വൈപ്പിൻ/ആലങ്ങാട്: വരാപ്പുഴ മുട്ടിനകം നടുവത്തുശേരി ഷാജിയുടെ മകൾ ശീതൾ (30) ചെറായി ബീച്ചിൽ കുത്തേറ്റു മരിച്ച സംഭവത്തിൽ പ്രതി പ്രശാന്ത് കൊലപാകത പദ്ധതി ഒരാഴ്ച മുന്‍പേ ആസൂത്രണം ചെയ്തിരുന്നെന്നു പോലീസ്.
കൊലപാതകത്തിന് ഉപയോഗിച്ച കത്തി വരാപ്പുഴയിലെ കടയിൽനിന്ന് ഒരാഴ്ച മുൻപു വാങ്ങി പ്രതി കൈവശം സൂക്ഷിക്കുകയായിരുന്നു.
വെള്ളിയാഴ്ച രാവിലെ 11നാണു ശീതൾ കുത്തേറ്റു മരിച്ചത്. കോട്ടയം നെടുങ്കുന്നം അരണപ്പാറ പാറത്തോട്ടുങ്കൽ പ്രശാന്താണു (28) പ്രതി. സംഭവം നടന്നതിനു പിന്നാലെതന്നെ പ്രശാന്തിനെ പിടികൂടി.
പ്രതിയെ ഇന്നലെ ബീച്ചിലും ചെറായി ഗൗരീശ്വരം ഓട്ടോ സ്റ്റാൻഡിലും വരാപ്പുഴയിലും എത്തിച്ചു പോലീസ് തെളിവെടുപ്പ് നടത്തി.
സംഭവദിവസം രാവിലെ ചെറായി ഗൗരീശ്വരത്തുനിന്ന് ഓട്ടോയിൽ കയറിയാണ് ഇരുവരും ബീച്ചിലെത്തിയതെന്നു പോലീസ് പറഞ്ഞു.
ഓട്ടോ ഡ്രൈവർ പ്രതിയെ തിരിച്ചറിഞ്ഞു. യുവതിയുമായി ബീ ച്ചിലെത്തി സംസാരിച്ച സ്ഥലവും കുത്തിയ രീതിയും പോലീസിനു പ്രതി കാണിച്ചു കൊടുത്തു. കുത്താൻ ഉപയോഗിച്ച കത്തി യുവതിയുടെ ദേഹത്തു തറഞ്ഞിരുന്നുവെങ്കിലും ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കടൽഭിത്തിക്കിടയിൽ വീണിരുന്നു. കത്തി ഇവിടെനിന്നു പോലീസ് കണ്ടെത്തി.
കത്തി വാങ്ങിയ വരാപ്പുഴയിലെ കടയിലും പ്രതിയെ എത്തിച്ചു തെളിവെടുത്തു. കടക്കാരനും പ്രതിയെ തിരിച്ചറിഞ്ഞു.
മത്സ്യം മുറിക്കാനെന്നു പറഞ്ഞാണു പ്രതി കടയിൽനിന്നു കത്തി വാങ്ങിയതെന്നു കടയുടമ പോലീസിനു മൊഴി നൽകി. പ്രതിയുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ മുൻകൂട്ടി പ്ലാൻ ചെയ്ത കൊലപാതകമായിരുന്നുവെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്.
രണ്ടുവർഷമായി യുവതിയുടെ വീടിന്റെ മുകളിൽ വാടകയ്ക്കു താമസിച്ച പ്രതി വരാപ്പുഴ മുട്ടിനകം ഭാഗത്തെ കേബിൾ ടിവി ഓപ്പറേറ്ററായിരുന്നു.
വിവാഹബന്ധം വേർപെടുത്തി സ്വന്തം വീട്ടിൽ വന്നു കഴിയുന്ന യുവതിയുമായി പ്രശാന്ത് പ്രണയത്തിലായിരുന്നുവെന്നു പോലീസ് പറഞ്ഞു. യുവതിക്കു വന്ന ചില ഫോണ്‍കോളുകളുടെ പേരിൽ സംശയം തോന്നിയതാണു കൊലപാതകത്തിനു കാരണമായത്.
തന്നെ വഞ്ചിക്കുകയാണെന്ന തോന്നലും യുവതിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളും പ്രതിക്കു വൈരാഗ്യമുണ്ടാക്കി. ഇതെല്ലാം പറഞ്ഞു തീർക്കാനെന്ന വ്യാജേന ബീച്ചിൽ വിളിച്ചുകൊണ്ടു വന്നു കൊലപ്പെടുത്തുകയായിരുന്നുവെന്നാണു പോലീസ് നിഗമനം.
കൊച്ചി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു. ഞാറക്കൽ സിഐ കെ. ഉല്ലാസ്, മുനന്പം എസ്ഐ ജി. അരുണ്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പു നടത്തിയത്.
ശീതളിന്റെ മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയശേഷം ഇന്നലെ ചേരാനല്ലൂരിലെ പൊതുശ്മശാനത്തിൽ സംസ്കരിച്ചു.
ചെറുതും വലുതുമായ 12 മുറിവുകൾ ദേഹത്തുണ്ടായിരുന്നു. കഴുത്തിനും നെഞ്ചിനുതാഴെയും ഏറ്റ മാരകമായ മുറിവാണ് മരണകാരണമായത്.
കൊലപാതക പദ്ധതി പ്രതി മുൻകൂട്ടി തയാറാക്കിയതായി പോലീസ്
04:05 AM Aug 13, 2017 | Deepika.com