ഖദറിന്റെ വിശുദ്ധിയും കുടിയേറ്റ കർഷകന്റെ സാഹസികമായ നിശ്ചയദാർഢ്യവും ജീവിതത്തിലാകെ ഹൃദയത്തോടു ചേർത്തുപിടിക്കുകയും സ്വന്തമായി നേടുന്നതിനെക്കാൾ ഒപ്പമുള്ളവരുടെ നേട്ടങ്ങൾക്കായി അധ്വാനിക്കുകയും ചെയ്ത വലിയ മനുഷ്യനായിരുന്നു ജോർജ് വക്കീലെന്ന അഡ്വ. ജോർജ് ജോസഫ്.
ജിമ്മി ജോർജ് എന്ന ഉജ്വല വോളീബോൾ താരം വിശ്വപ്രസിദ്ധനായി വളർന്നതിന്റെ പിന്നിൽ മാത്രമല്ല ഇന്ത്യൻ ഇന്റർനാഷണലായി ജോസ് ജോർജ് ഐപിഎസും കേരളത്തിന്റെ വോളിബോൾ ക്യാപ്റ്റനായി സെബാസ്റ്റ്യൻ ജോർജും ഉയർന്നതിനു പിന്നിലും ഏറ്റവും ഇളയവൻ ബോബി ദേശീയ അത്ലറ്റിക് ചാമ്പ്യനായതിനു പിന്നിലും ഈ നല്ല പിതാവിന്റെ സമർപ്പണ ബുദ്ധിയോടെയുള്ള പിന്തുണ ഉണ്ടായിരുന്നു. രണ്ട് അർജുന പതക്കങ്ങളും ഒരു ദ്രോണാചാര്യ പതക്കവും കിട്ടിയ തറവാടാണത്.
വക്കീലിന്റെ മക്കൾ തങ്ങളുടെ കർമ മേഖലകളിലെല്ലാം നേരിന്റെ പര്യായമായത് ആ പിതാവിന്റെ ഏറ്റവും വലിയ നേട്ടമാണ്. നേരിനു വേണ്ടി നിന്നതു കൊണ്ട് തങ്ങൾക്ക് എന്തെങ്കിലും ദുരന്തം ഉണ്ടായതായി ആ മക്കൾ കരുതുന്നുമില്ല. എല്ലാവരും സമൂഹം ആദരിക്കുന്ന പദവികളിലെത്തി. കേരളാ പോലീസിൽ പത്തു പുത്തൻ ഉണ്ടാക്കുന്നതിന് ഏറെ അവസരമുള്ള പർച്ചേസ് വിഭാഗത്തിന്റെ ഐജിയായി ജോസ് ജോർജ് സേവനം ചെയ്ത കാലത്തെക്കുറിച്ച്, അദ്ദേഹത്തെ പോലുള്ളവർക്കു പറ്റിയ പണിയല്ല ഇതെന്നായിരുന്നു പല സാധാരണ പോലീസുകാരുടെയും പക്ഷം. അത്ര സത്യസന്ധനായിരുന്നു അദ്ദേഹം.
ജിമ്മിയുടെ അകാലമൃത്യു അദ്ദേഹത്തെ വല്ലാതെ തളർത്തി എങ്കിലും കുടിയേറ്റ കർഷകന്റെ കരുത്തും ക്രൈസ്തവ വിശ്വാസത്തിന്റെ ആഴവും അദ്ദേഹത്തിനു ബലം പകർന്നു. മക്കളെ ഓർത്ത് അപ്പൻ ഒഴുക്കുന്ന കണ്ണീരുകൾ ഉള്ളിലേക്കാണു വീഴുന്നത് എന്ന സത്യം ആ മുഖത്തു നിന്നു ഞാൻ കണ്ടറിഞ്ഞിട്ടുണ്ട്. അന്നു ജിമ്മിയുടെ മൃതദേഹം വഹിക്കുന്ന പേടകവുമായി വന്ന വിമാനം കാത്ത് തിരുവന്തപുരം വിമനത്താവളത്തിൽ നിൽക്കുമ്പോൾ പ്രതിപക്ഷ നേതാവായിരുന്ന കെ. കരുണാകരൻ ആശ്വസിപ്പിക്കാൻ അടുത്തുചെന്നപ്പോഴാണ് അദ്ദേഹം നിയന്ത്രണം വിട്ടുപോകുന്നതായി കണ്ടത്. വളരെ ഒറ്റയ്ക്കാവുമ്പോൾ അദ്ദേഹം മനസ് തുറന്നിരുന്നു.
മലബാറിലെ കുടിയറ്റകർഷകർക്കിടയിലെ ആദ്യത്തെ ബിരുദധാരിയും അഭിഭാഷകനും ആയിരുന്നിട്ടും സാമാന്യം വലിയ ഒരു ഇടത്തരം കുടുംബത്തിന്റെ പ്രാരാബ്ധം ഉണ്ടായപ്പോഴും അദ്ദേഹം കൃഷി ജീവിതമാർഗമായും പൊതു പ്രവർത്തനം സാമൂഹിക ബാധ്യതയായും കണക്കാക്കി.
എക്കാലവും കോണ്‍ഗ്രസുകാരനായിരുന്നു. അതിൽ ആന്റണി കോണ്ഗ്രസുകാരൻ. അതിനു പ്രധാന കാരണം പൊതു ജീവിതത്തിൽ ആന്റണി പുലർത്തിയ ആദർശശുദ്ധിയായിരുന്നു.
കടുത്ത ഗ്രൂപ്പ് ബന്ധം ഉള്ളപ്പോഴും അദ്ദേഹം ഗ്രൂപ്പിനപ്പുറം പാർട്ടിയുടെ ഭാവിക്കുവേണ്ടി തീരുമാനങ്ങൾ എടുത്തു. ഇന്നത്തെ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അന്നു കണ്ണൂരിൽ കെഎസ്യു പ്രവർത്തകൻ. കരുണാകരന്റെ വിശ്വസ്തൻ. വേണുഗോപാലിനെ വെട്ടി നിരത്താൻ എക്കാർ ഒരു പരിപാടി തയാറാക്കി. വേണുവിനെ ഒതുക്കാൻ റിട്ടേണിംഗ് ഓഫീസറായ ജോർജ് വക്കീലിന്റെ കൂടി പിന്തുണ വേണം.
അക്കാലത്ത് തിരുവനന്തപുരത്തു വച്ചു കണ്ടപ്പോൾ അദ്ദേഹം പറഞ്ഞ അണിയറക്കഥയാണിത്. അവിടെ വെട്ടിയാൽ വേണുവിനെ സഹായിക്കാൻ കരുണാകരനു പോലും അന്നു സാധിക്കാതെ വരും. പക്ഷേ വക്കീൽ സമ്മതിച്ചില്ല.
വേണു ഭാവിയുള്ള പയ്യനാ.. അന്നു വക്കീൽ പറഞ്ഞു. വക്കീൽ ഉദ്ദേശിച്ചതിലും ഉയരെ വേണു വളർന്നു. കെ. സുധാകരൻ സംഘടനാ കോണ്‍ഗ്രസ് വിട്ടു കോണ്‍ഗ്രസിലേക്കു വരുന്ന കാലം. പലർക്കും സുധാകരനെ ഭയമായിരുന്നു. ഒതുക്കി ചവിട്ടിക്കൂട്ടാനുള്ള ചരടുവലികളും ഉണ്ടായിരുന്നു. അന്നും വക്കീലാണ് തടഞ്ഞത്. പിൽക്കാലത്തു വക്കീൽ പറഞ്ഞിട്ടുണ്ട്, സുധാകരൻ ഉള്ളതു കൊണ്ടല്ലേ സിപിഎം അക്രമത്തിനു മുന്നിൽ കോണ്‍ഗ്രസുകാർക്ക് ഇവിടെ ജീവിക്കാനാവുന്നത് എന്ന്. പലരുടെയും കഥകൾ വേറെയും ഉണ്ട്.
എല്ലാവർക്കും പ്രിയങ്കരനായിരുന്നു വക്കീൽ. പേരാവൂരിലെ പരിപാടികൾക്കെത്തുന്ന നേതാക്കളെല്ലാം ആ വീട്ടിൽ അതിഥികളായി വിരുന്നുണ്ടിട്ടുണ്ട്. അമ്മയെ സമ്മതിക്കണം. ഏതു പാതിരാത്രിക്കും ചാച്ചൻ പ്രവർത്തകരുമായി വന്നാലും അമ്മ എല്ലാവർക്കും ഭക്ഷണം തയാറാക്കികൊടുക്കും. ജിമ്മി പലപ്പോഴും പറഞ്ഞിട്ടുണ്ട്: പാർട്ടിക്കു വേണ്ടി ചെയ്തതിന് അദ്ദേഹം പദവികൾ പകരം ചോദിച്ചില്ല. അറിഞ്ഞ് ആരും അദ്ദേഹത്തിന് ഒന്നും കൊടുത്തതുമില്ല.
കണ്ണൂർ ഡിസിസിയുടെ സെക്രട്ടറിയായിരുന്നു.അതാണു പാർട്ടിയിൽ വഹിച്ച ഏറ്റവും വലിയ പദവി.പേരാവൂർ സീറ്റ് അദ്ദേഹത്തിനു കിട്ടാമായിരുന്നിട്ടും നേതാക്കൾ കെ.പി. നൂറുദീന്‍ കൊടുത്തപ്പോൾ വഴക്കുണ്ടാക്കാനോ എടുത്തടിക്കാനോ നിൽക്കാതെ അദ്ദേഹം സ്ഥാനാർഥിയുടെ പ്രചാരണ പ്രവർത്തനങ്ങൾക്കു നേതൃത്വം കൊടുത്തു. 1982 ലെ കരുണാകരൻ മന്ത്രിസഭയിൽ നൂറുദ്ദീൻ ഇടംനേടിയപ്പോൾ ഏറ്റവും കൂടുതൽ ആഹ്ലാദിച്ചവരിൽ ഒരാൾ ജോർജ് വക്കീലായിരുന്നു.
ടി. ദേവപ്രസാദ്
ജിമ്മിയുടെയും കൂട്ടുകാരുടെയും ചാച്ചൻ; നാട്ടുകാരുടെ ജോർജ് വക്കീൽ
03:07 AM Aug 17, 2017 | Deepika.com