിയാണ്. ദേശീയ ജലപാതയ്ക്കായി നീക്കിയ മണ്ണ് മന്ത്രിയുടെ കന്പനിയുടെ പാർട്ണറുടെ ഭൂമിയിൽ ഇറക്കി. ലേക്ക് റിസോർട്ടുമായി ബന്ധപ്പെട്ട 32 ഫയലുകൾ കാണാനില്ലെന്നാണ് ഇപ്പോൾ പറയുന്നത്. മന്ത്രി തുടർന്നാൽ കുട്ടനാട് തന്നെ ഇല്ലാതാകുമെന്നും ബൽറാം ആരോപിച്ചു.
നിലന്പൂർ എംഎൽഎയുടെ കൂടരഞ്ഞിയിലെ വാട്ടർ തീം പാർക്കിൽ നടക്കുന്നതും വ്യത്യസ്തമായ സംഭവമല്ല. മലിനീകരണ നിയന്ത്രണ ബോർഡ് ഓഫീസിൽ നിന്നും വിവരാവകാശ പ്രകാരം ലഭിച്ച മറുപടിയിൽ അവർ പാർക്ക് സന്ദർശിക്കാതെയാണ് സർട്ടിഫിക്കറ്റ് നല്കിയതെന്നു വ്യക്തമാക്കുന്നു - ബൽറാം ആരോപിച്ചു.
എന്നാൽ, ഇരു സംഭവങ്ങളിലും ഒരു തരത്തിലുമുള്ള അധികാര ദുർവിനിയോഗവും നടന്നിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആലപ്പുഴയിൽ കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് കെ. ബാബു മന്ത്രിയായിരുന്നപ്പോഴാണ് തുറമുഖ വകുപ്പിൽ നിന്നു ഫണ്ട് അനുവദിച്ചത്. റിസോർട്ടിനായി മന്ത്രി പുന്നമടക്കായൽ കൈയേറിയിട്ടില്ല. അനധികൃത നടപടികൾ ഒന്നും സ്വീകരിച്ചിട്ടില്ലെന്നു തോമസ് ചാണ്ടിയും പി.വി. അൻവറും വിശദീകരണം നൽകിയ സാഹചര്യത്തിൽ ഇത് സംബന്ധിച്ച് കൂടുതൽ വിശദീകരണം ആവശ്യമില്ലെന്നും പിണറായി കൂട്ടിച്ചേർത്തു.
ആരോപണം ഉണ്ടായാൽ ആരോപണ വിധേയരുടെ മറുപടിയാണോ വിശ്വസിക്കേണ്ടതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. നിയമസഭ പ്രതിപക്ഷം ദുരുപയോപ്പെടുത്തിയിട്ടില്ലെന്നും കഴിഞ്ഞ കാലങ്ങൾ പരിശോധിച്ചാൽ ആരാണ് ദുരുപയോഗപ്പെടുത്തിയതെന്നു വ്യക്തമാകുമെന്നും ചെന്നിത്തല പറഞ്ഞു.
ആരോപണം തെളിഞ്ഞാൽ മന്ത്രിസ്ഥാനവും എംഎൽഎ സ്ഥാനവും രാജിവെയ്ക്കും. ഏത് അന്വേഷണവും നേരിടാൻ തയാറാണ്. ഒരു സെന്റ് ഭൂമി പോലും കൈയേറിയിട്ടില്ലെന്നും മന്ത്രി തോമസ് ചാണ്ടി പറഞ്ഞു.
തനിക്കെതിരേ തുടർച്ചയായ വ്യക്തിഹത്യ നടത്തുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ വാട്ടർ തീം പാർക്കിനെതിരേ ആരോപണം ഉയർന്നിരിക്കുന്നതെന്നു പി.വി. അൻവർ പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടിയെ തുടർന്ന് സ്പീക്കർ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
മന്ത്രി തോമസ് ചാണ്ടി അധികാര ദുർവിനിയോഗം നടത്തിയെന്നു പ്രതിപക്ഷം
02:17 AM Aug 18, 2017 | Deepika.com