ഉപ്പുതറ: കുടിയേറ്റത്തിന്റെ ശതാബ്ദി ആഘോഷം ഇന്നു തുടങ്ങും. കേരളത്തിന്റെ കുടിയേറ്റ ചരിത്രത്തിന്റെ ഒന്നാം ഏടുപിറന്ന ഉപ്പുതറയിലാണ് ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷത്തിനു ഭദ്രദീപം തെളിക്കുന്നത്.
ഇന്നു വൈകുന്നേരം അഞ്ചിന് ഉപ്പുതറ ക്വാർട്ടേഴ്സ് ജംഗ്ഷനിൽ ശതാബ്ദി സ്മാരകത്തിന്റെ ശില പാകും. കുടിയേറ്റക്കാരുടെ മൂന്നും നാലും തലമുറക്കാരാണ് ഉദ്വേഗജനകമായ നാൾവഴികളിലൂടെ ശതാബ്ദി ദീപശിഖയുമായി ഒരു വർഷം പ്രയാണം നടത്തുന്നത്. 1918ൽ ആരംഭിച്ച കുടിയേറ്റത്തിന്റെ നൂറു വർഷം പൂർത്തിയാകുന്ന 2018ൽ പ്രയാണം പൂർത്തിയാക്കും.
ബ്രിട്ടീഷ് കോളനിവാഴ്ചയുടെ ബാക്കിപത്രമായി വിദേശീയർ സഹ്യസാനുക്കളിൽ കാപ്പിക്കൃഷിയും പിന്നീടു തേയില ക്കൃഷിയും ആരംഭിച്ചതിന്റെ ചുവടുപിടിച്ചാണ് ഉപ്പുതറയിലെ കർഷക കുടിയേറ്റം ആരംഭിക്കുന്നത്. 1914ൽ ആരംഭിച്ച ഒന്നാം ലോകമഹായുദ്ധം ഏൽപ്പിച്ച ആഘാതത്തിൽനിന്നു കരകയറാനുള്ള അധ്വാനശീലരായ ഏതാനും മനുഷ്യരുടെ ധീരതയാണു കുടിയേറ്റത്തിനു വഴിമരുന്നിട്ടത്.
അതിജീവനത്തിനായുള്ള പടയോട്ടം തുടരുന്ന മണ്ണിൽ ശതാബ്ദി ആഘോഷത്തിന്റെ പതാക ഉയരുന്പോൾ ഒരുമയുടെ ഒരു സംസ്കാരത്തിന്റെ പുനർജനി കൂടിയാകും.
റവ.ഡോ. സാബു ജോണ്‍ പനച്ചിക്കൽ -ചെയർമാൻ, സജിൻ സ്കറിയ ചെരിപുറം -ജനറൽ കണ്‍വീനർ, വി.എൻ. വിശ്വംഭരൻ മൈലാങ്കൽ, ഐ.വി. ജോണ്‍ ഐവിഭവൻ, പി.ജെ. ജോസഫ് പാറപ്പുറത്ത്, വർഗീസ് തോമസ് കണക്കാലിൽ - അംഗങ്ങൾ എന്നിവർ ഭാരവാഹികളായി സംഘാടകസമിതി രൂപീകരിച്ചാണു ശതാബ്ദി ആഘോഷിക്കുന്നത്.
ഹൈറേഞ്ച് കുടിയേറ്റ ശതാബ്ദി ആഘോഷത്തിന് ഇന്നു തുടക്കം
04:02 AM Aug 15, 2017 | Deepika.com