ആലപ്പുഴ: റിക്കാർഡ് സമയവുമായി ഗബ്രിയേൽ ചുണ്ടൻ വേഗരാജനായി. മൊബൈൽ ലൈറ്റുകളുടെയും സ്പോട്ട് ലൈറ്റിന്റെയും പ്രകാശത്തിൽ 4.17.42 എന്ന റിക്കാർഡ് സമയത്തിലാണ് ഉമ്മൻ ജേക്കബ്(ബേബിച്ചൻ) ക്യാപ്റ്റനായുള്ള എറണാകുളം തുരുത്തിപ്പുറം ബോട്ട്ക്ലബ്ബിന്റെ പോരാളികൾ തുഴഞ്ഞ ഗബ്രിയേൽ ജലരാജപ്പട്ടമണിഞ്ഞത്.
1994നു ശേഷം എറണാകുളത്തുകാർ കിരീടം നേടിയെന്ന പ്രത്യേകത കൂടാതെ ഫോട്ടോ ഫിനിഷിംഗിലായിരുന്നു വിജയമെന്നത് മറ്റൊരു ചരിത്രവുമായി. യുബിസി കൈനകരി തുഴഞ്ഞ മഹാദേവികാട് കാട്ടിൽതെക്കതിൽ ചുണ്ടനെയാണ് (4.17.72 മിനിറ്റ്) ഫോട്ടോഫിനിഷിംഗിലൂടെ ഗബ്രിയേൽ പിന്നിലാക്കിയത്. കഴിഞ്ഞ വർഷത്തെ ചാന്പ്യൻ ക്ലബ്ബായിരുന്ന കുമരകം വേന്പനാട് ബോട്ട്ക്ലബ്ബ് തുഴഞ്ഞ പായിപ്പാട് 4.17.99 മിനിറ്റിൽ മൂന്നാമതായും കഴിഞ്ഞ വർഷത്തെ ചാന്പ്യൻവള്ളം കാരിച്ചാൽ നാലാമതായും ഫിനിഷ് ചെയ്തു.
ചരിത്രത്തിലാദ്യമായി 78 വള്ളങ്ങളാണ് മത്സരങ്ങളിൽ പങ്കെടുത്തത്. ആവേശം വാനോളമുയർത്തിയ മത്സരം തർക്കവും സ്റ്റാർട്ടിംഗിലെ അപാകതയും മൂലം ഏറെ വൈകിയത് കാണികളെയും വള്ളംകളി പ്രേമികളെയും നിരാശരാക്കി. ചുണ്ടൻ ഹീറ്റ്സുകൾ തുടങ്ങിയപ്പോൾതന്നെ സ്റ്റാർട്ടിംഗ് സംവിധാനവും പണിമുടക്കി. പല ഹീറ്റ്സിലും നിരവധി തവണ ഫൗൾ സ്റ്റാർട്ടുകളുമുണ്ടായി. ഇതിനിടെ ചുണ്ടനുകളുടെ മൂന്നാം ലൂസേഴ്സ് ഫൈനലിൽ സ്റ്റാർട്ടിംഗിൽ സമയത്ത് എത്താഞ്ഞതിനെത്തുടർന്നു മത്സരിക്കാൻ അവസരം നിഷേധിക്കപ്പെട്ട ദേവാസ് ചുണ്ടൻ വള്ളം ട്രാക്കിനു കുറുകെയിട്ടതും പ്രശ്നം സൃഷ്ടിച്ചു.
മത്സരം ഒരുമണിക്കൂറോളം വൈകുന്നതിന് ഇടയാക്കി. ഒടുവിൽ മന്ത്രി ഡോ. തോമസ് ഐസക്കും കളക്ടർ വീണ എൻ. മാധവനും എസ്പി സുരേന്ദ്രനും ഒക്കയാണു പ്രശ്നം പരിഹരിച്ചത്. ദേവാസിലെ കളിക്കാർ കണ്ണീരോടെയാണ് ട്രാക്ക് വിട്ടത്. സമയ കൃത്യതയ്ക്കായി സ്ഥാപിച്ച ടൈമറും പ്രവർത്തിച്ചില്ല. മുൻ വർഷങ്ങളിൽ അഞ്ചരയോടെ അവസാനിച്ചിരുന്നെങ്കിൽ ഇക്കുറി ഫൈനൽ തുടങ്ങിയപ്പോൾ തന്നെ രാത്രി ഏഴായി.
ഗബ്രിയേൽ ജലരാജൻ
02:50 AM Aug 13, 2017 | Deepika.com