തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതിയിൽ സമവായത്തിനാണ് സർക്കാർ ശ്രമിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പി.ടി. തോമസിന്റെ ശ്രദ്ധക്ഷണിക്കലിനു മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
പദ്ധതി സംബന്ധിച്ച് പരിസ്ഥിതി സംഘടനകൾക്കും ചില രാഷ്ട്രീയ പാർട്ടികൾക്കുമുള്ള അഭിപ്രായങ്ങൾ പരിശോധിക്കുന്നതിനും സംസ്ഥാനത്തിന്റെ പൊതു താത്പര്യം സംരക്ഷിച്ച് ഇക്കാര്യത്തിൽ സമവായം ഉണ്ടാക്കാനുമാണ് സർക്കാർ ശ്രമിക്കുന്നത്.
പദ്ധതിക്കുവേണ്ടി സമർപ്പിച്ച പരിസ്ഥിതി ആഘാത പഠന റിപ്പോർട്ടിലെ അഭിപ്രായങ്ങളും നിർദേശങ്ങളും സെൻട്രൽ എൻവയണ്മെന്റൽ അപ്രൈസൽ കമ്മിറ്റി അംഗീകരിച്ചിട്ടുള്ളതാണ്.
നിർദിഷ്ട അതിരപ്പിള്ളി പദ്ധതിയുടെ ഡാം മുതൽ പവർ ഹൗസ് വരെയുള്ള ഭാഗത്തെ നീരൊഴുക്ക് തടസപ്പെടാതിരിക്കാനും അതിരപ്പിള്ളി വെള്ളച്ചാട്ടം നിലനിർത്താനുമുള്ള സംവിധാനങ്ങളോടെയാണ് പദ്ധതി രൂപകല്പന ചെയ്തിരിക്കുന്നത്. പദ്ധതി പ്രദേശത്തിനു മുകൾ ഭാഗത്തായി താമസിക്കുന്ന ആദിവാസികളുടെ പുനരധിവാസവും വിഭാവനം ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു
. 163 മെഗാവാട്ട് ശേഷിയാണ് പദ്ധതിക്ക് കണക്കാക്കിയിട്ടുള്ളത്. ജല ലഭ്യത അനുസരിച്ച് പ്രതിവർഷം 350 ദശലക്ഷം യൂണിറ്റ് വൈദ്യുതി ലഭ്യമാകുമെന്നു പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി അറിയിച്ചു.
അതിരപ്പിള്ളി പദ്ധതി: സമവായത്തിനു ശ്രമമെന്നു മുഖ്യമന്ത്രി
01:53 AM Aug 18, 2017 | Deepika.com