അടിമാലി: സംസ്ഥാനത്തെ പ്രഥമ ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിലെ ജനങ്ങളുടെ സന്പൂർണ വ്യക്തിഗത വിവരങ്ങളും ഫോട്ടോയും പോലീസിന്റെ വിരൽത്തുന്പിലാവുന്നതോടെ ഇനി അനുമതിയില്ലാതെ കാടു കടന്നെത്തുന്ന അപരിചിതർക്കു പിടിവീഴും. ഇടമലക്കുടിയിലേക്കു പ്രത്യേകം നിയോഗിക്കപ്പെട്ട ട്രൈബൽ ജനമൈത്രി പോലീസ് ഉദ്യോഗസ്ഥരാണ് ഇവിടെ വിവരശേഖരണം നടത്തിയത്. എഎസ്ഐമാരായ എ.എം. ഫക്രുദീൻ, വി.കെ. മധു, വനിതാ സിപിഒമാരായ കെ.ബി. ഖദീജ, ലൈജമോൾ എന്നിവരാണ് ഇവിടത്തെ ട്രൈബൽ ഇന്റലിജൻസ് ഓഫീസർമാർ.
ഇടമലക്കുടിയിൽ പട്ടിണിമരണങ്ങളും നരബലിയും നടക്കുന്നതായി ഒരു മനുഷ്യാവകാശ സംഘടന ആരോപണം ഉയർത്തിയതോടെയാണ് എഡിജിപി ബി. സന്ധ്യയുടെ നിർദേശാനുസരണം ജില്ലാ പൊലീസ് മേധാവി 2016 ഒക്ടോബറിൽ ട്രൈബൽ ഇന്റലിജൻസ് ഓഫീസർമാരെ ഇടമലക്കുടിയിലേക്കു നിയോഗിച്ചത്. ഇടമലക്കുടിയുടെ സന്പൂർണ വിവരശേഖരണവും കുടുംബങ്ങളുടെ ആൽബവും തയാറാക്കുകയായിരുന്നു ലക്ഷ്യം. പോലീസിന്റെ സർവേയിൽ ഇപ്പോൾ 24 കുടികളിൽ മാത്രമാണു ജനവാസം ഉള്ളതെന്നു കണ്ടെത്തി.
വന്യമൃഗശല്യം സഹിക്കാനാവാതെ ചെന്നായ്പ്പാറ, തകരത്തൊട്ടി, ഉടുന്പൻപാറ, വാഴക്കുത്ത് എന്നീ കുടികളിൽ ഉണ്ടായിരുന്നവരാണ് അവിടം ഉപേക്ഷിച്ചു സമീപ കുടികളിലേക്കു ചേക്കേറിയത്. ഒരു കുടുംബം മാത്രം താമസിക്കുന്ന വെള്ളക്കശം മുതൽ 150 വീടുകളുള്ള ഇഡ്ഡലിപ്പാറ വരെ എല്ലാ സെറ്റിൽമെന്റുകളിലും ഇന്റലിജൻസ് ഓഫീസർമാർ ഒന്നിലധികം തവണ നേരിട്ടെത്തിയാണു വിവരങ്ങൾ ശേഖരിച്ചതും കുടുംബ ഫോട്ടോ എടുത്ത് ആൽബമാക്കിയതും.
ഇടമലക്കുടിക്കാരുടെ വിവരങ്ങൾ തയാർ; അപരിചിതർക്കു പിടിവീഴും
03:13 AM Aug 15, 2017 | Deepika.com