തിരുവനന്തപുരം: അതീവ സുരക്ഷാമേഖലയായ നിയമസഭാ മന്ദിരത്തിലും എംഎൽഎ ഹോസ്റ്റലിലും വൻ മോഷണം. അഗ്നിശമന ഉകരണങ്ങളുടെ ഭാഗങ്ങളാണ് പല സമയത്തായി മോഷ്ടിക്കപ്പെട്ടത്. എംഎൽഎ ഹോസ്റ്റലിലും നിയമസഭാ മന്ദിരത്തിലുമായി മുപ്പതോളം സ്ഥലങ്ങളിലാണു മോഷണം നടന്നത്.
എംഎൽഎ ഹോസ്റ്റലിലെ ചന്ദ്രഗിരി ബ്ലോക്കിലും നെയ്യാർ ബ്ലോക്കിലും നിയമസഭാ വളപ്പിലുമായി സ്ഥാപിച്ചിരുന്ന അഗ്നിശമന ഉപകരണത്തിന്റെ കൂറ്റൻ വാൽവുകൾ അപഹരിക്കപ്പെട്ടു. തീപിടുത്തമുണ്ടായാൽ പെട്ടെന്നു കെടുത്താൻ ഉപയോഗിക്കുന്ന ഫയർ ഹൈഡ്രന്റിന്റെ വാൽവുകളാണ് മോഷണം പോയത്. ഇവ അറുത്തെടുത്തു കൊണ്ടുപോയ നിലയിലാണ്. പിത്തളയിൽ നിർമിച്ച ഇവയ്ക്ക് വലിയവിലയുണ്ട്. 24 മണിക്കൂറും സുരക്ഷ ഒരുക്കിയിട്ടുള്ള ഇവിടെ നടന്ന കവർച്ച അധികൃതരെ ഞെട്ടിച്ചിട്ടുണ്ട്.
മൂന്നു തവണയായിട്ടാണു മോഷണം നടന്നത്. സുരക്ഷാ പരിശോധന നടത്തിയ ഫയർ ഫോഴ്സ് മോഷണ വിവരം നേരത്തെ ബന്ധപ്പെട്ട സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നെങ്കിലും ഇത് പരിശോധിച്ചു വരുന്നതിനിടയിൽ വീണ്ടും മോഷണങ്ങൾ നടക്കുകയായിരുന്നു. കർശന സുരക്ഷ ഒരുക്കിയിരിക്കുന്ന ഇവിടെ ജീവനക്കാരും എംഎൽഎമാരും അവരെ സന്ദർശിക്കാനെത്തുന്നവരുമല്ലാതെ അധികമാർക്കും കടന്നുവരാൻ കഴിയില്ല. അതിനാൽ തന്നെ മോഷണത്തെ അതീവ ഗൗരവമായാണ് അധികൃതർ കാണുന്നത്.
നിയമസഭയിലും എംഎൽഎ ഹോസ്റ്റലിലും വൻ മോഷണം
04:02 AM Aug 15, 2017 | Deepika.com