തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിൽ എൻആർഐ സീറ്റുകളിലേക്ക് അധികമായി വാങ്ങുന്ന അഞ്ചു ലക്ഷം രൂപ ഉപയോഗിച്ചുണ്ടാക്കുന്ന സഞ്ചിത നിധി ഉപയോഗിച്ചു സാധുക്കളായ വിദ്യാർഥികളെ സൗജന്യമായി പഠിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കു കത്ത് നൽകി.
എല്ലാ സ്വാശ്രയ മെഡിക്കൽ കോളജുകളിലുമായി 397 എൻആർഐ സീറ്റുകളുമാണുള്ളത്. ഈ സീറ്റുകളിലേക്ക് ഇത്തവണ 20 ലക്ഷം രൂപയാണു ഫീസായി രാജേന്ദ്രബാബു കമ്മിറ്റി നിശ്ചയിച്ചിട്ടുള്ളത്. ഇതിൽ അഞ്ചു ലക്ഷം രൂപ പാവപ്പെട്ട കുട്ടികൾക്കു സ്കോളർഷിപ്പ് നൽകാനുള്ള സഞ്ചിത നിധി രൂപീകരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
397 പേരിൽനിന്നു സമാഹരിക്കുന്ന ഈ തുക ഉപയോഗിച്ച് അത്രതന്നെ സാധുക്കളായ കുട്ടികളെ സൗജന്യമായി പഠിപ്പിക്കാൻ കഴിയും. ഇതിനുള്ള സംവിധാനം ഒരുക്കണം.
കഴിഞ്ഞ വർഷത്തെ നാലു തട്ടു ഫീസ് ഘടന ഇത്തവണയും നടപ്പാക്കുന്ന കോളജുകളിൽ മാനേജ്മെന്റ് സീറ്റുകളിൽ 11 ലക്ഷം രൂപ പലിശ രഹിത ഡെപ്പോസിറ്റായി നൽകണമെന്ന നിബന്ധന പിൻവലിക്കണം. കോളജിൽ പ്രവേശിച്ചു തുടങ്ങുന്ന ഘട്ടത്തിൽ ഇത്തരം നിബന്ധന കൊണ്ടു വരുന്നതു ചതിയാണ്. കുട്ടികൾക്കു ഫീസായ 11 ലക്ഷവും പലിശ രഹിത ഡെപ്പോസിറ്റായി 11 ലക്ഷവും അടക്കം 22 ലക്ഷം രൂപ കെട്ടിവയക്കേണ്ടി വരുമെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും ചെന്നിത്തല പറഞ്ഞു.
എൻആർഐ സീറ്റിലെ അധിക തുക ഉപയോഗിച്ചു പാവപ്പെട്ട 397 കുട്ടികളെ പഠിപ്പിക്കണം
04:05 AM Aug 13, 2017 | Deepika.com