തിരുവനന്തപുരം: ചരക്കു സേവന നികുതി (ജിഎസ്ടി) നടപ്പിലാക്കിയതോടെ അധിക നികുതിഭാരം മൂലം പ്രതിസന്ധിയിലായ മേഖലകൾക്ക് സംസ്ഥാന സർക്കാരിന്റെ നികുതി വിഹിതം തിരിച്ചു കൊടുക്കുന്ന കാര്യം ആലോചിക്കുമെന്നു ധനമന്ത്രി ഡോ. തോമസ് ഐസക്.
ചരക്കു സേവന നികുതി ബില്ലിന്റെ ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മന്ത്രി. ജിഎസ്ടി പൊതുവേ ഗുണകരമാണ്. എന്നാൽ, ചില മേഖലകളെ ദോഷകരമായി ബാധിച്ചു. റസ്റ്ററന്റുകൾ, പ്ലൈവുഡ് തുടങ്ങിയ മേഖലകൾ ഉദാഹരണമാണ്. ഇങ്ങനെ പ്രതിസന്ധിയിലായ വിഭാഗങ്ങളെ കണ്ടെത്തി ബജറ്റിലൂടെ പിന്തുണ നൽകാൻ മാത്രമേ സാധിക്കൂ. നികുതിയുടെ അടിസ്ഥാനത്തിൽ ഉത്പന്നങ്ങളുടെ എംആർപി റേറ്റ് കണ്ടെത്തി പട്ടിക തയാറാക്കി സെപ്റ്റംബർ ഒന്പതിനു നടക്കുന്ന ജിഎസ്ടി കൗണ്സിൽ യോഗത്തിൽ കേന്ദ്ര സർക്കാരിനു സമർപ്പിക്കും.
ജിഎസ്ടി സംബന്ധിച്ച് ആശയക്കുഴപ്പം നിലനിൽക്കുന്നു എന്നതു സത്യമാണ്. എന്നാൽ, വാറ്റ് നടപ്പിലാക്കിയപ്പോഴുള്ള അത്രയും പ്രശ്നങ്ങളില്ല. ജിഎസ്ടി വിലക്കയറ്റത്തിനു കാരണമായിട്ടുണ്ട്. വാറ്റിനു മേലുള്ള അധികനികുതി എന്ന നിലയിലാണ് ജിഎസ്ടിയെ വ്യാപാരികളും മറ്റും കണക്കാക്കിയിട്ടുള്ളതെന്നും തോമസ് ഐസക് പറഞ്ഞു.
ജിഎസ്ടിയിലെ കോന്പൗണ്ടിംഗ് പരിധി 50 ലക്ഷം എന്നത് 75 ലക്ഷമാക്കി ഉയർത്തിക്കൊണ്ടുള്ള ഭേദഗതി അംഗീകരിച്ചു. കേന്ദ്ര സർക്കാർ ഈ പരിധി ഉയർത്തിയ സാഹചര്യത്തിലാണ് കേരളത്തിലെ നിയമത്തിലും സമാനമായ മാറ്റം വരുത്തിയത്. പ്രതിപക്ഷത്തുനിന്നുകൊണ്ടു വന്ന ഭേദഗതികൾ കാര്യമായി അംഗീകരിക്കാതെയാണ് ജിഎസ്ടി ബിൽ നിയമസഭ പാസാക്കിയത്. ജിഎസ്ടി പൊതുവേ ഗുണകരമാണെങ്കിലും വിലക്കയറ്റത്തിനു കാരണമായതായി ചർച്ചയിൽ പ്രസംഗിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ.എം. മാണിയും ചൂണ്ടിക്കാട്ടി.
ജിഎസ്ടി: പ്രതിസന്ധിയിലായ മേഖലകൾക്കു സംസ്ഥാന നികുതിവിഹിതം തിരിച്ചുകൊടുക്കുന്നതു പരിഗണിക്കും
01:53 AM Aug 18, 2017 | Deepika.com