കണ്ണൂർ: സ്വാശ്രയ കോളജുകളെ നിയന്ത്രിക്കാൻ നിയമം വേണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാശ്രയ മേഖലയിൽ നിയമനിർമാണം നടപ്പിലാക്കണം. എഐഎസ്എഫ് ഇക്കാര്യം ഉന്നയിച്ച് പ്രക്ഷോഭത്തിനിറങ്ങണം. അതിന് സിപിഐ എല്ലാ പിന്തുണയും നൽകും.
പൊതുവിദ്യാഭ്യാസരംഗത്തെ ശക്തിപ്പെടുത്താൻ നിയമനിർമാണംകൊണ്ട് സാധിക്കും. സ്വാശ്രയവിദ്യാഭ്യാസം അരങ്ങ് തകർത്തുവാഴുകയാണ്. സർക്കാർ നിയന്ത്രണത്തിന് അതീതമായി മാനേജ്മെന്റുകൾ മുന്നോട്ടുപോകുന്നു. സ്വാശ്രയ മാനേജ്മെന്റുകളെ നിയന്ത്രിക്കാതെ വിദ്യാഭ്യാസസന്പ്രദായം മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കില്ല. അതുകൊണ്ടാണ് എഐഎസ്എഫ് സ്വാശ്രയസമരം ആരംഭിക്കണമെന്ന് പറയുന്നത്.
അതിരപ്പിള്ളി പദ്ധതിയുമായി ബന്ധപ്പെട്ട് നടക്കുന്ന ചർച്ചകൾ നടക്കട്ടെയെന്ന് ചോദ്യത്തിന് മറുപടിയായി കാനം പറഞ്ഞു. അതിരപ്പിള്ളിയുടെ കാര്യത്തിൽ സിപിഐയുടെ നിലപാടിൽ മാറ്റമില്ല. 1982 മുതൽ കേൾക്കുന്നതാണ് അതിരപ്പിള്ളിയുടെ കാര്യം. പുലി വരുന്നേ പുലി വരുന്നേയെന്നു പറയാൻ തുടങ്ങിയിട്ട് കാലം കുറേയായി. അതൊന്നും നടക്കാൻ പോകുന്നില്ലെന്നും കാനം പറഞ്ഞു.
സ്വാശ്രയ കോളജുകളെ നിയന്ത്രിക്കാൻ നിയമം വേണം: കാനം
02:09 AM Aug 13, 2017 | Deepika.com