പാലക്കാട്: ഒന്നരയാഴ്ചയോളം നാടുചുറ്റിയ മൂന്നു കാട്ടാനകൾ കാടുകയറിയതോടെ പാലക്കാട്ടുകാർക്കു താത്കാലികാശ്വാസം. ആനകൾ തിരികെ വരുന്നതു തടയാൻ കുംകിയാനകളെ ഉപയോഗിച്ച് നിരീക്ഷണം തുടരുകയാണ്.
കല്ലടിക്കോടൻ വനമേഖലയുടെ ഉൾപ്രദേശത്തേക്ക് കടത്തിവിട്ട ശേഷം കാട്ടാനകൾ തിരികെ വരുന്നതു തടയാനാണ് വനംവകുപ്പ് ശ്രമം നടത്തുന്നത്. നാട്ടിലേക്കു വീണ്ടും തിരിച്ചുവരുമെന്ന ആശങ്ക നിലനിൽക്കുന്നതിനാൽ തമിഴ്നാട്ടിലെ മുതുമലയിൽനിന്നു കൊണ്ടുവന്ന ബൊമ്മൻ, വസിം എന്നീ കും കിയാനകളെ വനാതിർത്തിയിൽ നിയോഗിച്ചിട്ടുണ്ട്.
ഇപ്പോൾ ധോണി വനമേഖലയിലാണ് കാട്ടു കരിവീരന്മാർ നിലയുറപ്പിച്ചിരിക്കുന്നത്. ഇതിനിടെ, ഇന്നലെ വീണ്ടും ദേശീയ പാതയോരത്തെ കുണ്ടുപറമ്പിലെ ചെറിയ കാട്ടിലേക്ക് ഇവ എത്തിയതായി നാട്ടുകാർ വനംവകുപ്പിനു വിവരം നൽകിയിരുന്നു. കുണ്ടുപറമ്പ് മേഖലയിൽ കാട്ടാനകൾ വ്യാപകമായി കൃഷിനശിപ്പിച്ചിരുന്നു.
വനം വകുപ്പിന്റെ ദ്രുതകർമ സേനയും ഒലവക്കോട് സെക്ഷനിലെ വനപാലകരും ചേർന്നാണ് കാട്ടാനയെ കാട്ടിലേക്ക് തിരിച്ചുവിടുന്ന ദൗത്യത്തിനു നേതൃത്വം നൽകുന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥരും ദ്രുതകർമ സേനകളും എലിഫന്റ് സ്ക്വാഡും അതാത് റേഞ്ചുകളിലേക്ക് ഇന്നലെ മടങ്ങി.
പ്രതികൂല ഘട്ടങ്ങളെ നേരിട്ടാണ് ജനവാസ മേഖലയിൽനിന്ന് ഏകദേശം അമ്പതു കിലോമീറ്റർ ദൂരം നാട്ടുവഴികളിലൂടെ കാട്ടാനകളെ കാടുകയറ്റിവിടാൻ തിരികെ എത്തിച്ചത്. കഴിഞ്ഞ മൂന്നിന് മുണ്ടൂർമലയിറങ്ങിയ മൂന്നു കാട്ടാനകൾക്കു മുന്നിൽ നാടൊന്നാകെ വിറച്ചെങ്കിലും കാട്ടാനകൾ ആക്രമണകാരികളായിരുന്നില്ല. എങ്കിലും കാണുന്ന ദൂരത്തിൽ നിലയുറപ്പിച്ചു. ആരെയും ഉപദ്രവിക്കാതെ കാടുകയറിയത് ജനങ്ങൾക്ക് ആശ്വാസകരമായി. വെള്ളിയാഴ്ച രാത്രി മുണ്ടൂരിനും കല്ലടിക്കോടിനും മധ്യേ വടക്കുംപുറത്ത് നിലയുറപ്പിച്ച കാട്ടാനകൾ ദേശീയപാത മുറിച്ചുകടന്നതോടെ വനത്തിലേക്കുളള വഴിതെളിഞ്ഞു. മൂന്നരമണിക്കൂർ ദേശീയപാതയിലെ ഗതാഗതം തടഞ്ഞും ജനങ്ങളെ ഒഴിപ്പിച്ചുമായിരുന്നു കാട്ടാനകൾക്കു കാട്ടിലേക്കു വഴിയൊരുക്കിയത്.
കാട്ടാനകൾ കാടുകയറി;നിരീക്ഷിക്കാൻ കുംകിയാന
02:09 AM Aug 13, 2017 | Deepika.com