ആലപ്പുഴ: ഗതാഗതമന്ത്രി തോമസ് ചാണ്ടി കായൽ കൈയേറിയിട്ടില്ലെന്നു റവന്യുവകുപ്പിന്റെ പ്രാഥമിക റിപ്പോർട്ട്. മാർത്താണ്ഡം കായലിൽ ക്രമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്നും മണ്ണിട്ടു നികത്തിയ ഭാഗം ഭൂനികുതി രജിസ്റ്ററിൽ പുരയിടമെന്നാണു രേഖപ്പെടുത്തിയിരിക്കുന്നതെന്നുമാണു റിപ്പോർട്ടിലുള്ളത്.
തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോർട്ട് നിർമിക്കാൻ കായൽ കൈയേറിയെന്ന ആരോപണവും തെറ്റാണെന്നാണു തഹസിൽദാർ തയാറാക്കിയ പ്രാഥമിക റിപ്പോർട്ടിലുള്ളത്. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുമെന്നു കളക്ടർ അറിയിച്ചു. തഹസിൽദാർ തയാറാക്കിയ പ്രാഥമിക റിപ്പോർട്ടാണ് കളക്ടർ റവന്യുവകുപ്പിനു സമർപ്പിച്ചത്.
ഇതിനിടെ, ലേക്ക് പാലസ് റിസോർട്ടുമായി ബന്ധപ്പെട്ട ഫയലുകൾ ആലപ്പുഴ നഗരസഭയിൽനിന്നു കാണാതായതുമായി ബന്ധപ്പെട്ട സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് നഗരസഭാ അധികൃതരോടു വിശദാംശങ്ങളാവശ്യപ്പെട്ടിരുന്നു. ഇന്നലെ രാവിലെയാണു മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നു നഗരസഭ അധികൃതരെ ബന്ധപ്പെട്ടത്. വിഷയം സംബന്ധിച്ചു സഭയിൽ ചോദ്യങ്ങളുണ്ടായാൽ മറുപടി നൽകുന്നതിനാണു വിശദാംശം തേടിയതെന്നാണു കരുതുന്നത്.
മന്ത്രിയുടെ റിസോർട്ടിലേക്ക് എംപിമാരുടെയും ഹാർബർ എൻജിനിയറിംഗ് വിഭാഗത്തിന്റെയും ഫണ്ടുപയോഗിച്ചു റോഡ് നിർമിച്ചതും മാർത്താണ്ഡം കായലിൽ കർഷകർക്കായി നൽകിയ മിച്ചഭൂമി സ്വന്തമാക്കി നികത്തിയെന്ന ആരോപണവും കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്നിരുന്നു.
ലേക്ക് പാലസ് റിസോർട്ടിന്റെ നിർമാണം സംബന്ധിച്ച് ആലപ്പുഴ നഗരസഭ എൻജിനിയറിംഗ്, റവന്യു വിഭാഗങ്ങൾ പരിശോധന ആരംഭിച്ചിരുന്നു. ഈ പരിശോധനയിൽ നിർമാണവുമായി ബന്ധപ്പെട്ട 30തിലധികം ഫയലുകൾ കാണാനില്ലെന്നു വ്യക്തമായിരുന്നു. റിസോർട്ട് നിർമാണം ആരംഭിച്ച കാലഘട്ടം മുതൽ 2006 വരെയുള്ള സമയത്തെ ഫയലുകളാണു കാണാതായത്.
ഫയലുകൾ കണ്ടെത്താൻ നഗരസഭാ അധ്യക്ഷൻ തോമസ് ജോസഫ് നഗരസഭ സെക്രട്ടറിക്കു സെർച്ച് വാറണ്ട് നൽകിയിരുന്നു. മൂന്നു ദിവസത്തിനകം ഫയലുകൾ കണ്ടെത്തണമെന്നാണു സെക്രട്ടറിക്കു നിർദേശം നൽകിയിരിക്കുന്നത്. ഫയലുകൾ കാണാതായ സംഭവത്തിന് ഉത്തരവാദികളായവർക്കെതിരേ നടപടി സ്വീകരിക്കാനും നഗരസഭാ അധികൃതർ തീരുമാനിച്ചിട്ടുണ്ട്. അതേസമയം, വർഷങ്ങൾക്ക് മുന്പ് നഷ്ടപ്പെട്ട ഫയലുകൾ ഇനി കണ്ടെത്താനാകുമോയെന്ന സംശയവും ഉയരുന്നുണ്ട്.
ഇന്നലെ ബിഡിജെഎസ് പ്രവർത്തകർ റിസോർട്ടിലേക്ക് മാർച്ച് നടത്തി. ലേക്ക് റിസോർട്ടിനു മുൻവശത്തു കായലിലെ കെട്ടിത്തിരിച്ച ഭാഗം പൊളിച്ചുനീക്കാൻ യൂത്ത് കോണ്ഗ്രസ് ശ്രമിച്ചെങ്കിലും പോലീസ് തടഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ഇന്നു മാർത്താണ്ഡം കായൽ സന്ദർശിക്കും. ബിജെപി സംഘടിപ്പിച്ചിട്ടുള്ള മാർച്ചിനെ രാവിലെ 10ന് കുമ്മനം രാജശേഖരൻ അഭിസംബോധന ചെയ്യും.
തോമസ് ചാണ്ടിയുടെ റിസോർട്ട്: കായൽ കൈയേറ്റമില്ലെന്നു പ്രാഥമിക റിപ്പോർട്ട്
01:53 AM Aug 18, 2017 | Deepika.com