കൊച്ചി: സംസ്ഥാനത്ത് നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം നിലവിൽ വരുന്നതിനു മുൻപു നികത്തിയ നിലങ്ങൾ കാർഷികേതര ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ നിയന്ത്രണം ഏർപ്പെടുത്തിയ റവന്യു വകുപ്പിന്റെ സർക്കുലർ ഹൈക്കോടതി റദ്ദാക്കി.
നികത്തു നിലത്തിന്റെ ഉടമയ്ക്ക് വീടുവയ്ക്കാൻ മാത്രം അനുമതി നൽകിയാൽ മതിയെന്നും കളക്ടർക്കോ ആർഡിഒയ്ക്കോ ലഭിക്കുന്ന അപേക്ഷയിൽ അനുമതി നൽകുന്പോൾ ഗ്രാമങ്ങളിൽ പത്ത് സെന്റും നഗരങ്ങളിൽ അഞ്ച് സെന്റും അനുവദിച്ചാൽ മതിയെന്നും സർക്കുലറിൽ പറഞ്ഞിരുന്നു. ഇതു ചോദ്യം ചെയ്യുന്ന ഒരുകൂട്ടം ഹർജികളിലാണ് ഹൈക്കോടതിയുടെ തീരുമാനം.
നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം 2008 ലാണ് പ്രാബല്യത്തിലായത്. ഇതിനു മുൻപു നികത്തിയ നിലങ്ങൾ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതു നിയന്ത്രിക്കാൻ 2016 ഡിസംബർ 22 നാണ് സർക്കുലർ കൊണ്ടുവന്നത്. നെൽവയൽ-തണ്ണീർത്തട സംരക്ഷണ നിയമത്തിന്റെ പരിധിയിൽ വരാത്ത ഭൂമിയുടെ വിനിയോഗത്തിന് 1967 ലെ കേരള ഭൂവിനിയോഗ ഉത്തരവാണ് ബാധകം. ഇക്കാര്യം സുപ്രീം കോടതി വ്യക്തമാക്കിയിട്ടുമുണ്ട്. ഇതിനു വിരുദ്ധമായി ഭൂമിയിലെ നിർമാണ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നത് ചട്ടവിരുദ്ധമാണ്.
ഭൂവിനിയോഗ ഉത്തരവു പ്രകാരമുള്ള അധികാരത്തെ പരിമിതപ്പെടുത്തുന്നതാണ് റവന്യു വകുപ്പിന്റെ സർക്കുലറെന്ന് സിംഗിൾബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല, ഇത്തരം നിലങ്ങളിൽ നിർമാണാനുമതി തേടിയുള്ള അപേക്ഷകൾ നിയമപരമായി പരിഗണിച്ച് തീർപ്പാക്കാനും നിർദേശിച്ചിട്ടുണ്ട്. നേരത്തെ ഹർജികൾ പരിഗണിച്ചപ്പോൾ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം നിലവിൽ വരുന്നതിനു മുൻപു നികത്തിയതും ഡേറ്റ ബാങ്കിൽ നിലമെന്നു രേഖപ്പെടുത്താത്തതുമായ ഭൂമിയുടെ വിനിയോഗത്തിനു പുതിയ നിയമം ഉണ്ടാക്കുന്നതാണ് ഉചിതമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു. ജൂണ് 29ന് ഇത്തരമൊരു നിയമഭേദഗതി കൊണ്ടുവരുമെന്ന് സർക്കാർ ഹൈക്കോടതിയിൽ ബോധിപ്പിക്കുകയും ചെയ് തു. ഇതിനായി പ്രത്യേക നിയമ ഭേദഗതി കൊണ്ടുവരാനുള്ള ശിപാർശ സർക്കാരിന് സമർപ്പിക്കുകയും ചെയ്തു. എന്നാൽ ഇതിലിനിയും തുടർ നടപടികളായിട്ടില്ല.
നികത്തുനിലത്തിനു നിയന്ത്രണം ഏർപ്പെടുത്തിയ സർക്കുലർ റദ്ദാക്കി
03:20 AM Aug 17, 2017 | Deepika.com