കൊച്ചി: കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന്റെ മറവിലും അല്ലാതെയും കേരളത്തിലെ കോളജുകളിൽ വിദ്യാർഥികളും പുറത്തുനിന്നുള്ളവരും നടത്തുന്ന അക്രമങ്ങൾ വർധിച്ചുവരുന്നതിൽ കേരള പ്രിൻസിപ്പൽസ് കൗണ്‍സിൽ സംസ്ഥാന കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. കുറ്റക്കാർക്കെതിരേ കർശന നടപടികൾ സ്വീകരിക്കാൻ പോലീസ് തയാറാകണമെന്നു പ്രിൻസിപ്പൽസ് കൗണ്‍സിൽ ആവശ്യപ്പെട്ടു.
നിസാരസംഭവങ്ങളുടെ പേരിൽ മുൻകൂട്ടി ആസൂത്രണം ചെയ്ത രീതിയിലാണു പലപ്പോഴും അക്രമസംഭവങ്ങൾ അരങ്ങേറുന്നത്. ഇതിനു രാഷ്ട്രീയ പാർട്ടികളടക്കം പുറത്തുനിന്നുള്ളവരുടെ പിന്തുണയുണ്ട്. ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമാണ് ഓരോ കോളജിനും ഇതുമൂലം ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അധ്യയന ദിവസങ്ങളുടെ നഷ്ടവും വഷളാകുന്ന പഠനാന്തരീക്ഷവും ഇതിനു പുറമേയാണ്.
വിദ്യാർഥികളുടെ അക്രമം ഭയന്നു വനിതാ അധ്യാപകരടക്കം പലരും പാഠ്യേതര പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ മടിക്കുന്ന സാഹചര്യവും നിലവിലുണ്ട്. നിയമപ്രകാരം നടപടിയെടുക്കുന്ന മാനേജുമെന്റുകളെയും പ്രിൻസിപ്പൽമാരെയും ഒറ്റപ്പെടുത്തി സാമൂഹമാധ്യമങ്ങളിൽ ദുഷ്പ്രചാരണം നടത്തുന്ന പ്രവണതയും കൂടിവരികയാണ്.
കാന്പസുകളിൽ വർധിച്ചുവരുന്ന അക്രമസംഭവങ്ങൾക്കെതിരേ പൊതുസമൂഹം ഒറ്റക്കെട്ടായി രംഗത്തുവരണം. ദേശീയതലത്തിൽ തന്നെ വിഷയം ചർച്ചാവിധേയമാക്കുമെന്നും വേണ്ടിവന്നാൽ നിയമനിർമാണം നടത്താൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെടുമെന്നും പ്രിൻസിപ്പൽസ് കൗണ്‍സിൽ അറിയിച്ചു.
കോളജുകളിൽ അക്രമം വർധിക്കുന്നു; പ്രിൻസിപ്പൽമാർ പ്രതിഷേധിച്ചു
01:31 AM Aug 18, 2017 | Deepika.com