ആലപ്പുഴ: നെഹ്റു ട്രോഫി ജലോത്സവ ചരിത്രത്തിൽ ആദ്യമായി കുറ്റമറ്റ സ്റ്റാർട്ടിംഗിനായി യന്ത്രവത്കൃത സ്റ്റാർട്ടിംഗ് സംവിധാനമെന്ന സംഘാടകരുടെ വാക്ക് ഇത്തവണയും പാഴായി.
കഴിഞ്ഞ വർഷത്തേതുപോലെ പരീക്ഷണ ഘട്ടത്തിൽ നന്നായി പ്രവർത്തിച്ച സ്റ്റാർട്ടിംഗ് സംവിധാനം ഇത്തവണയും ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സ് മത്സരം ആരംഭിച്ചതോടെ തകരാറിലായി. തുടർന്നു മുൻ വർഷങ്ങളിലേതുപോലെ സ്റ്റാർട്ടറുടെ വിസിലും കൊടിയും നോക്കി സ്റ്റാർട്ട് ചെയ്യേണ്ട അവസ്ഥയിലായി വള്ളങ്ങൾ. പലപ്പോഴും വള്ളങ്ങളെ ഒരുമിച്ചു നിർത്താൻ കഴിയാത്തതിനാൽ സ്റ്റാർട്ടിംഗ് നടത്താൻ കഴിയാതെ സംഘാടകർ വലഞ്ഞു. ആദ്യ ഹീറ്റ്സ് ആരംഭിച്ചപ്പോൾതന്നെ ഒന്നിലധികം തവണയാണു സ്റ്റാർട്ടിംഗിനായി വേണ്ടിവന്നത്. രണ്ടാം ഹീറ്റ്സ് കുഴപ്പമില്ലാതെ നടന്നെങ്കിലും മൂന്നാം ഹീറ്റ്സ് സ്റ്റാർട്ടിംഗിനെ ചൊല്ലിയുണ്ടായ ആശയക്കുഴപ്പം മൂലം അവസാനമാണു നടന്നത്.
നാലാമത്തെ ഹീറ്റ്സ് മത്സരങ്ങൾ അരഡസനിലേറെ തവണ സ്റ്റാർട്ടിംഗ് നടത്തിയ ശേഷമാണ് ആരംഭിക്കാനായത്. മത്സരത്തുടർച്ച നഷ്ടമായതു കാണികളെയും മുഷിപ്പിച്ചു. മത്സരത്തിന്റെ തത്സമയ വിവരണം നല്കിയിരുന്നവർക്കും സംഘാടകർക്കും സ്റ്റാർട്ടിംഗ് സംവിധാനത്തിലെ പിഴവ് എന്തെന്ന് ഒരു പരിധിവരെ മനസിലാക്കാൻ കഴിഞ്ഞിരുന്നില്ല.
രാവിലെ നടന്ന ഹീറ്റ്സ് മത്സരങ്ങൾ കാര്യമായ ബുദ്ധിമുട്ടുകളില്ലാതെയായിരുന്നെങ്കിലും ചെറുവള്ളങ്ങളുടെ ഫൈനൽ മത്സരങ്ങളിൽ സ്റ്റാർട്ടിംഗ് വില്ലനായി. വീണ്ടും ചുണ്ടനുകളുടെ ലൂസേഴ്സ് ഫൈനലുകൾ ആരംഭിച്ചതോടെ സ്റ്റാർട്ടിംഗിനെ ചൊല്ലി തർക്കം തുടങ്ങി. സെക്കൻഡ് ലൂസേഴ്സ് ഫൈനലും സെമി ഫൈനൽ മത്സരവും ഏകദേശം 20 മിനിട്ടുകൾ വീതമാണ് സ്റ്റാർട്ടിംഗിനെടുത്തത്.
സെമിഫൈനൽ മത്സരത്തിനായി വള്ളങ്ങൾ തയാറായെങ്കിലും തൊട്ടുമുന്പു നടന്ന മത്സരത്തിൽ പങ്കെടുക്കാതിരുന്ന വള്ളം സ്റ്റാർട്ടിംഗ് ലൈനിനു കുറുകെ ഇട്ടതോടെ വീണ്ടും മത്സരം വൈകി. ധനമന്ത്രി തോമസ് ഐസക്കും കളക്ടർ വീണ എൻ. മാധവനും സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി ചർച്ചനടത്തി ഇവരെ സമാധാനിപ്പിച്ച ശേഷമാണ് മത്സരം തുടങ്ങാനായത്. ഫൈനൽ മത്സരവും സെമിഫൈനലിന്റെ തനിയാവർത്തനമായിരുന്നു.
ഏകദേശം ഒരുഡസനോളം തവണയാണു സ്റ്റാർട്ടിംഗിനായി ചെലവഴിക്കേണ്ടിവന്നത്. സ്റ്റാർട്ടറുടെ നിർദേശങ്ങൾ അംഗീകരിക്കാൻ വള്ളങ്ങൾ തയാറാകാതിരുന്നതും സ്റ്റാർട്ടിംഗിനെ തകിടംമറിച്ചു.
സമയത്തെ അടിസ്ഥാനമാക്കിയാണു ചുണ്ടൻ വള്ളങ്ങളുടെ ഫൈനൽ മത്സരാർഥികളെ തീരുമാനിക്കുന്നതെന്നതിനാൽ സ്റ്റാർട്ടിംഗിലെ നേരിയ കുറവു പോലും വിജയത്തെ ബാധിക്കുമെന്നതിനാൽ ആരും വിട്ടുവീഴ്ചയ്ക്കും തയാറായിരുന്നില്ല.
നെഹ്റു ട്രോഫി വള്ളംകളി: എല്ലാം പാളി, സ്റ്റാർട്ടിംഗ് ഇത്തവണയും കുളമായി
04:05 AM Aug 13, 2017 | Deepika.com