കൊച്ചി: കത്തോലിക്കാസഭ ഇന്നു ദൈവമാതാവായ പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗാരോപണ തിരുനാൾ ആഘോഷിക്കുന്നു. ദേവാലയങ്ങളിലും മരിയൻ സഖ്യങ്ങളിലും ഇന്നു പ്രത്യേക തിരുക്കർമങ്ങളും അനുബന്ധ ചടങ്ങുകളും നടക്കും.
1950 നവംബർ ഒന്നിനു പന്ത്രണ്ടാം പിയൂസ് മാർപാപ്പയാണു മാതാവിന്റെ സ്വർഗാരോപണം വിശ്വാസസത്യമായി പ്രഖ്യാപിച്ചത്. ദൈവത്തിന്റെ ശക്തിയിൽ മാതാവ് ശരീരത്തോടെ മാലാഖമാരാൽ സ്വർഗത്തിലേക്ക് എടുക്കപ്പെട്ടു (Assumption) എന്നതാണു സ്വർഗാരോപണം എന്നതിന്റെ അർഥം. മാതാവിന്റെ സ്വർഗാരോപണം (MUNIFICENTI SSIMUS DEUS) എന്ന തിരുവെഴുത്തിലൂടെയായിരുന്നു മാർപാപ്പയുടെ പ്രഖ്യാപനം. വെളിപാട് ഗ്രന്ഥത്തിലെ 11-ാം അധ്യായമാണ് വിശ്വാസസത്യത്തിനു ബൈബിളിൽനിന്നുള്ള സാക്ഷ്യമായി പാപ്പ ചൂണ്ടിക്കാട്ടിയത്. പാപരഹിതയായി ജനിച്ചതിന്റെയും നിത്യകന്യകയായി ജീവിച്ചതിന്റെയും ഫലമാണു മറിയത്തിന്റെ സ്വർഗാരോപണമെന്നു സഭ പഠിപ്പിക്കുന്നു. മറിയത്തിന്റെ നിദ്രയുടെ തിരുനാൾ, മറിയത്തിന്റെ കടന്നുപോകൽ, മറിയത്തിന്റെ ഉറക്കം എന്നീ പേരുകളിലും സ്വർഗാരോപണ തിരുനാൾ അറിയപ്പെട്ടിരുന്നു.
ക്രിസ്തുവിന്റെ രക്ഷാകരകർമത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ പ്രാധാന്യം വ്യക്തമാക്കാൻ വേണ്ടിയാണു മാതാവിനെ സംബന്ധിക്കുന്ന വിശ്വാസസത്യങ്ങൾ സഭ പ്രഖ്യാപിച്ചിട്ടുള്ളത്. മാതാവിനെ സംബന്ധിക്കുന്ന നാലു വിശ്വാസസത്യങ്ങളാണുള്ളത്. ദൈവമാതാവ്, നിത്യകന്യക, അമലോത്ഭവ എന്നിവയാണു മറ്റുള്ളവ.
സ്വർഗത്തിലേക്കു സ്വയം ഉയർന്നുപോകുന്നതാണു സ്വർഗാരോഹണം (Ascension). സ്വർഗാരോഹണം ഒന്നു മാത്രമാണുള്ളത്; യേശുവിന്റേതു മാത്രം. ഈസ്റ്ററിനു ശേഷമുള്ള നാൽപതാം ദിനമാണു സ്വർഗാരോഹണ തിരുനാൾ.
പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗാരോപണസ്മൃതിയിൽ ലോകം
02:46 AM Aug 15, 2017 | Deepika.com