കൊച്ചി: എ.കെ. ശശീന്ദ്രനു പിന്നാലെ ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കു നേരെയും ആരോപണങ്ങൾ ഉയർന്നതോടെ നാഷണലിസ്റ്റ് കോണ്ഗ്രസ് പാർട്ടി (എൻസിപി) യിൽ ഭിന്നത രൂക്ഷമായി. മന്ത്രി തോമസ് ചാണ്ടിയും സംസ്ഥാന അധ്യക്ഷന്റെ ചുമതലയുള്ള ടി.പി. പീതാംബരനും രാജിവയ്ക്കണമെന്നു പാർട്ടിയിലെ ഒരു വിഭാഗം കടുത്ത നിലപാട് സ്വീകരിച്ചതോടെ 20ന് ചേരാനിരുന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോഗം മാറ്റിവച്ചു.
പാർട്ടിയുടെ കേരളത്തിന്റെ ചുമതലയുള്ള പ്രഫുൽ പട്ടേലിന്റെ സാന്നിധ്യത്തിൽ യോഗം ചേരണമെന്ന നിർദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് യോഗം മാറ്റിയത്. ഇന്നലെ ഇക്കാര്യം വിശദീകരിച്ചുകൊണ്ടു ടി.പി പീതാംബരൻ പത്രക്കുറിപ്പ് ഇറക്കുകയും ചെയ്തു.
കായൽ കൈയേറിയെന്ന ആരോപണം നേരിടുന്ന മന്ത്രി തോമസ് ചാണ്ടി രാജിവയ്ക്കണമെന്നു തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ പ്രസിഡന്റുമാർ അടക്കമുള്ളവർ ആവശ്യപ്പെട്ടിരിക്കുകയാണ്. ആരോപണം ഉയരുന്ന പശ്ചാത്തലത്തിൽ എൽഡിഎഫ് സർക്കാർ പിന്തുടരുന്ന രീതി തോമസ് ചാണ്ടിക്കും ബാധകമാണെന്നാണ് ഇക്കൂട്ടരുടെ വാദം. 20ന് ചേരാനിരുന്ന യോഗത്തിന്റെ അറിയിപ്പു വന്നതിനു പിന്നാലെയാണ് പാർട്ടിക്കുള്ളിലെ വിഭാഗീയത കൂടുതൽ ശക്തമായി പുറത്തുവന്നത്.
എല്ലാ ജില്ലാ പ്രസിഡന്റുമാരെയും പോഷക സംഘടനകളുടെ ഭാരവാഹികളെയും യോഗത്തെപ്പറ്റി അറിയിച്ചിരുന്നില്ല. ഇതു പാർട്ടിക്കുള്ളിൽ കലാപക്കൊടി ഉയർത്തിയിരുന്നു. ഇവർ പ്രത്യേകം യോഗം ചേരുന്നതിനുള്ള നീക്കങ്ങളും പുരോഗമിക്കുന്നതിനിടെയാണ് ദേശീയ നേതൃത്വം ഇടപെട്ട് മാറ്റിവയ്പിച്ചത്. പ്രഫുൽ പട്ടേലിന്റെ സാന്നിധ്യത്തിൽ മറ്റൊരു ദിവസം യോഗം ചേരുമെന്നും പത്രക്കുറിപ്പിൽ അറിയിച്ചിട്ടുണ്ട്.
20ലെ യോഗം മാറ്റിയ പശ്ചാത്തലത്തിൽ കലാപക്കൊടി ഉയർത്തുന്നവർ പ്രത്യേകം യോഗം ചേരാനുള്ള നീക്കത്തിൽ നിന്നു പിന്നോക്കം പോയതായാണ് സൂചന. സംസ്ഥാനത്തെ നേതാക്കളിൽ ഭൂരിഭാഗവും തോമസ് ചാണ്ടി രാജിവയ്ക്കണമെന്ന അഭിപ്രായമുള്ളവരാണെന്നാണു റിപ്പോർട്ട്.
എൻസിപിയിൽ ഭിന്നത രൂക്ഷം; എക്സിക്യൂട്ടീവ് യോഗം മാറ്റി
02:17 AM Aug 18, 2017 | Deepika.com