മുളങ്കുന്നത്തുകാവ്: രക്തം ഛർദിച്ച് അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന പോലീസുകാരൻ മരിച്ചു. തൃശൂർ എആർ ക്യാന്പിലെ സീനിയർ സിപിഒയും കൊല്ലം കാവനാട് കുഴിപ്പുഴ സ്വദേശി കരിയാപുറത്ത് കൊച്ചുമുഹമ്മദിന്റെ മകനുമായ സലീം(48)ആണ് മരിച്ചത്.
രണ്ടു ദിവസം മുമ്പാണ് എആർ ക്യാമ്പിൽ രക്തം ഛർദ്ദിച്ച നിലയിൽ കണ്ടെത്തിയത്. സഹപ്രവർത്തകർ ഉടൻ തന്നെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ പുലർച്ചെയോടെ മരിച്ചു. കരൾസംബന്ധമായ അസുഖത്തിനു ചികിത്സയിലായിരുന്നു സലീമെന്നു പറയുന്നു.
ഡോക്ടറുടെ നിർദേശം ലംഘിച്ച് സലീം രണ്ടുദിവസം മുമ്പ് അമിതമായി മദ്യപിച്ചതാണ് അസുഖം മൂർച്ഛിക്കാൻ ഇടയാക്കിയതെന്ന് കരുതുന്നു. മദ്യപിച്ചതിന് ഇയാളെ കമ്മീഷണർ താക്കീത് ചെയ്യുകയും ചെയ്തിരുന്നു. ജില്ലാ സായുധസേനയിൽ കഴിഞ്ഞ 19 വർഷമായി സേവനം അനുഷ്ഠിക്കുകയായിരുന്നു സലീം. മരുന്നുകൾ കഴിക്കാതെയും ചികിത്സിക്കാതെയുമിരുന്നതിനാൽ, സലീമിനു രോഗം ഗുരുതരമായ വിവരം ഡോക്ടർ രണ്ടുദിവസം മുമ്പ് കമ്മീഷണറെ അറിയിച്ചിരുന്നതായും പറയുന്നു. മൃതദേഹം ബന്ധുക്കൾ നാട്ടിലേക്കു കൊണ്ടുപോയി. ഭാര്യ: ജാസ്മിൻ. മക്കൾ: മിൻസ, മിനസ.
രക്തംഛർദിച്ച് പോലീസുകാരൻ മരിച്ചു
01:17 AM Aug 18, 2017 | Deepika.com