പാലാ: മദ്യഉപഭോഗം കുറഞ്ഞെന്ന എക്സൈസ് മന്ത്രിയുടെ പ്രതികരണം സത്യസന്ധമായ കണ്ടെത്തലാണെന്നും എന്നാൽ, അതു പുതിയ മദ്യനയം മൂലമല്ലെന്നും കെസിബിസി മദ്യവിരുദ്ധസമിതി. കഴിഞ്ഞ രണ്ടു വർഷത്തോളമായി നിലനിന്നിരുന്ന ഭാഗിക മദ്യനിരോധനത്തിന്റെ സാഹചര്യങ്ങളോടു മദ്യപസമൂഹം യോജിച്ചു എന്നതിന്റെ ഉത്തമതെളിവാണ് ഈ ഉപഭോഗക്കുറവ്.
അതിനാൽ ലഭ്യതക്കുറവാണ് ഉപഭോഗക്കുറവിനു മുഖ്യകാരണമെന്ന യാഥാർഥ്യമുൾക്കൊണ്ട് സന്പൂർണ മദ്യനിരോധനത്തിന്റെ ഘട്ടങ്ങളുടെ തുടർച്ചയ്ക്ക് ഈ സർക്കാരും മുൻകൈ എടുക്കണം.
സംസ്ഥാനത്തെ ഒരു ബാറിലും മുൻകാലത്തെപ്പോലെ മദ്യപരുടെ തള്ളിക്കയറ്റം ഉണ്ടാകുന്നില്ലെന്നു ബാറുടമകൾതന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഒട്ടുമിക്ക ബാറുകളും നിരവധി കാരണങ്ങളാൽ നഷ്ടത്തിലൂടെയാണു നീങ്ങുന്നത്. സർക്കാരിന്റെ പുതിയ ജനവിരുദ്ധ മദ്യനയം പൂർവാധികം ശക്തിയോടെ അടിച്ചേൽപ്പിച്ചാലും മനുഷ്യന്റെ മദ്യാസക്തി എന്ന ബലഹീനതയെ ചൂഷണം ചെയ്യാൻ ആവില്ല. മദ്യഉപഭോഗം കുറയുന്നതിന്റെ അടിസ്ഥാനത്തിൽ മദ്യനിരോധനമാണ് ഉപഭോഗം കുറയ്ക്കാൻ ആവശ്യമെന്നറിഞ്ഞ് ഈ സർക്കാർ ജനദ്രോഹമദ്യനയത്തിൽനിന്നു പിൻവാങ്ങണം.
ദേശീയ-സംസ്ഥാന പാതയോരങ്ങളുടെ പദവി എടുത്തുകളഞ്ഞാലും മദ്യശാലകൾ ഇവിടെ സ്ഥാപിക്കാൻ സാധിക്കില്ല. ഭേദഗതിയിലൂടെ സർക്കാർ മുന്നോട്ടു നീങ്ങിയാലും പാതയുടെ പദവിയുടെ പേരിലല്ല സുപ്രീംകോടതിയുടെ വിധി ഉണ്ടായതെന്ന യഥാർഥ കാരണത്താൽ ഈ സർക്കാരിനാൽ അബ്കാരി സമൂഹം വീണ്ടും കബളിപ്പിക്കപ്പെടുമെന്നും കെസിബിസി മദ്യവിരുദ്ധസമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
മദ്യ ഉപഭോഗം കുറച്ചതു പുതിയ മദ്യനയമല്ല, ഭാഗിക മദ്യനിരോധനമാണ്: കെസിബിസി മദ്യവിരുദ്ധ സമിതി
01:31 AM Aug 18, 2017 | Deepika.com