രാമവർമപുരം(തൃശൂർ): സ്ത്രീപീഡനക്കേസിൽ പെടുന്നവർ എത്ര ഉന്നതരായാലും അവരെ അഴിക്കുള്ളിലടയ്ക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. അതിന്റെ ഉദാഹരണങ്ങളാണ് സമീപ കാലത്തെ സംഭവങ്ങൾ സൂചിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. രാമവർമപുരം പോലീസ് അക്കാദമിയിൽ 357 വനിതാ പോലീസ് കോണ്‍സ്റ്റബിൾമാരുടെ പാസിംഗ് ഒൗട്ട് പരേഡിൽ സല്യൂട്ട് സ്വീകരിച്ചു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
ബ്ലേഡ് മാഫിയയിൽനിന്നു സ്ത്രീകളെ രക്ഷിക്കുന്നതിനായി പഞ്ചായത്തുകളിൽ ചെന്ന് വനിതാ പോലീസുദ്യോഗസ്ഥർ പരാതികൾ സ്വീകരിക്കും. ഇതിനുവേണ്ട നടപടികളെടുക്കും. സ്ത്രീസുരക്ഷയാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായി വനിതാ കമാൻഡോകൾ നിലവിൽവന്നു. ഒമ്പതു പോലീസ് സ്റ്റേഷനുകളിൽ വനിതാ പോലീസ് ഉദ്യോഗസ്ഥർക്കു ചുമതലകൾ നൽകി. ഏഴു വനിതാ എസ്ഐമാർക്കും രണ്ടു വനിതാ സർക്കിൾ ഇൻസ്പെക്ടർമാർക്കുമാണ് ചുമതല നൽകിയത്. എല്ലാ പോലീസ് സ്റ്റേഷനുകളിലും വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉറപ്പാക്കും. എട്ടു നഗരത്തിൽ നിലവിലുള്ള പിങ്ക് പട്രോൾ കൂടുതൽ നഗരങ്ങളിലേക്കു വ്യാപിപ്പിക്കും. സംസ്ഥാന, ജില്ലാ വനിതാ സെല്ലുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കും. പോലീസ് അക്കാദമിയെ ആധുനികവത്കരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബെസ്റ്റ് ഓൾ റൗണ്ടർ ആയി തെരഞ്ഞെടുക്കപ്പെട്ട കൊല്ലം സ്വദേശിനി എം.സരിത, ബെസ്റ്റ് ഇൻഡോർ എം.ആർ. ലിജി എന്നിവരെ അനുമോദിച്ചു. ഡിജിപി ലോക്നാഥ് ബെഹ്റ, മേയർ അജിത ജയരാജൻ, ഐജി എം.ആർ.അജിത്കുമാർ, പോലീസ് അക്കാദമി ഡയറക്ടർ കെ.പത്മകുമാർ, സിറ്റി പോലീസ് കമ്മീഷണർ രാഹുൽ എസ്.നായർ തുടങ്ങിയവർ പങ്കെടുത്തു
പീഡനക്കേസിൽ ഏത് ഉന്നതനും അഴിക്കുള്ളിലാകും: മുഖ്യമന്ത്രി
04:02 AM Aug 15, 2017 | Deepika.com