കൊച്ചി: പ്രഗത്ഭനായ ക്രിമിനൽ അഭിഭാഷകൻ, പരിണിതപ്രജ്ഞനായ നിയമജ്ഞൻ എന്നീ നിലയിൽ ശ്രദ്ധേയനായ എം.കെ. ദാമോദരൻ എന്നും വിവാദങ്ങളുടെ സഹയാത്രികനായിരുന്നു. ചെറുപ്പകാലം മുതൽ കമ്യൂണിസ്റ്റ് പാർട്ടിയുമായി അടുത്ത ബന്ധം പുലർത്തി. പ്രമാദമായ ഏറെ കേസുകൾ കൈകാര്യം ചെയ്ത ദാമോദരന്റെ പേര് സിപിഎമ്മിന്റെ ആഭ്യന്തര രാഷ്ട്രീയവുമായി ബന്ധപ്പെട്ടും ഏറെ ചർച്ച ചെയ്യപ്പെട്ടു.
മുഖ്യമന്ത്രി പിണറായി വിജയനുമായും കണ്ണൂരിലെ നേതാക്കളുമായി ഉറ്റബന്ധം പുലർത്തിയിരുന്നു. കേരള രാഷ്ട്രീയത്തിലും സിപിഎമ്മിനുള്ളിലും ഏറെക്കാലം കാറും കോളും നിറച്ച എസ്എൻസി ലാവ് ലിൻ കേസിന്റെ തുടക്കം മുതൽ പിണറായി വിജയനു വേണ്ടി ഹാജരായത് എം.കെ. ദാമോദരനായിരുന്നു.
വിദ്യാർഥി ആയിരുന്ന കാലം മുതൽ തുടങ്ങുന്നു ദാമോദരന്റെ കമ്യൂണിസ്റ്റ് ബന്ധം. എറണാകുളം ലോ കോളജിൽനിന്നു നിയമപഠനം പൂർത്തിയാക്കി തലശേരി ബാറിൽ പ്രാക്ടീസ് ചെയ്ത കാലം മുതൽ തന്നെ പാർട്ടിയുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്തു പോന്നു.പിന്നീടു തന്റെ പ്രവർത്തനകേന്ദ്രം ദാമോദരൻ കൊച്ചിയാക്കി.
പാനൂർ പോലീസ് സ്റ്റേഷനിൽ എസ്ഐ സോമനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ പോലീസുകാർക്കു വേണ്ടി ഹാജരായത് എം.കെ. ദാമോദരനായിരുന്നു. ഈ കേസിൽ പ്രതികളെ കോടതി വെറുതെവിട്ടു. നായനാർ സർക്കാരിന്റെ കാലത്ത് അഡ്വക്കറ്റ് ജനറലായിരുന്നു എം.കെ. ദാമോദരൻ. ഐസ്ക്രീം പാർലർ കേസുമായി ബന്ധപ്പെട്ട് അക്കാലത്ത് അദ്ദേഹം നൽകിയ നിയമോപദേശം വിവാദമായി.
അന്നു ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ആയിരുന്ന കല്ലട സുകമാരൻ പി.കെ. കുഞ്ഞാലിക്കുട്ടിയെ പ്രോസിക്യൂട്ട് ചെയ്യാമെന്നു നിയമോപദേശം നൽകിയപ്പോൾ ഇതിനു കടകവിരുദ്ധമായ ഉപദേശമാണ് എം.കെ. ദാമോദരന്റെ ഭാഗത്തുനിന്നുണ്ടായത്. അന്നു സിപിഎമ്മിലുണ്ടായരുന്ന ശാക്തികചേരികളുമായി ബന്ധപ്പെട്ട് ഈ സംഭവം വലിയ ചർച്ചയായി. എം.കെ. ദാമോദരനും വി.എസും പലഘട്ടങ്ങളിലും നേർക്കുനേർ എന്ന നിലയും രൂപപ്പെട്ടിരുന്നു.
പിണറായി വിജയൻ മുഖ്യമന്ത്രി ആയി ചുമതല ഏറ്റപ്പോൾ എം.കെ. ദാമോദരൻ വീണ്ടും എജി ആകുമെന്ന തരത്തിൽ വാർത്തകൾ ഉണ്ടായിരുന്നുവെങ്കിലും അദ്ദേഹത്തെ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവാക്കുന്നതിനായിരുന്നു സർക്കാരിന്റെ തീരുമാനം. എന്നാൽ സാന്റിയാഗോ മാർട്ടിന് വേണ്ടിയും സർക്കാരിനെതിരേ ക്വാറി ഉടമകൾക്കു വേണ്ടിയും ഐസ്ക്രീം കേസിൽ പ്രതികൾക്കു വേണ്ടിയും കോടതിയിൽ എം.കെ. ദാമോദരൻ ഹാജരായതു വിമർശനങ്ങളേറ്റു വാങ്ങിയതോടെ എജി പദവി ഏറ്റെടുക്കാതെ അദ്ദേഹം പിൻമാറി.
ക്രിമിനൽ നിയമം കൂടാതെ സഹകരണ നിയമത്തിലും ഭരണ ഘടനാനിയമത്തിലും പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള എം.കെ. ദാമോദരൻ നിയമജ്ഞരുടെയും അഭിഭാഷകരുടെയും സമൂഹത്തിൽ ഏറെ സ്വാധീനമുള്ള വ്യക്തിയായിരുന്നു. ഹൈക്കോടതിയിലെ അഭിഭാഷകരുടെ ചേംബർ കോംപ്ലക്സ് സ്ഥാപിക്കുന്നതിനടക്കം അദ്ദേഹം മുന്നിൽനിന്നു പ്രവർത്തിച്ചു.
കർഷക കുടുംബത്തിൽ ജനനം
കൊച്ചി: 1937 ഡിസംബർ ഒന്പതിനു കർഷകകുടുംബത്തിലായിരുന്നു മുൻ അഡ്വക്കറ്റ് ജനറൽ എം.കെ. ദാമോദരന്റെ ജനനം. കോടിയേരി മുതലാറത്ത് കുറുങ്ങോടൻ കെ.സി. ശങ്കരൻനായർ-എം. മാധവിയമ്മ ദന്പതികളുടെ അഞ്ചാമത്തെ മകനാണ്.
തലശേരി കോടതിയിൽ 1964 മുതൽ 1977 വരെ പ്രാക്ടീസ് ചെയ്തു. അടിയന്തരാവസ്ഥക്കാലത്ത് ആറുമാസം ജയിൽശിക്ഷയനുഭവിച്ചു. 1979ലാണ് കൊച്ചിയിലേക്കു പ്രവർത്തന മണ്ഡലം മാറ്റിയത്.
എം.കെ. ദാമോദരൻ അസോസിയേറ്റ്സിൽ ജൂണിയറായി പ്രാക്ടീസ് ചെയ്തിരുന്നവരിൽ ചിലർ പിൽക്കാലത്തു ഹൈക്കോടതി ജഡ്ജിമാർ വരെയായി. 1996ൽ നായനാർ സർക്കാരിന്റെ കാലത്താണു ദാമോദരൻ അഡ്വക്കറ്റ് ജനറലായത്.
നിലവിൽ സംസ്ഥാന നിയമപരിഷ്കരണ കമ്മിറ്റി അംഗമാണ്. ഏറെ ശ്രദ്ധിക്കപ്പെട്ട ലാവ് ലിൻകേസ്, ഐസ്ക്രീം കേസ്, പാനൂരിലെ എസ്ഐ സോമൻ കൊലക്കേസ്, ലോട്ടറിക്കേസ്, സൂര്യനെല്ലി കേസ് തുടങ്ങിയ നിരവധി കേസുകളിൽ ഹാജരായിട്ടുണ്ട്.
ഭാര്യ: ശാന്തി. മകൾ: തനുശ്രീ. മരുമകൻ: അഡ്വ. ഗിൽബർട്ട് കൊറയ (ബാബു). സഹോദരങ്ങൾ: എം. മീനാക്ഷിയമ്മ, എം. കാർത്യായനി, പരേതരായ പ്രഫ. എം.കെ. ഗോപാലൻ നായർ, എം.കെ. അച്യുതൻ നായർ, എം. ഓമന.
പ്രഗത്ഭനായ അഭിഭാഷകൻ; ഇടത് സഹയാത്രികൻ
03:06 AM Aug 17, 2017 | Deepika.com