കൊച്ചി: യൂറോപ്യൻ യൂണിയനിൽ നിന്നുള്ള ബ്രിട്ടന്റെ വഴിപിരിയൽ (ബ്രെക്സിറ്റ്) ഇന്ത്യക്കു മുന്നിൽ വലിയ അവസരങ്ങളാണു തുറന്നിട്ടിരിക്കുന്നതെന്നു ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ഭരത് ജോഷി. വിദ്യാഭ്യാസം, ബിസിനസ് യാത്ര, വിനോദസഞ്ചാരം തുടങ്ങിയവയ്ക്കു ചെലവ് ഗണ്യമായി കുറയും. കേരള മാനേജ്മെന്റ് അസോസിയേഷന്റെ (കെഎംഎ) യോഗത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ലോകത്തെ ആറാമത്തെ വലിയ സാന്പത്തിക ശക്തി എന്ന നിലയിൽ ബ്രിട്ടനിലേക്കു കുടിയേറ്റം ആവശ്യമാണ്. ഇതിനകം ബ്രിട്ടൻ നൽകിയ വിസകളിൽ 66 ശതമാനവും ഇന്ത്യക്കാർക്കാണ്. വിദ്യാർഥികളടക്കം കൂടുതൽ ആളുകൾക്ക് ഇനിയും അവസരങ്ങളുണ്ട്. തുല്യർ തമ്മിലുള്ള പങ്കാളിത്തമാണ് ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ളതെന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി ഇന്ത്യ സന്ദർശിച്ചപ്പോൾ പറഞ്ഞതു ശ്രദ്ധേയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗവേഷണം, പരിസ്ഥിതി സൗഹൃദ ഊർജം, വ്യാപാരം എന്നിവയാണു ബ്രിട്ടൻ ഇന്ത്യയിൽ മുഖ്യമായും ലക്ഷ്യമിടുന്ന മേഖലകൾ. ഇരുരാജ്യങ്ങളുടെയും ശാസ്ത്ര-കണ്ടുപിടുത്ത സഹകരണത്തിൽ പിന്തുണ നൽകാൻ ന്യൂട്ടണ് ഭാഭ ഫണ്ടിന്റെ ആവശ്യകത ഏറെയാണ്. ലണ്ടനിലെ തേംസ് നദി ശുദ്ധീകരിക്കുന്ന മാതൃക ഗംഗാ ശുദ്ധീകരണത്തിൽ ഇന്ത്യക്കു സ്വീകരിക്കാവുന്നതാണ്. ഇന്ത്യയിൽ കേരളത്തിലടക്കം നടപ്പാക്കാനിരിക്കുന്ന വിവിധ പദ്ധതികളിൽ സഹകരിക്കാൻ ബ്രിട്ടീഷ് ഹൈക്കമ്മീഷൻ സന്നദ്ധമാണെന്നും ജോഷി വ്യക്തമാക്കി.
2019 മേയിൽ ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽനിന്നു പുറത്തുവരുന്നതോടെ യൂറോപ്യൻ കന്പോളത്തിൽനിന്നും പുറത്തുപോകേണ്ടിവരും. അതോടെ തൊട്ടടുത്ത കന്പോളങ്ങളുമായി പുതിയ ധാരണകളും വ്യവസ്ഥകളും ഉണ്ടാക്കേണ്ടി വരും. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെ ഇന്റർപോൾ അടക്കമുള്ള വിവിധ സ്ഥാപനങ്ങളുമായി സഹകരണം തുടരുമെങ്കിലും ബ്രിട്ടനിൽ ചെറിയ അസ്വസ്ഥതകൾക്കു സാധ്യത കാണുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യോഗത്തിൽ കെഎംഎ പ്രസിഡന്റ് വിവേക് കൃഷ്ണ ഗോവിന്ദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ആർ. മാധവ് ചന്ദ്രൻ പ്രസംഗിച്ചു.
ബ്രെക്സിറ്റ് ഇന്ത്യക്കാർക്കു മികച്ച അവസരങ്ങൾ സൃഷ്ടിക്കും: ഭരത് ജോഷി
02:09 AM Aug 13, 2017 | Deepika.com