തോപ്പുംപടി: കയറ്റുമതിയുടെ മറവിൽ ബൾഗേറിയയിൽനിന്നു 55 കോടി രൂപയെത്തിയ കേസിൽ കൊച്ചി എളമക്കര സ്വദേശി ജോസ് ജോർജിനെ (64) ഹാർബർ പോലീസ് അറസ്റ്റ് ചെയ്തു. വെണ്ണലയിലുള്ള ഗോൾഡൻ ഡ്യൂസ് അപ്പാർട്ട്മെന്റിൽനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ട്രേഡ് ഇന്റർനാഷണൽ എന്ന കയറ്റുമതി കമ്പനി ഉടമയായ ജോസ് ജോർജിന്റെ അക്കൗണ്ടിലേക്ക് ബൾഗേറിയയിലെ ‘സ്വസ്ത ഡി’ എന്ന കമ്പനിയിൽനിന്നാണ് പണമെത്തിയത്. വെല്ലിംഗ്ടണ്‍ ഐലൻഡിലെ എസ്ബിഐ അക്കൗണ്ടിലേക്ക് 2016 ജൂലൈ ഏഴു മുതൽ 15 വരെയാണ് പണമെത്തിയത്.
സൂര്യകാന്തി ഭക്ഷ്യഎണ്ണ, പഞ്ചസാര എന്നിവ കയറ്റി അയച്ചെന്ന പേരിലാണ് പണമെത്തിയത്. പണമെത്തി രണ്ടാഴ്ചയ് ക്കുള്ളിൽ ജോസ് ജോർജ് 29.5 കോടി രൂപ പിൻവലിക്കുകയും ഭാര്യയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്തു. പണത്തിന്റെ കൃത്യമായ രേഖകൾ സമർപ്പിക്കാൻ കഴിയാത്തതിനെത്തുടർന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ജോസിന്റെയും ബന്ധുക്കളുടെയും അക്കൗണ്ടുകൾ മരവിപ്പിച്ചിരുന്നു.
ജോസ് ജോർജ് സമർപ്പിച്ച രേഖകൾ വ്യാജമാണെന്നും ഇവ നിർമിക്കാൻ കസ്റ്റംസിന്റെ വ്യാജ സീൽ ഉപയോഗിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. വ്യാജരേഖ ഉണ്ടാക്കിയതിനും കമ്പനിയെ വഞ്ചിച്ചതിനുമാണ് പോലീസ് കേസെടുത്തിട്ടുള്ളത്. സിഐ പി.രാജ്കുമാർ, എസ്ഐ എ. വിനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ബൾഗേറിയയിൽനിന്ന് 55 കോടി: വ്യവസായി അറസ്റ്റിൽ
02:46 AM Aug 15, 2017 | Deepika.com