നെടുമ്പാശേരി: ഡൽഹിയിൽനിന്നു തിരുവനന്തപുരത്തേക്കുള്ള വിമാനയാത്രക്കാരൻ നെടുമ്പാശേരിയിൽ ഇറങ്ങിയതിനെത്തുടർന്നുണ്ടായ പ്രശ്നങ്ങളിൽ കുടുങ്ങി മുഖ്യമന്ത്രി പിണറായി വിജയൻ കയറിയ എയർ ഇന്ത്യ വിമാനം ഒരു മണിക്കൂറോളം വൈകി. നെടുമ്പാശേരിയിൽനിന്നു തിരുവനന്തപുരത്തേക്കു പോകാനെത്തിയതായിരുന്നു മുഖ്യമന്ത്രി.
എയർ ഇന്ത്യയുടെ ഡൽഹി-കൊച്ചി-തിരുവനന്തപുരം വിമാനം ഇന്നലെ രാത്രി 9.10നാണു ഡൽഹിയിൽനിന്നു നെടുമ്പാശേരിയിലെത്തിയത്. 9.40ന് ഇവിടെനിന്നു തിരുവനന്തപുരത്തേക്കു തിരിക്കേണ്ടതായിരുന്നു. പുറപ്പെടാൻ ഒരുങ്ങുമ്പോൾ ബോർഡിംഗ് പാസ് ലഭിച്ച ഒരു യാത്രക്കാരൻ വിമാനത്തിൽ കുറവുള്ളതായി ശ്രദ്ധയിൽപ്പെട്ടു. പിന്നീടിയാളെ അഭ്യന്തര ടെർമിനലിൽനിന്നു കണ്ടെത്തി വിമാനത്തിൽ കയറ്റിയശേഷം രാത്രി 10.50 ഓടെയാണു വിമാനം പുറപ്പെട്ടത്.
ഡൽഹിയിൽനിന്നുള്ള യാത്രക്കാരനായ ഇയാൾ തിരുവനന്തപുരത്തേക്കാണ് ടിക്കറ്റ് എടുത്തിരുന്നത്. എന്നാൽ നെടുമ്പാശേരിയിൽ ഇറങ്ങിയ യാത്രക്കാരോടൊപ്പം ഇയാൾ ഇറങ്ങിപ്പോവുകയായിരുന്നു.
സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ചു കനത്ത സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നതിനിടെ യാത്രക്കാരൻ വിമാനത്താവളം മാറി ഇറങ്ങിയിട്ടും അധികൃതർ അറിയാതിരുന്നതു വീഴ്ചയായി.
യാത്രക്കാരൻ എയർപോർട്ട് മാറിയിറങ്ങി, പിണറായി കയറിയ വിമാനം വൈകി
02:46 AM Aug 15, 2017 | Deepika.com