തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിലെ ആശങ്കയും ആശയക്കുഴപ്പവും തുടരുന്നു. ന്യൂനപക്ഷ സീറ്റുകളിലെ പ്രവേശനത്തിനു റവന്യു അധികാരികളുടേയും മത അധികൃതരുടേയും കത്തുകൾ വേണമെന്ന നിർദേശം പ്രവേശന പരീക്ഷാ കമ്മീഷണർ ആദ്യം പുറപ്പെടുവിച്ചു. എന്നാൽ തുടർന്നു കോടതി മുൻ വർഷത്തെ രീതി തുടർന്നാൽ മതിയെന്ന നിർദേശം നല്കി. ഇതിനുശേഷവും റവന്യു, മത അധികൃതരുടെ സാക്ഷ്യപത്രങ്ങൾ വേണമെന്ന കമ്മീഷണറേറ്റിന്റെ അറിയിപ്പ് വിദ്യാർഥികളിലും രക്ഷിതാക്കളിലും ആശങ്കയും ആശയക്കുഴപ്പവും ഉണ്ടാക്കി.
ഇതിനെതിരേ വ്യാപക ആക്ഷേപം ഉയരുകയും മാനേജ്മെന്റുകൾ കോടതിയെ സമീപിക്കുമെന്നു സൂചന ലഭിക്കുകയും ചെയ്തതോടെ പ്രവേശന പരീക്ഷാ കമ്മീഷണറേറ്റ് വീണ്ടും പുതുക്കിയ ഉത്തരവ് ഇറക്കി. ഇതുപ്രകാരം മത അധികാരികളുടെ കത്ത് മാത്രം ന്യൂനപക്ഷ സംവരണ സീറ്റുകളിലേക്കു സാക്ഷ്യപത്രമായി മതിയെന്ന നിർദേശം പ്രവേശന പരീക്ഷാ കമ്മീഷണറേറ്റിൽ നിന്ന് ഉണ്ടായി.
ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ ക്രിസ്ത്യൻ മാനേജ്മെന്റുകൾക്കു കീഴിലുള്ള ആറ് മെഡിക്കൽ, ഡെന്റൽ കോളജുകളിലെ ന്യൂനപക്ഷ സീറ്റുകളിലെ പ്രവേശനത്തിനു സഭാധികാരികളുടെ കത്ത് മാത്രം മതിയെന്നു പ്രവേശന പരീക്ഷാ കമ്മീഷണർ ഉത്തരവിൽ പറയുന്നു.
ഇതിനിടെ മുസ്ലിം മാനേജ്മെന്റ് കോളജുകളിൽ കൊല്ലം അസീസിയ മെഡിക്കൽ കോളജിനു മാത്രമായി കത്ത് നിർബന്ധമാക്കിയ നടപടിയും വിവാദമായിട്ടുണ്ട്.കഴിഞ്ഞ വർഷത്തെ ഫീസ് ഘടന അനുസരിച്ച് സർക്കാരുമായി കരാർ ഒപ്പുവച്ച പെരിന്തൽമണ്ണ എം ഇ എസ്, കാരക്കോണം സി എസ് ഐ മെഡിക്കൽ കോളജുകളിൽ ബാങ്ക് ഗാരന്റിയും 11 ലക്ഷം രൂപയുടെ പലിശരഹിത നിക്ഷേപവും നല്കണമെന്ന വ്യവസ്ഥ എടുത്തുകളഞ്ഞും പ്രവേശന പരീക്ഷാ കമ്മീഷണർ ഉത്തരവിറക്കിയിട്ടുണ്ട്. സർക്കാരുമായി കരാർ ഒപ്പിട്ട ഈ രണ്ടുകോളജുകളിലെ 15 ശതമാനം വരുന്ന എൻ ആർ ഐ സീറ്റുകളിലേക്കു ബാങ്ക് ഗാരന്റിയും പലിശരഹിത നിക്ഷേപവും നല്കണമെന്ന വ്യവസ്ഥ നിലനിർത്തിയിട്ടുമുണ്ട്. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടികളും.
കുഴഞ്ഞുമറിഞ്ഞ് സ്വാശ്രയ മെഡിക്കൽ പ്രവേശനം
03:20 AM Aug 17, 2017 | Deepika.com