കൊച്ചി: കോൽക്കത്ത സ്വദേശിനിയായ യുവതിയെ ജോലി വാഗ്ദാനം ചെയ്തു ബംഗളൂരുവിലും എറണാകുളത്തുമെത്തിച്ച് പെണ്‍വാണിഭം നടത്തിയ കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ. കോതമംഗലം പിറക്കുന്നം തലക്കോട് വടക്കേക്കരയിൽ വി.എസ്.ആൻസൻ (അനന്തു-29) ആണ് കടവന്ത്ര പോലീസിന്റെ പിടിയിലായത്. 2016 ലാണ് കേസിനാസ്പദമായ സംഭവം.
എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തെ ഒരു ലോഡ്ജിൽ അനാശാസ്യത്തിന് പെണ്‍കുട്ടിയെ തരപ്പെടുത്തിത്തരാമെന്ന് അറിയിച്ചതനുസരിച്ച് വേഷം മാറിയെത്തിയ പോലീസ് ഒന്നാം പ്രതിയായ അജി ജോസഫ് (ജോണി ജോസഫ്) എന്നയാളെയും രണ്ടും മൂന്നും പ്രതികളായ ലോഡ്ജ് നടത്തിപ്പുകാരായ മാത്യു, മനീഷ് ലാൽ എന്നിവരെയും അറസ്റ്റു ചെയ്തിരുന്നു.
ലോഡ്ജിലെത്തിയ പോലീസ് ഉദ്യോഗസ്ഥർക്ക്, കോൽക്കത്ത സ്വദേശിനിയായ യുവതിയെ ബംഗളൂരുവിൽ ജോലി വാഗ്ദാനം ചെയ്ത് വ്യഭിചാരം നടത്തുന്നതിനായി കൊച്ചിയിലെ ലോഡ്ജിലെത്തിക്കുകയും ലോക്കാൻഡോ എന്ന വെബ്സൈറ്റ് വഴി ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കുകയുമായിരുന്നുവെന്ന് മനസിലാക്കാൻ കഴിഞ്ഞതിനെ തുടർന്നാണ് ഇവരെ അറസ്റ്റു ചെയ്തത്. യുവതിയെ പോലീസ് രക്ഷപ്പെടുത്തി. കേസിൽ അറസ്റ്റിലായ ഒന്നും രണ്ടും മൂന്നും പ്രതികൾ കോടതിയിൽ നിന്നു ജാമ്യം നേടിയിരുന്നു. നാലാം പ്രതിയായ കോൽക്കത്ത സ്വദേശിയും പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുവന്നയാളുമായ റിപ്പണ്‍ ഇപ്പോഴും ജുഡീഷൽ കസ്റ്റഡിയിൽ റിമാൻഡിലാണ്.
അറസ്റ്റിലായ ആൻസനാണ് ലോക്കാൻഡോ സൈറ്റ് വഴി ഇടപാടുകാരുമായി ബന്ധപ്പെട്ട് കച്ചവടം ഉറപ്പിക്കുകയും തുകയുടെ കാര്യത്തിൽ തീരുമാനത്തിലെത്തുന്പോൾ ഒന്നാം പ്രതിയുമായി സംസാരിച്ച് കസ്റ്റമേഴ്സിനെ ലോഡ്ജിലെത്തിക്കുകയും ചെയ്തിരുന്നതെന്ന് പോലീസ് പറഞ്ഞു. സൈറ്റിലുള്ള ആൻസന്റെ മൊബൈൽ നന്പറിലേക്ക് വിളിക്കുന്ന കസ്റ്റമേഴ്സിനോട് വിവിധ സ്ഥലങ്ങളിൽ വരാൻ ആവശ്യപ്പെടും. ഇങ്ങനെയെത്തുന്നവരെ ദൂരെ മാറി നിന്ന് കസ്റ്റമർ തന്നെയെന്ന് ഉറപ്പുവരുത്തിയശേഷം വിവിധ സ്ഥലങ്ങളിലേക്ക് വരാൻ പറഞ്ഞ് ഇക്കാര്യം വീണ്ടും ഉറപ്പാക്കും. തുടർന്നാണ് ഇയാളുടെ വാഹനത്തിൽ ലോഡ്ജിലെത്തിച്ചിരുന്നത്. ആവശ്യക്കാരെ എത്തിച്ചുകൊടുക്കുന്നതിന് 2000 രൂപ മുതൽ ഒന്നാം പ്രതിയിൽ നിന്ന് ആൻസൻ കമ്മീഷൻ വാങ്ങിയിരുന്നു. മറ്റു പ്രതികൾ അറസ്റ്റിലായതറിഞ്ഞ് ഒളിവിൽ പോയ ആൻസന് വേണ്ടി ഊർജിതമായ അന്വേഷണമാണ് പോലീസ് നടത്തിയത്. ഇയാൾ ഇടപാടുകൾക്കായി ഉപയോഗിച്ചിരുന്ന ഫോണ്‍ നന്പറുകൾ എല്ലാം വ്യാജമേൽവിലാസത്തിൽ എടുത്തതായതിനാൽ പോലീസിന് ഇയാളെ കണ്ടെത്താൻ പ്രയാസമായിരുന്നു.
പോലീസിൽ സെലക്ഷൻ ലഭിച്ച് പരിശീലനം പൂർത്തിയാക്കിയ ആൻസൻ 2011 ൽ പരിചയക്കാരിയായ വിജയമ്മയെന്ന സ്ത്രീയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി വീടിനടുത്തുള്ള പൊട്ടക്കിണറ്റിൽ ഉപേക്ഷിച്ച കേസിൽ പ്രതിയാണ്. ഊന്നുകാൽ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ 2013 ൽ ക്രൈംബ്രാഞ്ച് ഇയാളെ അറസ്റ്റു ചെയ്തിരുന്നു. പോലീസിൽ പരിശീലനത്തിന് കയറുന്നതിന് മുന്‍പ് പ്രതി മൂവാറ്റുപുഴയിലും എറണാകുളത്തും വിവിധ ലോഡ്ജുകളിൽ മാനേജരായി ജോലി നോക്കിയിരുന്നു. ആ സമയത്ത് ലോഡ്ജിലെത്തുന്ന വ്യഭിചാരവൃത്തിയിൽ ഏർപ്പെടുന്ന നിരവധിയാളുകളുമായി ഇയാൾബന്ധം സ്ഥാപിക്കുകയും അവരുടെ ഏജന്റായി പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്.
സിറ്റി പോലീസ് കമ്മീഷണർ എം.പി.ദിനേശിന്റെയും ഡിസിപി കറുപ്പുസ്വാമിയുടെയും നിർദേശാനുസരമം എസിപി കെ.ലാൽജി, കടവന്ത്ര സിഐ വർഗീസ്, എസ്ഐമാരായ എസ്.വിജയശങ്കർ, പൗലോസ്, എഎസ്ഐ ഗോപി, സിപിഒമാരായ ഗിരീഷ്, സുരേഷ്, വനിതാ സിപിഒ മരിയാ ഗൊരേറ്റി എന്നിവർ ചേർന്നാണ്പ്രതിയെ പിടികൂടിയത്.
പെണ്‍വാണിഭക്കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ
03:00 AM Aug 17, 2017 | Deepika.com