തിരുവനന്തപുരം: ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് പാലക്കാട് കർണകി അമ്മൻ സ്കൂളിൽ സ്വാതന്ത്ര്യദിനത്തിൽ ദേശീയ പതാക ഉയർത്തിയത് സംബന്ധിച്ച് കൂടുതൽ നടപടികൾക്കായി നിയമോപദേശം തേടിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ സബ്മിഷനു മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
പതാക ഉയർത്തിയ വിവരം അറിഞ്ഞ ഉടൻ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടറോടും കളക്ടറോടും വിശദീകരണം തേടി. ഇവർ നല്കിയ റിപ്പോർട്ടിൽ മോഹൻ ഭാഗവത് സ്വാതന്ത്ര്യദിനത്തിൽ രാവിലെ ഒൻപതിന് സ്കൂളിലെത്തി പതാക ഉയർത്തിയതായി അറിയിച്ചു. ഈ സമയം സ്കൂൾ കുട്ടികളും അധ്യാപകരും സന്നിഹിതരായിരുന്നു. പതാക ഉയർത്തിയതിനു ശേഷം ദേശീയ ഗാനം ആലപിക്കുന്നതിനു പകരം വന്ദേമാതരം ആലപിക്കുകയും പിന്നീട് ആരോ നിർബന്ധിച്ചതിനാൽ ദേശീയ ഗാനം ആലപിക്കുക കൂടി ചെയ്തു.
വിഷയം വിവാദമായതോടെ സ്കൂൾ പ്രിൻസിപ്പൽ സ്കൂളിനു മുന്നിലുള്ള കൊടിമരത്തിൽ വീണ്ടും പതാക ഉയർത്തി. ഈ സമയം പ്രിൻസിപ്പൽ മാത്രമാണ് ഉണ്ടായിരുന്നതെന്നും അപ്പോൾ ദേശീയ ഗാനം ആലപിച്ചില്ലെന്നും ജില്ലാ കളക്ടറുടെ റിപ്പോർട്ടിൽ പറയുന്നു.
പൊതുവിദ്യാഭ്യാസ ഡയറക്ടർ വിദ്യാലയങ്ങളിൽ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത് സംബന്ധിച്ച് ഇറക്കിയ പൊതുവായ മാർഗ നിർദേശത്തിന് വിരുദ്ധമായ നടപടിയാണ് പാലക്കാട് കർണകി അമ്മൻ സ്കൂളിൽ നടന്നത്. സ്കൂളിലെ രണ്ടു ഭാഗങ്ങളിലായി സ്വാതന്ത്ര്യദിനാഘോഷം നടന്നതായും റിപ്പോർട്ടിൽ പറയുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ ഇക്കാര്യത്തിൽ തുടർനടപടികൾ കൈക്കൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നാളികേരവർഷമായി ആചരിക്കും: മന്ത്രി
തിരുവനന്തപുരം: അടുത്ത ചിങ്ങം ഒന്നുവരെയുള്ള ഒരു വർഷം നാളികേര വർഷമായി ആചരിക്കുമെന്നു കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ. ചട്ടം 300 അനുസരിച്ച് നിയമസഭയിൽ നടത്തിയ പ്രസ്താവനയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
നാളികേര വർഷാചരണത്തിന്റെ ഭാഗമായി തെങ്ങു കൃഷി വ്യാപനത്തിനായി എല്ലാ ജില്ലകളിലും കേരഗ്രാമം സമഗ്ര നാളികേര വികസന പദ്ധതി ഘട്ടംഘട്ടമായി വ്യാപിപ്പിക്കും.
ഉത്പാദനക്ഷമത കൂടിയതും ഉയരം കുറഞ്ഞതുമായ ഇനങ്ങൾ കൃഷി ചെയ്യുന്നതിന് ധനസഹായം നല്കും. ചെറുകിട മേഖലയിൽ നാളികേര മൂല്യവർധിത യൂണിറ്റുകൾ സ്ഥാപിക്കുകയും നിലവിലുള്ളവ ശക്തിപ്പെടുത്തുകയും ചെയ്യും. നീരയുടേയും മറ്റു മൂല്യവർധിത ഉത്പന്നങ്ങളുടേയും കൂടുതൽ യൂണിറ്റുകൾ സ്ഥാപിക്കും. അഗ്രിക്കൾച്ചർ സർവകലാശാലയുമായി ചേർന്നു കീടരോഗബാധ നിയന്ത്രണത്തിനായി ഗവേഷണം ഊർജിതപ്പെടുത്തും.
നാളികേര വികസനത്തിനായി പ്രത്യേകം തെരഞ്ഞെടുത്തിരിക്കുന്ന പ്രദേശങ്ങളിൽ വിത്തുമുതൽ സംസ്കരണ വിതരണം വരെ എന്ന പദ്ധതി നടപ്പിലാക്കും. കൃഷിവകുപ്പ് മുഖേന നടപ്പിലാക്കിവരുന്ന വിവിധ കാർഷിക വികസന കർഷകക്ഷേമപദ്ധതികൾ ഫലപ്രദമായി നടപ്പിലാക്കുന്നുണ്ടോ എന്നു മനസിലാക്കുന്നതിനും പോരായ്മകൾ പരിഹരിക്കുന്നതിനും കൃഷിവകുപ്പിൽ സോഷ്യൽ ഓഡിറ്റിംഗ് നടപ്പാക്കും. എല്ലാ കൃഷിഭവനുകളിലും കാർഷിക കർമ സേന ആരംഭിക്കും.
കൃഷിവകുപ്പിന്റെ അധീനതയിലുള്ള ഫാമുകൾ മാതൃകാ കൃഷിത്തോട്ടങ്ങളാക്കി പ്രദേശവാസികളായ കർഷകരുടെ പഠനസ്കൂൾ ആയി മാറ്റും. ചെറു ധാന്യങ്ങളുടെ കൃഷി സംരക്ഷണത്തിനും വ്യാപനത്തിനുമായി പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കും. കാർഷിക ഉത്പന്നങ്ങൾ വ്യാപാരം ചെയ്യുന്നതിലൂടെ ലഭിക്കുന്ന വരുമാനമോ ലാഭമോ പങ്കിടുന്നതിന് കർഷകർക്ക് നിയമപരമായ അവകാശം ഉറപ്പു നല്കുന്ന അവകാശ ലാഭം എന്ന ആശയം കൊണ്ടുവരുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ആർഎസ്എസ് മേധാവി ദേശീയപതാക ഉയർത്തിയ സംഭവം: സർക്കാർ നിയമോപദേശം തേടി
01:53 AM Aug 18, 2017 | Deepika.com