തിരുവനന്തപുരം: വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രികളിൽ നിന്നു ചികിത്സ കിട്ടാതെ മരിച്ച തമിഴ്നാട് സ്വദേശി മുരുകന്റെ കുടുംബത്തിനു പത്തുലക്ഷം രൂപ ധനസഹായം നൽകും.
രണ്ടു മക്കളുടെ വിദ്യാഭ്യാസത്തിനായി അഞ്ചു ലക്ഷം രൂപ വീതം നൽകാനാണ് തീരുമാനം. ഈ തുക ബാങ്കിൽ നിക്ഷേപിക്കുകയും പലിശ മുരുകന്റെ ഭാര്യ മുരുകമ്മയ്ക്ക് നൽകുകയും ചെയ്യും.
ഈ മാസം ഏഴിനാണ് കൊല്ലത്തെ സ്വകാര്യ ആശുപത്രികളിലും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സ നിഷേധിക്കപ്പെട്ടതിനെത്തുടർന്ന് മുരുകൻ മരിച്ചത്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നുവരുകയാണ്. സഹായം ആവശ്യപ്പെട്ട് മുരുകന്റെ കുടുംബം ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടിരുന്നു. മുരുകന്റെ ഭാര്യ മുരുകമ്മയും രണ്ടു മക്കളും ബന്ധുക്കളുമാണു മുഖ്യമന്ത്രിയെ കണ്ടത്.
ആവശ്യമായ സഹായം നൽകുമെന്നും ഇത്തരം ദുരനുഭവം ഭാവിയിൽ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പു നൽകിയിരുന്നു. 25 വർഷമായി കൊല്ലത്തു പാൽ കറവ ജോലി ചെയ്യുകയായിരുന്നു മുരുകൻ. മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ, സിപിഎം കൊല്ലം ജില്ലാ സെക്രട്ടറി കെ.എൻ ബാലഗോപാൽ, തിരുനെൽവേലി തിസൈൻ വില്ലൈ ടൗണ്‍ പഞ്ചായത്ത് കൗണ്‍സിലർ മാരിമുത്തു എന്നിവരോടൊപ്പമാണ് മുരുകന്റെ കുടുംബം മുഖ്യമന്ത്രിയെ സന്ദർശിച്ചത്.
മുരുകന്റെ കുടുംബത്തിനു പത്തു ലക്ഷം രൂപ നല്‍കും
03:20 AM Aug 17, 2017 | Deepika.com