മലപ്പുറം: ഇംഗ്ലണ്ടിലെ അപ്രൂവ്ഡ് ഡ്രൈവിംഗ് ഇൻസ്ട്രക്ടറായ മാത്യു സെബാസ്റ്റ്യൻ ഓരോ തവണ നാട്ടിലെത്തുന്പോഴും കൂടുതൽ സമയവും ചെലവഴിക്കുന്നതു കേരളത്തിലെ ഡ്രൈവർമാരെ പരിശീലിപ്പിക്കാനാണ്. അപകടരഹിതവും ലോകോത്തരനിലവാരത്തിൽ ഗതാഗത സംവിധാനവുമുള്ള കേരളമാണ് അദ്ദേഹത്തിന്റെ സ്വപ്നം. അതിനായി യുകെ മോഡൽ പ്രൊഫഷണൽ ഡ്രൈവിംഗ് പദ്ധതിയുമായാണ് മാത്യു സെബാസ്റ്റ്യൻ കർമരംഗത്തുള്ളത്.
ഗതാഗതരംഗത്തു പ്രവർത്തിക്കുന്ന ഏകസർക്കാർ സ്ഥാപനമായ എടപ്പാളിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവിംഗ് ആൻഡ് ട്രാഫിക് റിസർച്ചിലെ കണ്സൽട്ടന്റ് ഫാക്കൽറ്റി കൂടിയാണ് ബ്രിട്ടീഷ് പൗരത്വമുള്ള അദ്ദേഹം. 2014 മുതൽ കേരളത്തിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരെ പരിശീലിപ്പിക്കുന്നു. ട്രാൻസ്പോർട്ട് കമ്മീഷണറായിരുന്ന ഋഷിരാജ് സിംഗിന്റെ നിർദേശപ്രകാരമാണു കേരളത്തിലെ ഡ്രൈവർമാരെ പരിശീലിപ്പിക്കുന്ന ദൗത്യം അദ്ദേഹം ഏറ്റെടുത്തത്.
പഴകിയ രീതികൾ
നൂതന ഗതാഗതസംവിധാനങ്ങളും വിദഗ്ധ ഡ്രൈവർമാരെയും വാർത്തെടുത്തു ഗതാഗതമേഖലയിലും ബ്രിട്ടൻ കുതിക്കുന്പോൾ അവർ ഇന്ത്യ വിടുംമുൻപ് സംഭാവന ചെയ്ത ഡ്രൈവിംഗ് നിയമങ്ങളും ടെസ്റ്റിംഗ് രീതികളുമാണ് നമ്മുടെ നാട്ടിൽ ഇപ്പോഴും പിന്തുടരുന്നത്. പഴകിയ ഗതാഗതനിയമങ്ങളും അശാസ്ത്രിയമായ ട്രാഫിക് സംവിധാനങ്ങളുടെയും ഇരയായി കേരളം മാറിയിരിക്കുന്നതിന്റെ തെളിവാണു പെരുകുന്ന വാഹനാപകടങ്ങൾ. ഇനിയെങ്കിലും സർക്കാരും പൊതുസമൂഹവും ഉണർന്നില്ലെങ്കിൽ ഏതാനും വർഷം കഴിയുന്പോൾ നമ്മുടെ റോഡ് ട്രാഫിക്കിന്റെ അവസ്ഥ ഭീകരമായിരിക്കും- അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
യുദ്ധക്കളമല്ല റോഡ്
യുദ്ധക്കളമായി മാറുന്ന കേരളത്തിലെ റോഡുകളിലെ അപകടങ്ങൾ കുറയ്ക്കാനും മികച്ച ഗതാഗത സംവിധാനം നടപ്പിൽ വരുത്താനും പ്രഫഷണൽ ഡ്രൈവിംഗ് പദ്ധതിയാണ് അദ്ദേഹം മുന്നോട്ടുവയ്ക്കുന്നത്. ഗതാഗതക്കുരുക്ക് തീർക്കാനും അപകടം കുറക്കാനുമുള്ള പോംവഴി റോഡ് വീതി കൂട്ടുന്നതാണെന്നുള്ള തെറ്റിദ്ധാരണയാണ് ഇവിടെയുള്ളതെന്നു ഇദ്ദേഹം പറയുന്നു.
ഫ്ളോ മാനേജ്മെന്റ്
നിലവിലെ റോഡുകൾ ഉപയോഗിച്ചുള്ള ഫ്ളോ മാനേജ്മെന്റ് സംവിധാനമാണു മാത്യു സെബാസ്റ്റ്യൻ നഗരങ്ങളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനുള്ള നിർദേശമായി അവതരിപ്പിക്കുന്നത്. നഗരത്തിരക്കുകളിൽ എത്തുന്നതിനു മുമ്പേ നിശ്ചിത കിലോമീറ്ററുകൾക്കുള്ളിൽ പലയിടങ്ങളിലായി ട്രാഫിക് സിഗ്നൽ സ്ഥാപിക്കണം. വാഹനങ്ങൾ ഒരുമിച്ചു വരുന്നതു നിയന്ത്രിക്കുന്നതിലൂടെ സെൻട്രൽ ജംഗ്ഷനുകളിലും നഗരറോഡുകളിലുമുള്ള നീണ്ട നിരയായുള്ള അഴിയാക്കുരുക്കുകളും കുറയ്ക്കാൻ കഴിയും. വികസിത രാജ്യങ്ങളിൽ വാഹനപ്രവാഹത്തെക്കുറിച്ച് വിവരശേഖരണമുണ്ട്. ഗ്രാമീണറോഡുകൾ, നഗരറോഡുകൾ എന്നിവ തിരിച്ച് വിവരശേഖരണവും പരിശോധനയും നടത്തണം.
ഒരു സെക്കൻഡ് മുന്പേ ബ്രേക്ക്
റോഡിന്റെ ഘടന, കാൽനടയാത്രക്കാർ എന്നിവ അടിസ്ഥാനമാക്കിയാണ് റിസ്ക് മാനേജ്മെന്റ് നടത്തേണ്ടത്. ഓരോ സ്ഥലത്തും ഓരോ വേഗമായിരിക്കണം. അതനുസരിച്ചായിരിക്കണം നിയന്ത്രണം. ഡ്രൈവർക്കു വിദഗ്ധ പരിശീലനവും കർശനമായി നിയമങ്ങളും നിർബന്ധമാക്കിയാൽ ഇപ്പോഴുള്ള 90 ശതമാനം റോഡപകടങ്ങളും കുറയ്ക്കാം. മാർക്കിംഗിലൂടെയും സിഗ്നലുകളിലൂടെയും റോഡിന്റെ അവസ്ഥ, സ്പേസ്, ടൈം എന്നിവ കൃത്യമായി അളന്നു തിരിച്ചറിയുന്ന വിദഗ്ധ ഡ്രൈവർ ഒരു സെക്കൻഡ് നേരത്തെ ബ്രേക്ക് ചെയ്താൽ അപകടങ്ങൾ വഴിമാറും.
മൂന്നു മിനിറ്റ് ഡ്രൈവിംഗ് ടെസ്റ്റ്
കേരളത്തിൽ ഡ്രൈവിംഗ് ടെസ്റ്റിന് വെറും മൂന്നു മിനിറ്റാണ് അനുവദിച്ചിട്ടുള്ളത്്. ഇംഗ്ളണ്ടിൽ ഡ്രൈവിംഗിലെ വിവിധ പരിശോധന നടത്താൻ 40 മിനിറ്റ് ചെലവഴിക്കുന്നു. തിങ്കിംഗ് ഡിസ്റ്റൻസ്, സ്റ്റോപ്പിംഗ് ഡിസ്റ്റൻസ് എന്നിവയും ഡ്രൈവിംഗിൽ പ്രധാനമാണ്. ഓടിക്കാൻ മാത്രം പഠിച്ചു വാഹനവുമായി ഇറങ്ങുന്നവരാണു കേരളത്തിലുള്ളത്. കൃത്യമായ പരിശീലനം നൽകി സന്പൂർണ ഡ്രൈവറാക്കിയ ശേഷമാണ് ടെസ്റ്റ് അനുവദിക്കേണ്ടത്. വാഹനത്തെക്കുറിച്ചുള്ള കൃത്യമായ അറിവ് പകർന്നുനൽകി റൗണ്ട് എബൗട്ടുകൾ, കണ്ട്രി റോഡുകൾ, ഹൈവേ, ജംഗ്ഷനുകൾ എന്നിവയിൽ എങ്ങനെ വാഹനം ഓടിക്കാമെന്നും പഠിപ്പിക്കണം.
റിവേഴ്സ് ഗിയർ സ്റ്റൈൽ!
വിദേശരാജ്യങ്ങളിൽ മുന്നോട്ടുള്ള ഡ്രൈവിംഗിനു പ്രധാന്യം നൽകുന്പോൾ ടെസ്റ്റിൽ നമ്മൾ റിവേഴ്സ് ഗിയറിനാണ് പ്രാധാന്യം നൽകുന്നത്. റോഡിലെ നിയമലംഘനം പരിശോധിക്കാനായി ട്രാഫിക് വാച്ചേഴ്സിനെ നിയോഗിക്കണമെന്നാണ് മറ്റൊരു നിർദേശം. ട്രാൻസ്പോർട്ട് വകുപ്പിലെ ജീവനക്കാരുടെ അഭാവവും പരിമിതികളും പരിഹരിക്കാൻ ഇംഗ്ളണ്ടിലെപ്പോലെ സെൽഫ് എംപ്ലോയ്ഡ് ഡ്രൈവിംഗ് ഇൻസ്ട്രക്ടർമാരെ നിയോഗിക്കണം. ഡ്രൈവർമാർക്കു വിദഗ്ധ പരിശീലനം നൽകുകയാണ് അവരുടെ ജോലി. റോഡ് സേഫ്റ്റി മേഖലയിൽ പുതിയ തൊഴിൽ സാധ്യതകൾ കൂട്ടുകയും പ്രഫഷണൽ ഡ്രൈവർമാരെ ഉണ്ടാക്കിയെടുക്കാനും ഇതുമൂലം കഴിയുന്നു.
ഇംഗ്ലണ്ടിൽ ബാങ്ക് ജോലി രാജിവച്ചാണ് മാത്യു സെബാസ്റ്റ്യൻ ഗതാഗതരംഗത്തേക്കു തിരിഞ്ഞത്. മലപ്പുറം നിലന്പൂർ മണിമൂളി സ്വദേശിയായ ഇദ്ദേഹത്തിന്റെ സ്വപ്ന പദ്ധതികൾക്ക് ഇംഗ്ളണ്ടിൽ നഴ്സായ ഭാര്യ ഷൈലയും മക്കളായ തിമോത്തിയും ഡാനിയേലും പിന്തുണ നൽകുന്നു.
രഞ്ജിത് ജോണ്
അപകടം കുറയ്ക്കാം; യുകെ മോഡൽ ഡ്രൈവിംഗ് പദ്ധതിയുമായി മാത്യു സെബാസ്റ്റ്യൻ
02:46 AM Aug 15, 2017 | Deepika.com