കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ തന്റെ പേരു പറയാതിരിക്കാൻ മുഖ്യപ്രതി പൾസർ സുനി പണം നൽകണമെന്നു ഭീഷണിപ്പെടുത്തിയതായി ചൂണ്ടിക്കാട്ടി നടൻ ദിലീപ് ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് അയച്ച വാട്സ് ആപ് സന്ദേശം പരാതിയായി കണക്കാക്കാനാവില്ലെന്നു പോലീസ്.
ദിലീപ് ഹൈക്കോടതിയിൽ സമർപ്പിച്ച രണ്ടാമത്തെ ജാമ്യാപേക്ഷയിൽ ഭീഷണിയുടെ കാര്യം വാട്സ് ആപ് മുഖേന ഡിജിപിയെ അറിയിച്ചിരുന്നതായി ചൂണ്ടിക്കാട്ടുകയും ഇതേത്തുടർന്നു 18നു സർക്കാരിനോട് വിശദീകരണം നൽകാൻ ഹൈക്കോടതി ആവശ്യപ്പെടുകയും ചെയ്തിരുന്നു. ദിലീപിന്റെ ജാമ്യാപേക്ഷയെ എതിർത്തു കോടതിയിൽ സമർപ്പിക്കാനിരിക്കുന്ന വിശദമായ സത്യവാംങ്മൂലത്തിൽ വാട്സ് ആപ് സന്ദേശം പരാതിയായി അംഗീകരിക്കാനാവില്ലെന്നു വ്യക്തമാക്കുമെന്നു ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
കഴിഞ്ഞ ഏപ്രിൽ 10നു വൈകുന്നേരം ബംഗളുരൂവിലേക്കുള്ള യാത്രയ്ക്കിടെ തന്റെ സുഹൃത്തായ നാദിർഷയെ വിഷ്ണു എന്നു പരിചയപ്പെടുത്തി ഒരാൾ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയെന്നാണു ദിലീപ് ജാമ്യാപേക്ഷയിൽ പറയുന്നത്. പൾസർ സുനി പറഞ്ഞിട്ടാണു വിളിക്കുന്നതെന്നും നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ പേരു പറയാൻ സിനിമാരംഗത്തെ ചിലർ സുനിയെ നിർബന്ധിക്കുന്നുവെന്നും വിഷ്ണു പറഞ്ഞു.
രണ്ടു നടൻമാരുടെയും ഒരു നടിയുടെയും ഒരു സംവിധായകന്റെയും പേരു പറഞ്ഞു. ഇതു റെക്കോർഡ് ചെയ്ത നാദിർഷ തനിക്ക് അയച്ചു നൽകിയെന്നും അന്നുതന്നെ ഡിജിപിയായിരുന്ന ലോക്നാഥ് ബെഹ്റയെ മൊബൈലിൽ വിളിച്ച് ഇക്കാര്യം അറിയിച്ചു.
റെക്കോർഡ് ചെയ്ത വോയ്സ് ക്ലിപ്പ് വാട്സ് ആപ്പിൽ അയച്ചു കൊടുക്കുകയും ചെയ്തു. പിന്നീട് ഷൂട്ടിംഗിന്റെ തിരക്കിനിടെ മാനേജരായ അപ്പുണ്ണിക്കു വന്നതടക്കമുള്ള ഫോണ് കോളുകളുടെ വിവരങ്ങൾ ഏപ്രിൽ 18, 20, 21 തീയതികളിൽ ഡിജിപിയെ വിളിച്ച് അറിയിച്ചു.
വിവരങ്ങൾ വാട്സ് ആപ്പിലൂടെ നൽകുകയും ചെയ്തുവെന്നും ദിലീപിന്റെ ജാമ്യാപേക്ഷയിലുണ്ട്. എന്നാൽ, ഇക്കാര്യങ്ങൾ ശരിയല്ലെന്നാണു പോലീസ് വാദിക്കുന്നത്. മാർച്ച് 28നാണ് നാദിർഷയ്ക്ക് ആദ്യ ഫോണ് കോൾ വന്നതെന്നും ദിലീപ് രേഖാമൂലം പരാതിപ്പെട്ടത് ഏപ്രിൽ 22ന് ആണെന്നും ഹൈക്കോടതിയിൽ സമർപ്പിക്കുന്ന സത്യവാംങ്മൂലത്തിൽ പോലീസ് വ്യക്തമാക്കും.
ഗുരുതരമായി കാണേണ്ട ഇത്തരമൊരു ഭീഷണിശ്രമം ഉണ്ടായെങ്കിൽ 26 ദിവസത്തിനുശേഷം വാട്സ് ആപ് മുഖേന ഡിജിപിക്കു പരാതി നൽകുന്നത് ദിലീപിന് ഇക്കാര്യത്തിലുള്ള ഉദാസീന മനോഭാവത്തിന്റെ തെളിവായി കോടതിയിൽ ഉന്നയിക്കും. ദിലീപിന്റെ ജാമ്യാപേക്ഷയിൽ പറയുന്ന കാര്യങ്ങൾ ഓരോന്നും ഖണ്ഡിക്കുന്ന മറുവാദങ്ങൾ ഉൾപ്പെടുത്തിയ വിശദമായ സത്യവാംങ്മൂലമാണ് പോലീസ് തയാറാക്കുന്നത്.
തനിക്കെതിരേയുള്ള ആരോപണങ്ങൾ നിലനിൽക്കുന്നതല്ലെന്നു പറയുന്നതിനോടൊപ്പം തന്നെ പ്രതിയാക്കാൻ സിനിമാ മേഖലയിലെയും പോലീസ് തലപ്പത്തെയും ചിലർ ഗൂഢാലോചന നടത്തിയതായും ദിലീപ് ജാമ്യഹർജിയിൽ ആരോപിക്കുന്നുണ്ട്. മാനേജരായ അപ്പുണ്ണിയെ പലതവണ ചോദ്യം ചെയ്തു. മൊബൈൽ നശിപ്പിച്ചെന്നു കണ്ടെത്തി രണ്ട് അഭിഭാഷകരെ കേസിൽ പ്രതിചേർക്കുകയും ചെയ്തു. അന്വേഷണം പൂർത്തിയായ സാഹചര്യത്തിൽ കസ്റ്റഡിയിൽ തുടരേണ്ടതില്ലെന്നും ജാമ്യം അനുവദിക്കണമെന്നും ദിലീപിന്റെ ജാമ്യാപേക്ഷയിൽ പറയുന്നു.
നടി ആക്രമിക്കപ്പെട്ട സംഭവം : വാട്സ് ആപ് സന്ദേശം പരാതിയാവില്ലെന്നു പോലീസ്
02:09 AM Aug 13, 2017 | Deepika.com