അതിരപ്പിള്ളി: കാട്ടുമൃഗങ്ങളെ പിടിക്കാൻ ഉണ്ടാക്കിയ കുടുക്കിൽപെട്ട പുലിയെ മയക്കുവെടിവച്ച് പിടികൂടി. ഇന്നലെ രാവിലെയായിരുന്നു സംഭവം. ചാലക്കുടി വനം ഡിവിഷനിലെ പരിയാരം റേഞ്ചിൽപെട്ട പിള്ളപ്പാറ ഭാഗത്തു വാഹനങ്ങളുടെ കേബിൾ ഉപയോഗിച്ചുണ്ടാക്കിയ കുടുക്കിലാണ് പുലി പെട്ടത്.
വനമേഖലയോടു ചേർന്നുകിടക്കുന്ന വെറ്റിലപ്പാറ സ്വദേശി പാറേക്കാട്ട് ബിനോയിയുടെ തോട്ടത്തിലെ റബർമരത്തിൽ കുടുങ്ങുകയായിരുന്നു പുലി. കുടുക്കിൽനിന്നു രക്ഷപ്പെടാനായി ശ്രമിക്കുന്നതിനിടെ പുലിയുടെ വയറ്റിൽ കുരുക്ക് മുറുകുകയായിരുന്നു. ഏകദേശം പത്തുവയസുള്ള ആണ്പുലിയാണിത്.
രാവിലെ അഞ്ചരയോടെ ചാഴിക്കുളം കാർത്തികേയനാണ് വീടിനു സമീപത്തു പുലി കുടുക്കിൽപെട്ടത് ആദ്യം കണ്ടത്. പശുവിനെ കറക്കാൻ തൊഴുത്തിൽ കയറിയപ്പോൾ കറക്കാൻ സാധിക്കാത്തവണ്ണം പശുക്കൾ ബഹളം വച്ചു. സമീപത്തെ റബർതോട്ടത്തിൽ ബഹളം കേട്ട് ചെന്നുനോക്കിയപ്പോഴണ് പുലി കുരുക്കിൽപെട്ടു കിടക്കുന്നതു കണ്ടത്. ഉടൻ നാട്ടുകാരെയും വനപാലകരെയും വിവരമറിയിക്കുകയായിരുന്നു. പുലി കുടുക്കിൽപെട്ടതറിഞ്ഞ് നിരവധി നാട്ടുകാർ എത്തി. പുലി ആക്രമിക്കാൻ സാധ്യതയുള്ളതിനാൽ ഒരാളെപ്പോലും പുലി കിടക്കുന്ന പ്രദേശത്തേക്കു കടത്തിവിട്ടില്ല. വനം ഉദ്യോഗസ്ഥരും പോലീസും ഏറെ ബുദ്ധിമുട്ടിയാണ് ആളുകളെ തടഞ്ഞത്.
തൃശൂർ മൃഗശാലയിൽനിന്നു വെറ്ററിനറി സർജൻ ബിനോയ് സി. ബാബു, കെ.സി.സാബു എന്നിവർ സംഭവസ്ഥലത്തെത്തി പതിനൊന്നോടെ പുലിയെ മയക്കുവെടി വച്ചു. ആദ്യ മയക്കുവെടി തന്നെ പുലിയുടെ പുറത്തു തറച്ചു. പുലി മയങ്ങാൻ വൈകിയതിനെതുടർന്ന് രണ്ടുവട്ടം കൂടി മയക്കുവെടി വച്ചെങ്കിലും ദേഹത്തു പതിച്ചില്ല. മയങ്ങിയതോടെ പുലിയെ ബന്ധിച്ച് ഫയർഫോഴ്സിന്റെ വലയിലാക്കി ചുമന്ന് റോഡിലെത്തിച്ചു.
കുറുമാലിക്കാവ് അമ്പല പരിസരത്തേക്കു വാഹനം മാറ്റിയാണ് പുലിയെ കൂട്ടിൽ സ്വതന്ത്രനാക്കിയത്. പിന്നീട് കോടനാട് വന്യമൃഗ സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റി.
അതിരപ്പിള്ളിയിൽ പുലി കൂട്ടിൽ
03:20 AM Aug 17, 2017 | Deepika.com