ഗ്രന്ഥകാരൻ, പ്രഭാഷകൻ, ബഹുഭാഷാ പണ്ഡിതൻ, നിരൂപകൻ, മിഷനറി എന്നീ നിലകളിലെല്ലാം ശ്രദ്ധേയനായ പ്രഫ. ഫാ. മാത്യു വാണിശേരി ഇന്നു ശതാഭിഷേകത്തിലേക്കു പ്രവേശിക്കുകയാണ്. ഇരുപത്തൊന്നാമത്തെ വയസിൽ വൈദിക പഠനത്തിനായി സെമിനാരിയിൽ ചേരുന്പോൾ അദ്ദേഹം കേരളമെന്പാടും അറിയപ്പെടുന്ന ഒരു വ്യക്തിത്വത്തിന്റെ ഉടമയായിത്തീർന്നിരുന്നു.
കോട്ടയം ജില്ലയിലെ ചെറുവാണ്ടൂർ ഗ്രാമത്തിൽ ഒരു സാധാരണ കുടുംബത്തിൽ 1934 ഓഗസ്റ്റ് 18-നാണ് അദ്ദേഹത്തിന്റെ ജനനം. പയ്യനാട് കുര്യനും വാണിശേരി മറിയവും ആയിരുന്നു മാതാപിതാക്കൾ. മാതാപിതാക്കളുടെ ഏക മകനായിരുന്നു മാത്യു.
ഹൈസ്കൂൾ ക്ലാസുകളിൽ പ്രസംഗ- ഉപന്യാസ മത്സരങ്ങളിൽ നിരവധി ഒന്നാം സമ്മാനങ്ങൾ നേടിയെടുത്ത മാത്യു പാലാ സെന്റ് തോമസ് കോളജിൽ ചേർന്നശേഷവും ഈ രംഗത്തെ മികവ് നിലനിർത്തി. 1956-ൽ തിരുവിതാംകൂർ സർവകലാശാല തിരുവനന്തപുരത്ത് നടത്തിയ പ്രസംഗമത്സരത്തിൽ പങ്കെടുത്ത് സചിവോത്തമ സ്മാരക സ്വർണമെഡൽ നേടി. എറണാകുളം അതിരൂപത വക മൈനർ സെമിനാരിയിൽ വൈദിക വിദ്യാഭ്യാസത്തിനു ചേരുന്പോൾ അദ്ദേഹം 26 പുരസ്കാരങ്ങൾ നേടിയിരുന്നു.
ആലുവ സെമിനാരിയിൽ ആദ്യ വർഷ വിദ്യാർഥിയായിരിക്കുന്പോൾ “ജീവനും പരിണാമവും’’ എന്ന ഗവേഷണ ഗ്രന്ഥം രചിച്ചു. ആധുനിക സാങ്കേതിക സൗകര്യങ്ങളില്ലാതിരുന്ന അക്കാലത്ത് ഇതുപോലൊരു ഗവേഷണ ഗ്രന്ഥരചന ഒരു സാഹസം തന്നെയായിരുന്നു. സെമിനാരി പ്രഫസറായിരുന്ന ഡോ. മങ്കുഴിക്കരിയുടെ പ്രോത്സാഹനം ഈ ഗ്രന്ഥരചനയിൽ നിർണായകമായിരുന്നു. കോട്ടയത്തെ സാഹിത്യ പ്രവർത്തക സംഘം പ്രസിദ്ധീകരിച്ച ഈ കൃതിക്കു സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.
സമസ്ത കേരള സാഹിത്യ പരിഷത്ത് ഉള്ളൂർ കവിതയിലെ ജീവിതവീക്ഷണം എന്ന വിഷയത്തെപ്പറ്റി ഒരു ഉപന്യാസ മത്സരം സംഘടിപ്പിച്ചു. അതിൽ ഒന്നാം സമ്മാനം നേടിയ ബ്രദർ വാണിശേരിയെ പരിഷത്തിന്റെ ആയുഷ്കാല അംഗമാക്കി . ‘മനുഷ്യൻ’എന്ന ഗ്രന്ഥമാണു വാണിശേരി രണ്ടാമത് രചിച്ചത്. ജീവനും പരിണാമവും എന്ന പുസ്തകത്തിനു പൂരകമായി എഴുതിയതാണിത്. കേരളത്തിലെ പ്രസിദ്ധരായ കവികളെപ്പറ്റിയുള്ള പഠനമാണ് കാവ്യാനുഭൂതി എന്ന ഗ്രന്ഥം. ചുരുങ്ങിയ കാലം കൊണ്ട് ഇതിന് ആറു പതിപ്പുകൾ ഉണ്ടായി.
ശാസ്ത്രത്തിൽ ബിരുദവും മലയാളത്തിൽ ബിരുദാനന്തര ബിരുദവും നേടിയ അദ്ദേഹം കോളജ് അധ്യാപകനായി. കാവ്യാനുഭൂതിയുടെ രചനയ്ക്കുശേഷം അദ്ദേഹം അമേരിക്കയിലേക്കു പഠനത്തിനായി പുറപ്പെട്ടു. നാട്ടിൽ തിരിച്ചെത്തിയപ്പോൾ എഴുതിയതാണു വചനം വിടരുന്നു, ഭൂമിക്ക് ആത്മശാന്തി എന്നീ ഗ്രന്ഥങ്ങൾ. Awesome homilies the power of his world എന്ന ഇംഗ്ലീഷ് പുസ്തകം പ്രസിദ്ധപ്പെടുത്തിയത് 2005-ലാണ്. നർമരസം തുളുന്പുന്ന പ്രബന്ധങ്ങളുടെ സമാഹാരമാണിത്. വത്തിക്കാൻ റേഡിയോയിലും ന്യൂയോർക്ക് റേഡിയോയിലും നിരവധി പ്രഭാഷണങ്ങൾ നടത്തിയ ഫാ. വാണിശേരി സാഹിത്യ തിലകൻ ഫാ. സി.കെ. മറ്റത്തിനു ശേഷം പൊതു സാഹിത്യവേദിയിൽ കാൽപ്പാട് പതിച്ച പുരോഹിതനാണ്.
മാനവികതയ്ക്കു മാറ്റു ചേർക്കുന്ന മഹദ് വ്യക്തികളുടെ സംഭാവനകളെ ആദരിച്ച് അവരെ പ്രോത്സാഹിപ്പിക്കുക, മാനുഷിക നേട്ടങ്ങൾക്കും ഗവേഷണങ്ങൾക്കും സർഗാത്മകതയും കരുത്തുമേകുക, മനുഷ്യ മനസിന്റെ മഹത്വം ഉദ്ഘോഷിക്കുക എന്നീ ലക്ഷ്യങ്ങളോടെ അദ്ദേഹം സ്ഥാപിച്ചതാണു വാണിശേരി ഫൗണ്ടേഷൻ. ഈ ഫൗണ്ടേഷൻ നാളിതുവരെ പല പ്രഗദ്ഭർക്കും അവാർഡുകൾ നൽകി ആദരിച്ചിട്ടുണ്ട്. കരിപുരളാത്ത പൊതുപ്രവർത്തനത്തിന്റെ ഉടമയായിരുന്ന പ്രഫ. കെ.എം. ചാണ്ടി, സേവ് എ ഫാമിലിയുടെ ഉപജ്ഞാതാവ് ഡോ. അഗസ്റ്റിൻ കണ്ടത്തിൽ, ഹൃദയ ശസ്ത്രക്രിയാ വിദഗ്ധനായ ഡോ. കെ.എം. ചെറിയാൻ, കലാഭവൻ ഡയറക്ടറായിരുന്ന ഫാ. ആബേൽ സിഎംഐ, സാഹിത്യ നിരൂപകൻ പ്രഫ. മാത്യു ഉലതംതറ, കരസേനാ മുൻ മേധാവി സാം മനേക്ഷാ, ഹരിത വിപ്ലവത്തിന്റെ ഉപജ്ഞാതാവ് ഡോ. എം.എസ് സ്വാമിനാഥൻ എന്നിവർ വാണിശേരി അവാർഡ് നേടിയിട്ടുള്ളവരാണ്.
ജോൺ കച്ചിറമറ്റം
ശതാഭിഷേകത്തിലെത്തിയ സാഹിത്യപ്രതിഭ
01:49 AM Aug 18, 2017 | Deepika.com