പെരിന്തൽമണ്ണ: എൻജിനിയറിംഗ് വിദ്യാർഥി മാസിൻ (21) വെടിയേറ്റു മരിച്ച സംഭവത്തിൽ സുഹൃത്തായ യുവാവ് അറസ്റ്റിൽ. സംഘത്തിലുണ്ടായിരുന്ന മാനത്തുമംഗലം പിലാക്കൽ മുത്തഹമ്മിൽ (24) ആണ് അറസ്റ്റിലായത്. ഞായറാഴ്ച വൈകുന്നേരത്തോടെ പോലീസ് മുത്തഹമ്മിലിനെ കസ്റ്റഡിയിലെടുത്തിരുന്നു. ഇന്നലെ വൈകുന്നേരം മൂന്നോടെ അറസ്റ്റ് രേഖപ്പെടുത്തി.
സംഭവസമയത്ത് മുത്തഹമ്മിൽ മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് അറിയിച്ചു. പത്തംഗ സംഘമാണ് ഞായറാഴ്ച പൂപ്പലം നിരപ്പിലെ തലപറമ്പ് കുന്നിൻമുകളിലെത്തിയത്. അവധി ആഘോഷിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. സംഘത്തിലൊരാളുടേതാണ് തോക്ക്. പക്ഷികളെയോ മറ്റോ വെടിവയ്ക്കാനായിരുന്നു ഇതെന്നാണ് കരുതുന്നത്.
തോക്കിൽ ഉണ്ടയുള്ളത് അറിയില്ലായിരുന്നുവെന്ന് മുത്തഹമ്മിൽ ചോദ്യംചെയ്യലിൽ പറഞ്ഞെങ്കിലും പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. ഇവർ തമ്മിൽ പ്രത്യക്ഷത്തിൽ വൈരാഗ്യമുള്ളതായി അറിയില്ല. അബദ്ധം പിണഞ്ഞതാണോയെന്നതു സംബന്ധിച്ചു കൂടുതൽ അന്വേഷണം നടത്തും. രക്തത്തിൽ കുളിച്ച നിലയിലുള്ള മാസിനെ രണ്ടുപേരാണ് സ്കൂട്ടറിൽ ആശുപത്രിയിലെത്തിച്ചത്. ഇതിൽ ഒരാളെയാണ് അറസ്റ്റ് ചെയ്തത്. മാസിനെ ആശുപത്രിയിൽ എത്തിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു.
സംഘത്തിന്റെ കൈവശമുണ്ടായിരുന്ന എയർഗണ്ണിനായി ഞായറാഴ്ച വൈകുന്നേരം വെടിവയ്പ് നടന്ന മാനത്ത് മംഗലം മനഴി കോളനി റോഡിലെ തലപ്പറമ്പിൽ ഏറെ നേരം പോലീസ് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയിരുന്നില്ല. പരിസരത്തെ കുറ്റിക്കാട്ടിൽ നിന്ന് ഇന്നലെയാണ് എയർഗണ് പോലീസ് കണ്ടെടുത്തത്. പ്രതി എയർഗണ്ണുമായി നിൽകുന്ന ചിത്രങ്ങളും കസ്റ്റഡിയിലുള്ളവരുടെ മൊബൈൽ ഫോണിൽ നിന്ന് പോലീസ് കണ്ടെടുത്തു. മാസിന് വെടിയേറ്റയുടൻ ആശുപത്രിയിൽ എത്തിച്ച ശേഷം ഇരുവരും സ്ഥലം വിട്ടത് ജനരോഷം ഭയന്നാണെന്നാണ് പ്രതി വെളിപ്പെടുത്തിയത്. ഞായറാഴ്ച വൈകുന്നേരം നാലിന് മുമ്പായി സംഘം കുന്നിൻ മുകളിലെത്തിയതായാണ് കരുതുന്നത്. ഒന്നരമണിക്കുർ നേരം തലപ്പറമ്പിൽ ചെലവഴിച്ചു.
ഇതിനിടെ മുത്തഹമ്മിലിന്റെ കൈയിലുണ്ടായിരുന്ന തോക്കിൽ നിന്നു മാസിന്റെ കഴുത്തിൽ വെടിയേൽക്കുകയായിരുന്നുവെന്നാണ് സൂചന.പ്രതിയെ ഇന്നു മജിസ്ട്രേറ്റ് മുന്പാകെ ഹാജരാക്കും.
പോലീസ് പരിശോധനയ്ക്ക് ശേഷം മൃതദേഹം പരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. മുത്തഹമ്മിലിനെ കൂടാതെ എട്ടുപേർ പോലീസ് കസ്റ്റഡിയിലാണ്. മാസിന് തൊട്ടടുത്ത് നിന്നാണ് വെടിയേറ്റത്. വെടിയുണ്ട ശ്വാസകോശത്തിൽ കയറിയ നിലയിലായിരുന്നു.
മാസിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി. വൈകുന്നേരം ആറരയോടെ വീട്ടിൽ എത്തിച്ചു. പൊതുദർശനത്തിനുശേഷം വലിയങ്ങാടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ കബറടക്കി.
കോഴിക്കോട്ടെ സ്വകാര്യ എൻജിനിയറിംഗ് കോളജിലെ ഓഡിയോളജി വിദ്യാർഥിയാണ് മരിച്ച മാസിൻ. സിഐ ടി.എസ്. ബിനു, എസ്ഐ കമറുദ്ദീൻ, നരേന്ദ്രൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ സുകുമാരൻ, രത്നാകരൻ, മോഹനകൃഷ്ണൻ എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.
വിദ്യാർഥി വെടിയേറ്റു മരിച്ച കേസിൽ സുഹൃത്ത് അറസ്റ്റിൽ
03:13 AM Aug 15, 2017 | Deepika.com