കൊച്ചി: യുജിസി-നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) പരീക്ഷാ ഫീസ് കുത്തനേ കൂട്ടി. ജനറൽ കാറ്റഗറിക്ക് 600 രൂപയായിരുന്ന ഫീസ് 1,000 രൂപയായാണ് ഉയർത്തിയത്. പരീക്ഷയുടെ നടത്തിപ്പിലും മാനദണ്ഡങ്ങളിലും ഉദ്യോഗാർഥികളെ വലയ്ക്കുന്ന പുതിയ ചട്ടങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
പുതിയ തീരുമാനപ്രകാരം ജനറൽ കാറ്റഗറിയിലുള്ളവർ 1000 രൂപ ഫീസായി നൽകണം. ഒബിസി, നോണ്‍ ക്രീമിലെയർ വിഭാഗത്തിന് 500ഉം പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്ക് 250 രൂപയുമാണു ഫീസ്. ഇതിനു പുറമേ, പരീക്ഷാർഥികൾ സർവീസ് ടാക്സും നൽകേണ്ടിവരും. കഴിഞ്ഞ വർഷം ഫീസ് യഥാക്രമം 600, 300, 150 എന്നതായിരുന്നു.
രണ്ടു വർഷം മുന്‍പു വരെ യുജിസി നേരിട്ടു നെറ്റ് പരീക്ഷ നടത്തിയിരുന്നപ്പോൾ 300 രൂപയായിരുന്നു പരീക്ഷാ ഫീസ്. ഇപ്പോൾ പരീക്ഷാ നടത്തിപ്പിന്റെ ചുമതല സിബിഎസ്ഇയെയാണു യുജിസി ഏൽപ്പിച്ചിട്ടുള്ളത്.
പരീക്ഷാ ഫീസിലെ വർധനവിനൊപ്പം നെറ്റ് പരീക്ഷയ്ക്കു വേറെയും പരിഷ്കാരങ്ങൾ യുജിസി വരുത്തിയിട്ടുണ്ട്. ഓണ്‍ലൈൻ രജിസ്ട്രേഷന് ആധാർ നന്പർ നിർബന്ധമാക്കി. നെറ്റ് പരീക്ഷയുടെ മാർക്ക് പൊതുമേഖലാ സ്ഥാപനങ്ങളിലെ റിക്രൂട്ട്മെന്റിനു മാനദണ്ഡമാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യൻ ഓയിൽ കോർപറേഷന്റെ മാർക്കറ്റിംഗ് ഓഫീസർ തസ്തികയിലേക്കുള്ള റിക്രൂട്ട്മെന്റിനു മാനേജ്മെന്റ് വിഷയത്തിൽ നെറ്റ് പരീക്ഷയുടെ മാർക്ക് പരിഗണിക്കുമെന്നു വിജ്ഞാപനത്തിലൂടെ അറിയിച്ചിട്ടുണ്ട്.
ജൂണിയർ റിസർച്ച് ഫെല്ലോഷിപ്പിനും (ജെആർഎഫ്), അസിസ്റ്റന്റ് പ്രഫസർ യോഗ്യതയ്ക്കുമുള്ള നെറ്റ് പരീക്ഷ നവംബർ അഞ്ചിനു നടക്കും. രാജ്യത്തെ 91 നഗരങ്ങളിലായി 84 വിഷയങ്ങളിൽ പരീക്ഷയുണ്ടാകും. ജനറൽ കാറ്റഗറിയിലുള്ളവർക്ക് 40 ശതമാനം മാർക്കാണു യോഗ്യത നേടാൻ വേണ്ടത്. സംവരണ വിഭാഗങ്ങളിലുള്ളവർക്കു 35 ശതമാനം മാർക്ക് മതിയാകും. നെറ്റ് പരീക്ഷാഫീസ് വർധനയ്ക്കെതിരെ ഒരു വിഭാഗം പരീക്ഷാർഥികൾ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്.
യുജിസി നെറ്റ് പരീക്ഷാ ഫീസ് 1000 രൂപയാക്കി
01:31 AM Aug 18, 2017 | Deepika.com